തിരുവനന്തപുരം: കടലിലും കായലിലും നദികളിലുമുൾപ്പെടെ മുങ്ങിമരണങ്ങൾ വർദ്ധിച്ച സാഹചര്യത്തിൽ ജലാശയങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ നിയന്ത്രണങ്ങളും ബോധവത്കരണവും ശക്തമാക്കും. തിരുവനന്തപുരത്ത് മാവിളക്കടവിൽ രണ്ടു വിദ്യാർത്ഥികളും കല്ലാറിൽ മൂന്നു യുവാക്കളും മുങ്ങിമരിക്കാനിടയായ സാഹചര്യത്തിലാണ് സർക്കാർ നടപടി. അതത് ജില്ലാഭരണകൂടങ്ങളുടെ നേതൃത്വത്തിൽ ടൂറിസം, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, ഫയർഫോഴ്സ് എന്നിവ സംയുക്തമായാണ് കർമ്മപരിപാടികൾ നടപ്പിലാക്കുക.
ആഗസ്റ്റ് ഒന്നു മുതൽ കഴിഞ്ഞദിവസം വരെ സംസ്ഥാനത്ത് 120 പേരാണ് മുങ്ങിമരിച്ചത്. 162പേർ ജലാശയങ്ങളിൽ അപകടത്തിൽപ്പെട്ടപ്പോൾ 42 പേർ മാത്രമാണ് രക്ഷപെട്ടത്. ഇതിൽ അഞ്ചു വയസുള്ള ഒരു കുട്ടി ഉൾപ്പെടെ മൂന്നുപേർ 18 വയസിൽ താഴെയുള്ളവരാണ്. തിരുവനന്തപുരത്താണ് ഏറ്റവും കൂടുതൽ മരണം. കഴിഞ്ഞദിവസങ്ങളിലേതുൾപ്പെടെ 21 പേരാണ് മരിച്ചത്. കൊല്ലമാണ് തൊട്ടുപിന്നിൽ(16 പേർ). എറണാകുളത്തും കണ്ണൂരും 10 പേർ വീതവും. അപകടങ്ങൾ ഒഴിവാക്കാൻ ബീച്ചുകൾ, കയങ്ങൾ, കുളങ്ങൾ, പാറക്വാറികൾ എന്നിവിടങ്ങളുൾപ്പെടെ ആയിരത്തോളം സ്ഥലങ്ങളിൽ തദ്ദേശ സ്വയം ഭരണ വകുപ്പിന്റെ നേതൃത്വത്തിൽ ഫയർഫോഴ്സ് മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിച്ചു. കഴിഞ്ഞ ദിവസം ദുരന്തമുണ്ടായ കല്ലാറിലും മുന്നറിയിപ്പ് അവഗണിച്ച് ഇറങ്ങിയവരാണ് അപകടത്തിൽപ്പെട്ടത്. ടൂറിസം,വനം മേഖലകളിൽ ടൂറിസം പൊലീസ്,വനംവകുപ്പ് വാച്ചർമാർ, കടലോരങ്ങളിൽ ലൈഫ് ഗാർഡുകൾ എന്നിവരുടെ സഹായത്തോടെ നിയന്ത്രണം ശക്തമാക്കും. ജില്ല ഭരണകൂടവും ദുരന്ത നിവാരണ അതോറിട്ടിയും നേതൃത്വം നൽകും.
ദുരന്തങ്ങൾ ഒഴിവാക്കാൻ
ജലസുരക്ഷയെക്കുറിച്ച് കുട്ടികളിൽ അവബോധമുണ്ടാക്കി നീന്തൽ പരിശീലിപ്പിക്കുക
മുതിർന്നവരില്ലാതെ കുട്ടികളെ വെള്ളത്തിൽ നീന്താനോ ഇറങ്ങാനോ അനുവദിക്കരുത്.
പരിചിതമല്ലാത്ത ജലാശയങ്ങളിൽ മുന്നറിയിപ്പുകൾ അവഗണിക്കാതിരിക്കുക.
നേരം ഇരുട്ടിയ ശേഷവും ഒറ്റപ്പെട്ട സ്ഥലങ്ങളിലും വെള്ളത്തിൽ ഇറങ്ങരുത്.
മദ്യലഹരിയിൽ വെള്ളത്തിൽ ഇറങ്ങരുത്, രക്ഷാ ഉപകരണങ്ങൾ കരുതണം.
ഒഴുക്കിൽപ്പെട്ടവരെ രക്ഷിക്കാൻ കയറോ നീളമുള്ള കമ്പുകളോ ഉപയോഗിക്കണം
അപസ്മാരം പോലുള്ള രോഗങ്ങളുള്ളവർ വെള്ളത്തോട് അകലം പാലിക്കണം.
''നദികളും പാറക്വാറികളുമേറെയുള്ള തിരുവനന്തപുരം,കൊല്ലം,പത്തനംതിട്ട ജില്ലകളാണ് അപകടത്തിൽ മുന്നിൽ. ദുരന്തമേഖലകളിൽ മുന്നറിയിപ്പ് ബോർഡ് സ്ഥാപിച്ചതു കൂടാതെ സമൂഹമാദ്ധ്യമങ്ങൾ വഴിയും സ്കൂൾ - കോളേജ് തലങ്ങളിലും ബോധവത്കരണം നടത്തും.
-- ഫയർഫോഴ്സ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |