കൊച്ചി: നടിയെ ആക്രമിച്ച് പകർത്തിയ ദൃശ്യം ദിലീപിന് കൈമാറിയ അജ്ഞാതനായ 'വി.ഐ.പി' ദിലീപിന്റെ സുഹൃത്തും ആലുവയിലെ സൂര്യാ ഹോട്ടൽ-ട്രാവൽസ് ഉടമയുമായ ശരത് ജി. നായരാണെന്ന് സ്ഥിരീകരിച്ചതിന് പിന്നാലെ, സംവിധായകൻ ബാലചന്ദ്രകുമാർ കൈമാറിയ ശബ്ദ സാമ്പിളിൽ പരാമർശിക്കുന്ന സ്ത്രീയെ കണ്ടെത്താൻ കരുക്കൾ നീക്കി ക്രൈം ബ്രാഞ്ച്.
ഒരു സ്ത്രീയാണ് കേസിൽ ശിക്ഷ അനുഭവിക്കേണ്ടിയിരുന്നതെന്നും, താൻ ശിക്ഷിക്കപ്പെട്ടെന്നുമുള്ള നടൻ ദിലീപിന്റെ ശബ്ദമാണ് ബാലചന്ദ്രകുമാർ അന്വേഷണ സംഘത്തിന് കൈമാറിയത്. ടാബിൽ റെക്കാർഡ് ചെയ്ത സംഭാഷണത്തിലുള്ള സ്ത്രീ ആരെന്ന് കണ്ടെത്തുകയാണ് അടുത്ത വെല്ലുവിളി. മാഡം സിനിമാ മേഖലയിൽ നിന്നുള്ള ആളാണെന്ന് ഒന്നാം പ്രതി പൾസർ സുനി നേരത്തെ വെളിപ്പെടുത്തിയിരുന്നു. കേസിൽ മാഡത്തിന് വലിയ പങ്കില്ലെന്ന് പിന്നീട് തിരുത്തിപ്പറയുകയും ചെയ്തു. ആ മാഡവും ദിലീപ് പരാമർശിച്ച സ്ത്രീയും ഒന്നാണോയെന്നാണ് അന്വേഷിക്കുന്നത്. ദിലീപിന്റെ ആലുവയിലെ പത്മസരോവരം വീട്ടിലെ ഗൂഢാലോചനയ്ക്കിടെയാണ് സ്ത്രീയുടെ വിഷയം സംസാരമായത്. മാഡത്തെക്കുറിച്ച് സുനി നേരത്തെ വെളിപ്പെടുത്തിയെങ്കിലും തുടരന്വേഷണമുണ്ടായില്ല.
ശരത്ത് ഉൗട്ടിയിലെന്ന് സംശയം
ഒളിവിൽ പോയ ശരത്തിനെ കണ്ടെത്താനായില്ല. ഫോൺ സ്വിച്ച് ഓഫാണ്. ഊട്ടിയിൽ റിസോർട്ടുള്ള ശരത് അവിടേക്ക് കടന്നിട്ടുണ്ടാകാമെന്നാണ് സംശയിക്കുന്നത്. ആലുവയിലെ വീട്ടിൽ ക്രൈം ബ്രാഞ്ച് നടത്തിയ റെയ്ഡിൽ സിം കാർഡുകൾ, മൊബൈൽ ഫോണുകൾ, മെമ്മറി കാർഡ്, ദിലീപും ശരത്തും തമ്മിലുള്ള ബിസിനസ് ഇടപാടുകളുടെ രേഖകൾ, സ്ഥലമിടപാട് സംബന്ധിച്ച വിവരങ്ങൾ എന്നിവ ലഭിച്ചിട്ടുണ്ട്. ഗൂഢാലോചന നടക്കുമ്പോൾ ദിലീപിന്റെ വീട്ടിൽ ശരത്ത് ഉണ്ടായിരുന്നതിന് ഒന്നിലധികം തെളിവും സാക്ഷിമൊഴികളും അന്വേഷണസംഘത്തിനു ലഭിച്ചു. കേസിൽ ദിലീപിലേക്ക് അന്വേഷണം നീണ്ട നാളുകളിൽ ഏറ്റവുമധികം ബന്ധപ്പെട്ട സുഹൃത്ത് ശരത്താണ്. തുടരന്വേഷണ റിപ്പോർട്ട് നാളെ വിചാരണ കോടതിയിൽ സമർപ്പിക്കും.
ഇക്കയും വി.ഐ.പിയും ഒന്ന്
ശരത് തന്നെയാണ് 'ഇക്ക'യെന്ന് അന്വേഷണ സംഘത്തിന് വിവരം ലഭിച്ചു. ആലുവയിലെ ഒരു നേതാവിന്റെ അടുത്ത സുഹൃത്തും സന്തതസഹചാരിയുമാണ് ശരത്. നേതാവിന്റെ സംസാര രീതിയും പെരുമാറ്റവും ഇയാളും പിന്തുടർന്നിരുന്നു. നേതാവിനൊപ്പം കണ്ടിരുന്ന ശരത്തിനെ ആളുകൾ മുസ്ലീമാണെന്ന് തെറ്റിദ്ധരിക്കുകയായിരുന്നു. ബാലചന്ദ്രകുമാർ കൈമാറിയ ശബ്ദസാമ്പിളിൽ ഇക്കയെന്നും ശരത്ത് അങ്കിളെന്നും പറയുന്നുണ്ട്.
സുഹൃത്ത് വഴി ദിലീപുമായി അടുത്തു; ശരത്കോടീശ്വരനായത് അതിവേഗം
ആലുവ: സാധാരണ കുടുംബത്തിലെ അംഗമായിരുന്ന ശരത്. ജി. നായരുടെ വളർച്ച ആരെയും അമ്പരപ്പിക്കുന്നതാണ്. 25 ഓളം ടൂറിസ്റ്റ് ബസുകളും ഊട്ടിയിൽ സ്വന്തമായി റിസോർട്ടും ആലുവയിൽ വാടക കെട്ടിടത്തിൽ ഹോട്ടലും ഇയാൾക്ക് സ്വന്തമായുണ്ട്.
ശരത്തിന്റെ കുടുംബം 22 വർഷം മുമ്പാണ് ആലുവയിലെത്തുന്നത്. തോട്ടുംമുഖത്തെ വാടക വീട്ടിലായിരുന്നു താമസം. ഇപ്പോൾ താമസിക്കുന്നത് തോട്ടുംമുഖം കല്ലുങ്കൽ ലെയ്നിൽ സൂര്യയിൽ. പിതാവ് വിജയൻ ആലുവയിലെ 'നാന' ഹോട്ടൽ ഏറ്റെടുക്കുകയായിരുന്നു. പിന്നീട് ഇതിന്റെ പേര് 'സൂര്യ' എന്നാക്കി. കാര്യമായ വിദ്യാഭ്യാസം നേടാത്ത ശരത് ഇതിനിടെ പ്രണയിച്ച് വിവാഹം കഴിച്ചു. വീട്ടുകാർ എതിർത്തതോടെ ഏറെക്കാലം മാറിനിൽക്കേണ്ടി വന്നു. സുഹൃത്തുക്കൾ ഇടപെട്ടാണ് തിരികെയെത്തിച്ചത്. ഇതിന് ശേഷമാണ് സൂര്യാ ഹോട്ടലിനൊപ്പം ട്രാവത്സ് കൂടി ആരംഭിക്കുന്നത്. ടെമ്പോ ട്രാവലറാണ് ആദ്യം വാങ്ങിയത്. പിന്നെ ബസുകളും സ്വന്തമാക്കി.
ചെങ്ങമനാട് സ്വദേശിയായ, ദിലീപിന്റെ യു.സി കോളേജിലെ സഹപാഠിയുമായി സൗഹൃദത്തിലായത് വഴിത്തിരിവായി. ഈ സുഹൃത്താണ് ദിലീപുമായി ശരത്തിനെ പരിചയപ്പെടുത്തുന്നത്. ദിലീപുമായി അടുത്ത സൗഹൃദമായി. പത്ത് വർഷം മുമ്പ് പുളിഞ്ചോട് കവലയിൽ സൂര്യ ഹോട്ടൽ ഉദ്ഘാടനം ചെയ്തത് ദിലീപായിരുന്നു. അതിന് ശേഷമാണ് ഊട്ടിയിലും ഹോട്ടൽ തുറന്നത്. ദേശീയപാതയിലൂടെ കടന്നുപോകുന്ന രാഷ്ട്രീയ നേതാക്കളടക്കം പല പ്രമുഖരും സൂര്യ ഹോട്ടലിലെ സന്ദർശകരാണ്. പ്രമുഖന്മാരുമായുള്ള ബന്ധം ഊഷ്മളമായി നിലനിറുത്താൻ വൈദഗ്ദ്ധ്യമുള്ളയാളാണ് ശരത്ത്. ചില ദിവസങ്ങളിൽ ദിലീപിന്റെ വീട്ടിലേക്കുള്ള ഭക്ഷണവും ശരത്തിന്റെ ഹോട്ടലിൽ നിന്നാണ് എത്തിച്ചിരുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |