കൊച്ചി: കഴിഞ്ഞ ദിവസം പുറങ്കടലിൽ ഇറാനിയൻ ഉരുവിൽ നിന്ന് പിടിച്ചെടുത്ത 200 കിലോ ഹെറോയിൻ പാകിസ്ഥാനിലെ മയക്കുമരുന്ന്, ആയുധ ഇടപാടുകാരനായ ഹാജി സലിമിന്റെ സംഘം കടത്താൻ ശ്രമിച്ചതാണെന്ന് നാർകോട്ടിക് കൺട്രോൾ ബ്യൂറോ ഡെപ്യൂട്ടി ഡയറക്ടർ ജനറൽ സഞ്ജയ് കുമാർ സിംഗ് പറഞ്ഞു.
പാകിസ്ഥാൻ തീരത്ത് നിന്ന് പാക് ബോട്ടിൽ കൊണ്ടുവന്ന് പുറങ്കടലിൽ വച്ച് മയക്കുമരുന്ന് ഇറാൻ ഉരുവിലേക്ക് മാറ്റുന്നതാണ് ഇവരുടെ രീതി. ഇന്ത്യൻ നാവിക സേനയെ കബളിപ്പിക്കാനാണിത്. ഇറാനിലെ മക്രാൻ തീരത്തുനിന്നുള്ള സംഘങ്ങളാണ് ഉരുവിലും ബോട്ടുകളിലും എത്തുന്നത്. ശ്രീലങ്കയിലോ മക്രാൻ തീരത്തോ എത്തിച്ച ശേഷം ഇന്ത്യയുൾപ്പെടെയുള്ള ഏഷ്യൻ രാജ്യങ്ങളിലേക്ക് മയക്കുമരുന്ന് കടത്തുമെന്നും വാർത്താ സമ്മേളനത്തിൽ സഞ്ജയ് കുമാർ സിംഗ് പറഞ്ഞു.
ഉരുവിൽ ആയുധങ്ങൾ ഇല്ലായിരുന്നെങ്കിലും സാറ്റലൈറ്റ് ഫോണും മൂന്നു സ്മാർട്ട് ഫോണുകളും പിടിച്ചെടുത്തു. നാവിക സേന എത്തിയപ്പോൾ ഹെറോയിൻ പാക്കറ്റുകൾ കടലിൽ തള്ളാനും ബോട്ടു മുക്കിക്കളയാനും ശ്രമമുണ്ടായി. വെള്ളം കയറാത്ത വിധം പ്ളാസ്റ്റിക് കവറുകളിലാക്കിയ 200 പായ്ക്കറ്റുകളിലായിരുന്നു ഹെറോയിൻ. ഇത് ശ്രീലങ്കൻ ബോട്ടിന് നൽകാനായിരുന്നു ഉദ്ദേശ്യം. ഈ ബോട്ട് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. പിടിയിലായ ആറ് പേരും ഇറാൻകാരാണ്. ഇവരെ എൻ.സി.ബി ചോദ്യം ചെയ്തുവരികയാണ്. തീവ്രവാദ ബന്ധം സ്ഥാപിക്കാനായിട്ടില്ല.
അഫ്ഗാനിലെയും പാകിസ്ഥാനിലെയും മയക്കുമരുന്ന് മഫിയകളാണ് ഇന്ത്യൻ സമുദ്രത്തിലൂടെ ഹെറോയിനും ചരസും മെത്താംഫെറ്റമിനും കടത്തുന്നത്. ഏതാനും വർഷങ്ങളായി ഈ പാതയിൽ ഇവർ സജീവമാണ്. എൻ.സി.ബി കൊച്ചി യൂണിറ്റ് കഴിഞ്ഞ വർഷം രണ്ട് ബോട്ടുകളിൽ നിന്ന് 637 കിലോ ഹെറോയിൻ പിടിച്ചിട്ടുണ്ട്.
എൻ.സി.ബി സോണൽ ഡയറക്ടർ പി.അരവിന്ദനും ഇന്ത്യൻ നേവി ലെഫ്. കമാൻഡർ പി.എസ്.സജിനും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |