തിരുവനന്തപുരം: ശാസ്ത്ര സാങ്കേതിക മേഖലയിൽ നിരവധി സംഭാവനകൾ നൽകി രാജ്യത്തെ മുൻനിര ശാസ്ത്രജ്ഞരിലൊരാളായി മാറിയപ്പോഴും, കലയെയും സംസ്‌കാരത്തെയും ഇഷ്ടപ്പെട്ടിരുന്ന വ്യക്തിത്വമായിരുന്നു ഡോ. എ. ഡി. ദാമോദരന്റേത്. കഥകളിയുടെയും കൂടിയാട്ടത്തിന്റേയും തിരുവരങ്ങായ മാർഗിയുടെ സെക്രട്ടറിയായി ദീർഘനാൾ പ്രവർത്തിച്ചു..
ഇടതുപക്ഷ പ്രത്യയ ശാസ്ത്രം മനസ്സിൽ സൂക്ഷിച്ചിരുന്ന ഡോ.ദാമോദരൻ ഇടതുപക്ഷ സാമൂഹ്യബോധത്തോടെ ശാസ്ത്രകാര്യങ്ങൾ ജനങ്ങളിലെത്തിക്കാൻ ശ്രമിച്ചിരുന്നു. പല ഘട്ടങ്ങളിലും സംസ്ഥാനത്തെ ഇടതുപക്ഷ സർക്കാരുകൾക്ക് ശാസ്ത്ര ഉപദേശങ്ങളും നിർദ്ദേശങ്ങളും നൽകി. അക്കാലങ്ങളിലെ സർക്കാരുകളുടെ ശാസ്ത്ര മേഖലയിലെ നൂതന പദ്ധതികൾക്ക് പിന്നിലെ പ്രേരക ശക്തിയായിരുന്നു ഡോ. ദാമോദരൻ. 1985 ൽ സി.എസ്.ഐ.ആർ ഡയറക്ടറായി ചുമതല ഏറ്റെടുത്തതോടെ, സ്ഥാപനത്തിന്റെ വലിയ വളർച്ചയ്‌ക്കാണ് അദ്ദേഹം വഴി തുറന്നത്. കേരള സർക്കാരിന്റെ സഹായത്തോടെ 40 ഏക്കറോളം ഭൂമി ഏറ്റെടുക്കുന്നതിന് ദാമോദരൻ മേൽനോട്ടം വഹിച്ചു. അദ്ദേഹത്തിന്റെ കീഴിൽ പ്രകൃതി വിഭവങ്ങളുടെ മൂല്യവർദ്ധന, സാമൂഹിക പരിപാടികൾ, ദേശീയ ദൗത്യങ്ങൾ, തന്ത്രപ്രധാന മേഖലകൾ എന്നിവയിൽ ഊന്നൽ നൽകി ഗവേഷണ വികസന മേഖലകൾ വിപുലീകരിച്ചു. അദ്ദേഹത്തിന്റെ ഭരണകാലത്ത് ആരംഭിച്ച ഫോട്ടോകെമിസ്ട്രി ഗവേഷണ യൂണിറ്റ് പിന്നീട് രാജ്യത്തെ ഓർഗാനിക് ഫോട്ടോ ഫംഗ്ഷണൽ മെറ്റീരിയലുകളിൽ പ്രവർത്തിക്കുന്ന പ്രമുഖ കേന്ദ്രങ്ങളിലൊന്നായി. ബയോടെക്‌നോളജി, ബയോ കെമിക്കൽ പ്രോസസിംഗ്, മലിനജല സാങ്കേതികവിദ്യ, ഇലക്‌ട്രോണിക് സെറാമിക്‌സ്, ഓർഗാനിക് കെമിസ്ട്രി, അനലിറ്റിക്കൽ കെമിസ്ട്രി, ഹൈ ടെമ്പറേച്ചർ സൂപ്പർ കണ്ടക്ടറുകൾ തുടങ്ങിയ മേഖലകളിലും ഡോ. ദാമോദരൻ ശ്രദ്ധ ചെലുത്തി. യുവ ശാസ്ത്രജ്ഞരെ സി.എസ്.ഐ.ആറിൽ ഉൾപ്പെടുത്തുന്നതിലും അദ്ദേഹം പ്രധാന പങ്കുവഹിച്ചു.
കേരളത്തിലെ സയൻസ് ആൻഡ് ടെക്നോളജി കമ്മിറ്റി ചെയർമാനായും പ്രവർത്തിച്ച ഡോ .ദാമോദരൻ വിരമിച്ചതിന് ശേഷം സയൻസ് ആൻഡ് ടെക്‌നോളജി മേഖലയുടെ വികസനവുമായി ബന്ധപ്പെട്ട് പ്രതിമാസ
ഇ പേപ്പർ പുറത്തിറക്കിയിരുന്നു. ബൗദ്ധിക സ്വത്തവകാശവുമായി ബന്ധപ്പെട്ട വിഷയങ്ങളായിരുന്നു ഇ പേപ്പറിന്റെ ഉള്ളടക്കം. ഇ.എം.എസിന്റെ കുടുംബാംഗമായതു മുതൽ ഇ.എം.എസിന്റെ രാഷ്ട്രീയ സമീപനങ്ങൾ ഉൾക്കൊള്ളാനും ലേഖനങ്ങളിലും പ്രവർത്തനങ്ങളിലും പകർത്താനും ശ്രമിച്ചു..
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |