കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ദൃശ്യങ്ങളടങ്ങിയ മെമ്മറികാർഡിന്റെ ആദ്യ ക്ളോൺഡ് പകർപ്പും ഫോറൻസിക് ഇമേജും തിരുവനന്തപുരത്തെ ലാബിൽ മുദ്രവച്ച കവറിൽ തിങ്കളാഴ്‌ച രാവിലെ വിചാരണക്കോടതിയിൽ എത്തിക്കണമെന്ന് അന്വേഷണ ഉദ്യോഗസ്ഥനോട് ഹൈക്കോടതി നിർദ്ദേശിച്ചു. തുടരന്വേഷണം പൂർത്തിയാക്കാൻ മൂന്നാഴ്ചകൂടി വേണമെന്നാവശ്യപ്പെട്ട് സർക്കാരും അന്വേഷണസംഘവും നൽകിയ ഹർജിയിൽ ജസ്റ്റിസ് കൗസർ എടപ്പഗത്താണ് ഉത്തരവിട്ടത്. ഹർജി തിങ്കളാഴ്ച ഉച്ചക്ക് 1.45ന് പരിഗണിക്കും.
മെമ്മറികാർഡിന്റെ ഹാഷ്‌വാല്യൂ 2021 ജൂലായ് 19ന് മാറിയിട്ടുണ്ടെന്ന ഫോറൻസിക് റിപ്പോർട്ട് കഴിഞ്ഞദിവസം ലഭിച്ചിരുന്നു. ഹാഷ്‌വാല്യൂമാറ്റം വിചാരണയെ ബാധിക്കുമെന്ന് ആശങ്കയുണ്ടെന്നും അതിനാൽ മെമ്മറികാർഡ് 2017 ഫെബ്രുവരി 25ന് അങ്കമാലി ജുഡിഷ്യൽ ഫസ്റ്റ്ക്ളാസ് മജിസ്ട്രേട്ട് കോടതിയിൽ നൽകിയപ്പോഴുള്ള ഫോറൻസിക് ഇമേജും കാർഡിന്റെ ക്ളോൺഡ് പകർപ്പും വിചാരണക്കോടതിയിൽ ഹാജരാക്കാൻ അനുവദിക്കണമെന്നും സർക്കാർ വാദിച്ചു. ഹാഷ്‌വാല്യൂ മാറിയെന്ന് റിപ്പോർട്ടു നൽകിയ ഫോറൻസിക് വിദഗ്ദ്ധനെയും മുൻ ഡി.ജി.പി ആർ. ശ്രീലേഖയെയും ചോദ്യം ചെയ്യണമെന്നുമാണ് സർക്കാർ ആവശ്യപ്പെട്ടത്.
ഇന്നലെ ഹർജി പരിഗണിച്ചപ്പോൾ വീണ്ടും സർക്കാർ സമയംതേടി വരുന്നുണ്ടെന്ന് സിംഗിൾബെഞ്ച് കുറ്റപ്പെടുത്തി.
'ശ്രീലേഖയുടെ പ്രസ്താവനയ്ക്ക് എന്ത് പ്രസക്തി"
ശ്രീലേഖയുടെ പ്രസ്താവനയ്ക്ക് അന്വേഷണത്തിൽ എന്താണ് പ്രസക്തിയെന്ന് ചോദിച്ച ഹൈക്കോടതി തുടരന്വേഷണത്തിന് നീട്ടിനൽകുന്ന സമയം അവസാനിക്കാറാവുമ്പോൾ മറ്റാരെങ്കിലും എന്തെങ്കിലും പറഞ്ഞാൽ എന്തുചെയ്യുമെന്നും ചോദിച്ചു. തുടരന്വേഷണത്തിന് സമയം നീട്ടിനൽകരുതെന്ന് ദിലീപിനുവേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ വാദിച്ചു. മെമ്മറി കാർഡിന്റെ ഫോറൻസിക് ഇമേജും ക്ളോൺഡ് പകർപ്പും സിവിൽ പൊലീസറെ നിയോഗിച്ച് ഒരുദിവസംകൊണ്ട് ലാബിൽ നിന്ന് വാങ്ങാമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തുടർന്ന് ഇന്നലെത്തന്നെ ഒരു ഉദ്യോഗസ്ഥനെ നിയോഗിക്കാനും ഇന്ന് തിരുവനന്തപുരത്തെ ലാബിൽ നിന്ന് വാങ്ങി തിങ്കളാഴ്ച രാവിലെ കോടതിയിൽ നൽകാനും ഉത്തരവിട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |