SignIn
Kerala Kaumudi Online
Friday, 26 April 2024 3.24 PM IST

സ്ത്രീധന നിരോധനനിയമം: നടപടികൾ അറിയിക്കണം , ജീവനക്കാർ സ്ത്രീധനം വാങ്ങിയില്ലെന്നത് ഉറപ്പാക്കിയോ: ഹൈക്കോടതി

dowry

കൊച്ചി: സംസ്ഥാനത്ത് സ്ത്രീധന നിരോധനനിയമം നടപ്പാക്കാനായി സ്വീകരിച്ച നടപടികൾ അറിയിക്കണമെന്ന് സംസ്ഥാന സർക്കാരിനോട് ഹൈക്കോടതി ഇടക്കാല ഉത്തരവിൽ ആവശ്യപ്പെട്ടു.

2004ൽ നിലവിൽവന്ന ചട്ടപ്രകാരം സ്ത്രീധനം വാങ്ങിയില്ലെന്ന സത്യവാങ്മൂലം സർക്കാർ ജീവനക്കാർ സമർപ്പിക്കണമെന്ന വ്യവസ്ഥ നടപ്പാക്കിയതുൾപ്പെടെയുള്ള കാര്യങ്ങളും റീജിയണൽ ഡൗറി പ്രൊഹിബിഷൻ ഓഫീസർമാരെ നിയമിക്കണമെന്ന നിയമത്തിലെ വ്യവസ്ഥ 2017 മുതൽ പാലിക്കാത്തതിന്റെ കാരണവും ബോദ്ധ്യപ്പെടുത്തണം.

സ്ത്രീധന നിരോധനനിയമം ഭേദഗതി ചെയ്യണമെന്നതുൾപ്പെടെ ആവശ്യപ്പെട്ട് പെരുമ്പാവൂർ പ്രഗതി അക്കാഡമി മാനേജിംഗ് ഡയറക്ടറും അദ്ധ്യാപികയുമായ ഡോ. ഇന്ദിര രാജൻ സമർപ്പിച്ച പൊതുതാത്പര്യ ഹർജിയിലാണ് ചീഫ് ജസ്റ്റിസ് എസ്. മണികുമാർ, ജസ്റ്റിസ് ഷാജി പി. ചാലി എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിന്റെ ഇടക്കാല ഉത്തരവ്. ഹർജി മൂന്നാഴ്ചയ്ക്കുശേഷം പരിഗണിക്കാൻ മാറ്റി.
കേന്ദ്ര സ്ത്രീധന നിരോധന നിയമത്തിന്റെ ഭാഗമായി സംസ്ഥാന സർക്കാർ തയ്യാറാക്കിയ ചട്ടം കർശനമായി നടപ്പാക്കണമെന്നാണ് ഹർജിയിലെ പ്രധാന ആവശ്യം. റീജിയണൽ ഡൗറി പ്രൊഹിബിഷൻ ഓഫീസർമാരെയും ഉപദേശക സമിതിയെയും നിയമിക്കണമെന്ന് നിയമത്തിൽ വ്യവസ്ഥയുണ്ട്. സ്ത്രീധനത്തിന്റെ പേരിൽ അസ്വാഭാവികമരണങ്ങൾ തുടർച്ചയായിട്ടും 2017 മുതൽ ഓഫീസർമാർക്ക് ചുമതല ഏല്പിച്ചിട്ടില്ല. നിയമലംഘകർക്കെതിരെ നടപടിക്ക് ഓഫീസർക്ക് ഉത്തരവാദിത്വമുണ്ട്. പെൺകുട്ടികൾക്ക് വിവാഹസമ്മാനമായി പണവും വസ്തുക്കളും മറ്റും നൽകാൻ അനുവദിക്കുന്ന ഇളവ് സ്ത്രീധന നിരോധനമെന്ന ലക്ഷ്യം നിറവേറ്റുന്നതിന് തിരിച്ചടിയായെന്നും ഹർജിയിൽ പറയുന്നു.

ഹർജിയിലെ ആവശ്യങ്ങൾ ഗൗരവമായി പരിഗണിക്കേണ്ടതാണെന്ന് വിലയിരുത്തിയാണ് ഡിവിഷൻബെഞ്ചിന്റെ ഉത്തരവ്. കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് പുറമെ ആഭ്യന്തര സെക്രട്ടറി, സാമൂഹികനീതി സെക്രട്ടറി, വനിതാ ശിശുക്ഷേമ ഡയറക്ടർ, ചീഫ് ഡൗറി പ്രൊഹിബിഷൻ ഓഫീസർ, ചീഫ് രജിസ്ട്രാർ ഒഫ് മാര്യേജസ് എന്നിവരെ എതിർകക്ഷികളാക്കിയാണ് ഹർജി നൽകിയത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: DOWRY CASE
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.