തിരുവനന്തപുരം: സംസ്ഥാനത്തെ 14 ജില്ലകളിൽ ഒൻപതും ഭരിക്കുന്നത് വനിതാ കളക്ടർമാർ. കൊല്ലം കളക്ടറായി അഫ്സാനാ പർവീൺ നിയമിതയായതോടെയാണ് വനിതാ കളക്ടർമാർ ഒൻപതായത്. രണ്ടാം പിണറായി സർക്കാർ ജൂലായ് 19ന് നടത്തിയ അഴിച്ച് പണിയിലൂടെയാണ് എട്ട് ജില്ലകളിൽ വനിതാ കളക്ടർമാർ ചുമതലയേറ്റത്.
കൊല്ലം കളക്ടറായിരുന്ന അബ്ദുൾ നാസറിനെ തൊഴിലുറപ്പ് മിഷൻ ഡയറക്ടറാക്കിയതോടെയാണ് പകരം അഫ്സാന എത്തുന്നത്. വയനാട് കളക്ടർ അദീല അബ്ദുള്ളയെ വനിതാ ശിശുക്ഷേമ വകുപ്പ് ഡയറക്ടറാക്കിയപ്പോൾ പകരം എ. ഗീത എത്തി.
കേരളത്തിന്റെ രണ്ടറ്റത്തുമുള്ള ജില്ലകളിലെ ഭരണവും സ്ത്രീകളാണ്. തിരുവനന്തപുരത്ത് ഡോ. ഡോ.നവ്‌ജ്യോത് ഖോസയും കാസർകോട്ട് ഭണ്ഡാരി സ്വാഗത് രവീർചന്ദുമാണ് കളക്ടർമാർ.
മറ്റ് വനിതാ കളക്‌ടർമാർ
ഡോ. ദിവ്യ എസ്. അയ്യർ (പത്തനംതിട്ട ), ഡോ. പി.കെ. ജയശ്രീ (കോട്ടയം), ഷീബ ജോർജ് (ഇടുക്കി ), ഹരിത വി. കുമാർ (തൃശൂർ), മൃൺമയി ജോഷി (പാലക്കാട്)
രണ്ട് ജില്ലകളിൽ ഭർത്താവും ഭാര്യയും
ഭർത്താവ് ജാഫർ മാലിക് ഭരിക്കുന്ന എറണാകുളം കളക്ടറേറ്റിലെ ജില്ലാ ഡെവലപ്മെന്റ് കമ്മിഷണർ സ്ഥാനത്തു നിന്നാണ് അഫ്സാന പർവീൺ കൊല്ലത്ത് കളക്‌ടറാകുന്നത്. 150 കിലോമീറ്റർ ദൂരത്തിൽ രണ്ട് ജില്ലകളുടെ ഭരണം ഇനി ഈ ദമ്പതിമാർക്ക്.
എറണാകുളം കളക്ടറായി ജാഫർ മാലിക് എത്തുന്നതിന് ഒരു വർഷം മുമ്പ് കളക്ടറേറ്റിലെത്തിയതാണ് അഫ്സാന. ഡെവലപ്‌മെന്റ് കമ്മിഷണറായി പ്രവർത്തിക്കുമ്പോഴാണ് ജാഫർ മാലിക് കളക്ടറായെത്തിയത്. കൊച്ചിൻ സ്‌മാർട്ട് മിഷൻ ലിമിറ്റഡ് സി.ഇ.ഒ പദവിയിൽനിന്നു ഭർത്താവ് കളക്ടറായപ്പോൾ സ്‌മാർട്ട് മിഷന്റെ അധികച്ചുമതല അഫ്സാനയ്ക്കായി. ഒപ്പം മെട്രോപൊളിറ്റൻ ട്രാൻസ്‌പോർട്ട് അതോറിട്ടിയുടെ ചുമതലയും. ഒരു വർഷമായി കാക്കനാട്ട് താമസിച്ച ഇവർ ഇനി കൊല്ലത്തും എറണാകുളത്തുമായി മാറേണ്ടി വരും.
ഓഫീസ് കാര്യങ്ങൾ വീട്ടിൽ ചർച്ചയില്ല
കൊച്ചി: ഓഫീസ് കാര്യങ്ങൾ വീട്ടിൽ ചർച്ച ചെയ്യില്ല - എറണാകുളം കളക്ടർ ജാഫർ മാലിക്കിന്റെയും കൊല്ലം കളക്ടറായി നിയമിതയായ ഭാര്യ അഫ്സാന പർവീണിന്റെയും തീരുമാനമാണിത്. ഉത്തരവാദിത്തങ്ങളുടെ തിരക്കിനിടയിൽ കിട്ടുന്ന ഇടവേളകൾ മകൻ അമാൻ മാലിക്കിനു വേണ്ടി മാറ്റിവയ്‌ക്കും.
2013 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥനായ ജാഫർ മാലിക്ക് രാജസ്ഥാൻ സ്വദേശിയും 2014 ഐ.എ.എസ് ബാച്ചുകാരിയായ അഫ്സാന പർവീൺ ജാർഖണ്ഡ് സ്വദേശിയുമാണ്. പ്രണയ വിവാഹമായിരുന്നു.
അടുത്തയാഴ്ച അഫ്സാന കൊല്ലത്ത് ചുമതലയേൽക്കും. കൊവിഡ് പ്രതിരോധത്തിനായിരിക്കും ആദ്യ പരിഗണന. തുടർന്ന് ജില്ലയിലെ പ്രശ്നങ്ങൾ പഠിച്ച് നടപടി എടുക്കുമെന്ന് അഫ്സാന പറഞ്ഞു. മകനെയും ഒപ്പം കൊണ്ടുപോകും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |