കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണോദ്യോഗസ്ഥരെ വകവരുത്താൻ നടൻ ദിലീപ് ഉൾപ്പെടെയുള്ള പ്രതികൾ ഗൂഢാലോചന നടത്തിയെന്ന ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിനപ്പുറത്തേക്ക് പ്രതികൾ നീങ്ങിയിട്ടുണ്ടോയെന്ന് കണ്ടെത്താൻ അന്വേഷണം അനിവാര്യമാണെന്ന് ഹൈക്കോടതി പറഞ്ഞു. പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കവെ ജസ്റ്റിസ് പി. ഗോപിനാഥാണ് ഇക്കാര്യം വാക്കാൽ പറഞ്ഞത്.
അന്വേഷണോദ്യോഗസ്ഥർ അനുഭവിക്കും എന്നു ദിലീപ് പറഞ്ഞതുകൊണ്ടു മാത്രം ഗൂഢാലോചനക്കുറ്റം നിലനിൽക്കുമോയെന്നും ഒരാൾ നടത്തിയ വെളിപ്പെടുത്തലിനപ്പുറം കേസിൽ തെളിവുകളുണ്ടോയെന്നും രാവിലെ ഹർജികൾ പരിഗണിച്ച സിംഗിൾബെഞ്ച് ആരാഞ്ഞിരുന്നു. തുടർന്ന് കേസിൽ കൂടുതൽ തെളിവുകൾ ലഭിച്ചിട്ടുണ്ടെന്ന് പ്രോസിക്യൂഷൻ വ്യക്തമാക്കി. ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ പ്രതികളെ കസ്റ്റഡിയിൽ വിടേണ്ടതുണ്ടോയെന്നാണ് കോടതി തുടർന്നു പരിശോധിച്ചത്. മുൻകൂർ ജാമ്യം ലഭിച്ചാൽ പ്രതികൾ സാക്ഷികളെ സ്വാധീനിക്കുമോ? ഇവരെ കസ്റ്റഡിയിൽ വിട്ടു നൽകേണ്ടതില്ലെന്ന് പറയാനാവുമോ എന്നീ കാര്യങ്ങളാണ് കോടതി പരിഗണിച്ചത്. തുടർന്നാണ് മൂന്നു ദിവസം ചോദ്യം ചെയ്യാൻ ഉത്തരവിട്ടത്.
æ മദ്യപിച്ചു പറഞ്ഞതാണോയെന്നു പരിശോധിക്കണം
ദിലീപ് അന്വേഷണോദ്യോഗസ്ഥരെക്കുറിച്ച് പറയുന്നതിനിടെ പലതവണ മറ്റൊരു മുറിയിലേക്ക് പോയെന്നും ഇതു മദ്യപിക്കാൻ വേണ്ടിയാണെന്നും ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിൽ പറയുന്നുണ്ട്. അങ്ങനെയെങ്കിൽ മദ്യലഹരിയിൽ പറഞ്ഞ കാര്യങ്ങളാണോ ഇതെന്ന് അന്വേഷിക്കണമെന്നും കോടതി ചൂണ്ടിക്കാട്ടി. 2017ൽ ഗൂഢാലോചന നടത്തിയെന്നു പറയുന്നു. ഇതുവരെ തുടർനടപടിയുണ്ടായില്ലേയെന്ന് കോടതി ചോദിച്ചു.
നടിയെ ആക്രമിച്ച കേസിന്റെ വിചാരണ നടക്കുന്നതിനാലാകാം ആക്രമണം നടത്താതിരുന്നതെന്ന് പ്രോസിക്യൂഷൻ മറുപടി നൽകി. ദിലീപുമായി അടുപ്പമുണ്ടായിരുന്ന ബാലചന്ദ്രകുമാറിന്റെ സിനിമ ചെയ്യുന്നതിൽ നിന്ന് ദിലീപ് പിൻമാറിയതിനെത്തുടർന്നാണ് ഇയാൾ ആരോപണങ്ങളുമായി വരുന്നത്. ആരെങ്കിലും എന്തെങ്കിലും പറയുന്നത് ഗൂഢാലോചനയാവില്ലെന്നും കോടതി പറഞ്ഞു. ഡിജിറ്റൽ തെളിവുകളുണ്ടെന്ന് പ്രോസിക്യൂഷൻ മറുപടി നൽകി. തുടർന്നാണ് അന്വേഷണം തടയാനാവില്ലെന്നു വ്യക്തമാക്കി ഇടക്കാല ഉത്തരവു നൽകിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |