
തിരുവനന്തപുരം: ശമ്പളപരിഷ്‌കരണ കുടിശികയുൾപ്പെടെയുള്ള പ്രശ്നങ്ങൾ പരിഹരിക്കാമെന്ന സർക്കാർ ഉറപ്പുകൾ പാഴായതിൽ പ്രതിഷേധിച്ചുള്ള മെഡിക്കൽ കോളേജ് ഡോക്ടർമാരുടെ അനിശ്ചിതകാല ഒ.പി ബഹിഷ്‌കരണം ഇന്നാരംഭിക്കും. അക്കാഡമിക് ബഹിഷ്‌കരണവും നടത്തും. 19 മുതൽ അനിശ്ചിതകാലത്തേക്ക് അത്യാഹിതമല്ലാത്ത ശസ്ത്രക്രിയകൾ ബഹിഷ്‌കരിക്കും. കാഷ്വാലിറ്റി,ലേബർ റൂം,ഐ.സി.യു,കിടത്തി ചികിത്സ,പോസ്റ്റുമോർട്ടം പരിശോധന എന്നിവയെ സമരം ബാധിക്കില്ല.
26 മുതൽ യൂണിവേഴ്സിറ്റി പരീക്ഷാ ജോലികളും അനുബന്ധ ചുമതലകളും ബഹിഷ്‌കരിക്കുമെന്ന് കേരള ഗവ.മെഡിക്കൽ കോളേജ് ടീച്ചേഴ്സ് അസോസിയേഷൻ(കെ.ജി.എം.സി.ടി.എ) സംസ്ഥാന പ്രസിഡന്റ് ഡോ.റോസ്നാര ബീഗവും ജനറൽ സെക്രട്ടറി ഡോ.അരവിന്ദ്.സി.എസും അറിയിച്ചു.
ഈ മാസം രണ്ട് മുതൽ ഡോക്ടർമാർ അനിശ്ചിതകാല ഒ.പി ബഹിഷ്‌കരണം ആരംഭിച്ചെങ്കിലും അന്ന് വൈകിട്ട് ആരോഗ്യ-ധനകാര്യ വകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറിമാർ,മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ എന്നിവരുമായി ചർച്ച നടത്തിയിരുന്നു.തുടർന്ന് അന്ന് രാത്രി തന്നെ ബഹിഷ്‌കരണം പിൻവലിച്ചു. പക്ഷേ തുടർന്നുളള ചർച്ചകളൊന്നും ഫലം കാണാത്ത സാഹര്യത്തിലാണ് കടുത്ത സമരമാർഗത്തിലേക്ക് കടക്കുന്നതെന്നും രോഗികൾക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ടുകളെക്കുറിച്ച് സംഘടനയ്ക്ക് ആശങ്കയുണ്ടെന്നും ഭാരവാഹികൾ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |