കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ, നടൻ ദിലീപിന്റെ ഫോണുകളിൽ നിന്ന് വിവരങ്ങൾ നശിപ്പിച്ചതുമായി ബന്ധപ്പെട്ട് സൈബർ വിദഗ്ദ്ധൻ സായ് ശങ്കറിനെ പ്രത്യേക അന്വേഷണസംഘം ഇന്നലെ ഉച്ചയ്ക്ക് രണ്ടര മണിക്കൂർ ചോദ്യം ചെയ്തു. ആലുവ പൊലീസ് ക്ളബിലായിരുന്നു ചോദ്യം ചെയ്യൽ. വിവരങ്ങൾ നശിപ്പിക്കാൻ ഉപയോഗിച്ച ലാപ്പ് ടോപ്പും കമ്പ്യൂട്ടറും ദിലീപിന്റെ അഭിഭാഷകന്റെ പക്കലുണ്ടെന്ന് സായ് മൊഴി നൽകി.
ഫോണിലെ രേഖകൾ നശിപ്പിച്ചത് സംബന്ധിച്ച് നേരത്തെ നൽകിയ മൊഴിയിൽ കൂടുതൽ വ്യക്തതവരുത്താനാണ് സായ് ശങ്കറിനെ വീണ്ടും ചോദ്യം ചെയ്തത്. സായ് ശങ്കറിന്റെ രഹസ്യമൊഴി നേരത്തെ രേഖപ്പെടുത്തിയിരുന്നു.
ഇന്ന് അനൂപും സുരാജും
ദിലീപിന്റെ സഹോദരൻ അനൂപ്, സഹോദരീ ഭർത്താവ് സുരാജ് എന്നിവർ ഇന്ന് ക്രൈംബ്രാഞ്ചിന് മുന്നിൽ ഹാജരാകും. രാവിലെ 10ന് ആലുവ പൊലീസ് ക്ളബിൽ ഹാജരാകാൻ ഇരുവർക്കും നോട്ടീസ് നൽകിയിരുന്നു. കാവ്യാ മാധവനെ ചോദ്യം ചെയ്യുന്നത് സംബന്ധിച്ച തീരുമാനം ഇവരെ ചോദ്യം ചെയ്തശേഷം കൈക്കൊള്ളുമെന്നാണ് സൂചന.
വധഗൂഢാലോചന കേസ്: ദിലീപിന്റെ ഹർജിയിൽ വിധി ഇന്ന്
നടിയെ ആക്രമിച്ച കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസ് റദ്ദാക്കാൻ നടൻ ദിലീപ് നൽകിയ ഹർജിയിൽ ഹൈക്കോടതി ഇന്നു വിധി പറയും. ജസ്റ്റിസ് സിയാദ് റഹ്മാന്റെ ബെഞ്ചിലാണ് ഹർജി. ദിലീപ് ഒന്നാം പ്രതിയായ കേസിൽ സഹോദരൻ അനൂപ്, സഹോദരീ ഭർത്താവ് ടി.എൻ. സുരാജ്, ബന്ധു അപ്പു, സുഹൃത്ത് ബൈജു ചെങ്ങമനാട്, ആലുവയിലെ ഹോട്ടലുടമ ശരത്, സൈബർ വിദഗ്ദ്ധൻ സായ് ശങ്കർ എന്നിവരാണ് മറ്റു പ്രതികൾ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |