താനൂർ: തെരുവുനായ്‌ക്കളുടെ ആക്രമണത്തിൽ നാലുവയസുകാരന് ഗുരുതര പരിക്ക്. താനാളൂർ പഞ്ചായത്തിലെ കമ്പനിപ്പടി പടിഞ്ഞാറുഭാഗത്ത് താമസിക്കുന്ന കുന്നത്തുപറമ്പിൽ റഷീദ്-റസിയ ദമ്പതികളുടെ മകനും അങ്കണവാടി വിദ്യാർത്ഥിയുമായ മുഹമ്മദ് റിസ്‌വാനാണ് പരിക്കേറ്റത്. ദേഹമാസകലം നാൽപ്പതോളം മുറിവുകളുണ്ട്. ഇവയിൽ പലതും ആഴത്തിലുള്ളതാണ്. തലയുടെ ഒരുഭാഗത്തും നീളത്തിൽ മുറിവേറ്റു.
വെള്ളിയാഴ്ച രാവിലെയാണ് വീടിന്റെ സമീപത്തുള്ള വട്ടത്താണി-ദേവധാർ ബൈപ്പാസ് റോഡിൽ അലഞ്ഞുതിരിഞ്ഞ് നടക്കുന്ന തെരുവ് നായ്ക്കൾ കൂട്ടംചേർന്ന് റിസ്‌വാനെ ആക്രമിച്ചത്. കരച്ചിൽ കേട്ടെത്തിയ സഹോദരനും പിതാവും കുട്ടിയെ രക്ഷപ്പെടുത്തി തിരൂർ ജില്ലാ ആശുപത്രിയിലെത്തിച്ചു. പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്നും വാക്സിനേഷൻ നൽകിയതായും ഡോക്ടർമാർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |