തൊടുപുഴ: പെട്ടിമുടി ദുരന്തസ്ഥലത്ത് തന്റെ കളിക്കൂട്ടുകാരിയെ തേടിനടന്ന് ഒടുവിൽ ചേതനയറ്റ രണ്ടരവയസുകാരിയെ കണ്ടെത്തിയ കുവിയെന്ന വളർത്തു നായ ഇനി ജില്ലാ ഡോഗ് സ്‌ക്വാഡിലെ പരിശീലകൻ അജിത് മാധവന് സ്വന്തം. 2020 ആഗസ്റ്റിലുണ്ടായ പെട്ടിമുടി ഉരുൾപൊട്ടൽ ദുരന്തത്തിൽ കളിക്കൂട്ടുകാരിയായ രണ്ടര വയസുകാരി ധനുഷ്‌കയുടെ മൃതദേഹം മണം പിടിച്ച് കണ്ടെത്തിയതോടെയാണ് കുവി താരമായത്. ഭക്ഷണം കഴിക്കാതെ ദുരന്ത സ്ഥലത്ത് അലഞ്ഞ നായയെ ജില്ലാ ഡോഗ് സ്‌ക്വാഡിലെ പരിശീലകൻ അജിത്ത് അന്ന് ഇണക്കിയെടുത്തത് വാർത്തയായി. ആഗസ്റ്റ് 20ന് ഇടുക്കി ഡോഗ് സ്‌ക്വാഡ് നായയെ ദത്തെടുത്തു.നായയെ സ്‌ക്വാഡിലെടുക്കുന്നതിന് പല പരിമിതികളുമുണ്ടായി. മറ്റ് നായ്ക്കളുമായി ഇണങ്ങാത്തതും ഭക്ഷണ പ്രശ്നവും പ്രതിസന്ധിയിലാക്കി.ദിവസവും രണ്ടായിരത്തോളം രൂപ പരിപാലനത്തിനായി ചെലവാക്കി. എട്ടു മാസത്തിന് ശേഷം ധനുഷ്‌കയുടെ മുത്തശ്ശി പളനിയമ്മാളിന് കുവിയെ കൈമാറുകയായിരുന്നു.നായയെ പരിശീലിപ്പിച്ചിരുന്ന അജിത് തുടർന്നും അവളുടെ വിശേഷം തിരക്കി കുടുംബത്തെ വിളിച്ചിരുന്നു. പിന്നാലെയാണ് ബുധനാഴ്ച രാവിലെ അജിത് മാധവനെ തേടി ഇവരുടെ വിളിയെത്തിയത്. നായ ഭക്ഷണം കഴിക്കുന്നില്ല, അവശയാണ്. തങ്ങൾക്ക് നോക്കാനാകുന്നില്ലെന്നും വിട്ടുതരാമെന്നും അവർ അറിയിച്ചു.
ഇതേത്തുടർന്ന് അജിത് മുദ്രപത്രത്തിൽ നായയുടെ മേൽ കുടുംബത്തിന് യാതൊരു അവകാശവുമില്ലെന്ന് എഴുതി വാങ്ങിച്ചശേഷം ഏറ്റെടുത്തു. പളനിയമ്മാളിനൊപ്പം മകൻ ദീപനും നാട്ടുകാരും ചടങ്ങിന് സാക്ഷിയായി.
രാത്രിയോടെ ചേർത്തലയിലെ വസതിയായ കൃഷ്ണകൃപയിലെത്തിച്ച കുവി സന്തുഷ്ടയാണെന്ന് അജിത്ത് പറഞ്ഞു. ഗർഭിണിയായ നായയുടെ ദേഹത്ത് മറ്റ് നായ്ക്കൾ കടിച്ചതിന്റെ പാടുകളുണ്ട്. ഇതിനെല്ലാം മരുന്ന് നൽകി. പ്രസവ ശേഷം പരിശീലനം തുടരാനാണ് തീരുമാനം. വിദേശ ജനുസടക്കം ആറു നായ്ക്കളെ അജിത് വളർന്നുണ്ട്. ഇവയിൽ 18 വയസുള്ള നാടൻ നായയുമുണ്ട്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |