ഈ വർഷം സിവിൽ സർവീസസ് പരീക്ഷയിൽ മുൻ റാങ്കുകളിൽ എത്തിയവരിൽ കേരളത്തിൽ നിന്നുള്ള വിദ്യാർത്ഥികളുടെ എണ്ണം മുൻ വർഷങ്ങളേക്കാൾ കൂടുതലാണ്. നാലാം റാങ്ക് നേടിയ സിദ്ധാർഥ് രാംകുമാറുൾപ്പെടെ 40- ഓളം മലയാളി വിദ്യാർത്ഥികൾക്ക് മികച്ച വിജയം കൈവരിക്കാനായി. പെൺകുട്ടികളാണ് മുൻനിരയിൽ.
ദേശീയ തലത്തിൽ ഒന്നാം റാങ്ക് ലഭിച്ച ആദിത്യ ശ്രീവാസ്തവയുടെ വാക്കുകൾ ഏറെ ശ്രദ്ധേയമാണ്. തുടർച്ചയായ പഠനവും സ്വപ്രയത്‌നവുമാണ് ആദിത്യയെ ഒന്നാം റാങ്കിന് അർഹനാക്കിയത്. നിയന്ത്രിക്കാൻ പറ്റുന്ന കാര്യങ്ങൾ നിയന്ത്രിച്ചാൽ മാത്രമേ മികച്ച വിജയം കൈവരിക്കാൻ സാധിക്കൂവെന്നാണ് രണ്ടാം റാങ്ക് നേടിയ അനിമേഷ് പ്രധാന്റെ അഭിപ്രായം. മൂന്നാം റാങ്ക് നേടിയ അനന്യ റെഡ്ഡി ജ്യോഗ്രഫി ബിരുദധാരിയാണെങ്കിലും ഐച്ഛിക വിഷയം ആന്ത്രോപോളജിയാണ്. നാലാം റാങ്ക് നേടിയ മലയാളിയായ സിദ്ധാർഥ് ആർക്കിടെക്ച്ചർ ബിരുദധാരിയാണ്.
ഈ വർഷം എൻജിനിയറിംഗ്, മെഡിക്കൽ ബിരുദധാരികൾക്ക് മികച്ച റാങ്ക് ലഭിച്ചിട്ടുണ്ടെങ്കിലും സോഷ്യൽ സയൻസസ് ബിരുദധാരികളാണ് മുന്നിൽ. ആന്ത്രോപോളജി, സോഷ്യോളജി, സൈക്കോളജി, പബ്ലിക് അഡ്മിനിസ്‌ട്രേഷൻ, ഹിസ്റ്ററി, പൊളിറ്റിക്കൽ സയൻസ്, ഇക്കണോമിക്‌സ് ബിരുദധാരികൾ ഈ വർഷത്തെ റാങ്ക് ലിസ്റ്റിൽ ഏറെയുണ്ട്. കേരളത്തിൽ നിന്നുള്ള എൻജിനിയറിംഗ് ബിരുദധാരികൾ ഐച്ഛിക വിഷയമായെടുത്തിരുന്നത് ആന്ത്രോപോളജിയും സോഷ്യോളജിയുമായിരുന്നു.
പഠന, തയ്യാറെടുപ്പ് കാലയളവിൽ വിദ്യാർത്ഥികൾ ഏറെ പ്രതിബന്ധങ്ങൾ നേരിടേണ്ടിവരുന്നുണ്ട്. ഇവ എങ്ങനെ വിജയകരമായി തരണം ചെയ്യാം എന്നതിലാണ് വിജയം. പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പിനു മുമ്പ് ഉറച്ച തീരുമാനമെടുക്കണം.
സിവിൽ സർവീസസ് പരീക്ഷയെഴുതാനാഗ്രഹിക്കുന്ന വിദ്യാർത്ഥികൾ പത്രവായനയിൽ ഊന്നൽ നൽകണം. ഇംഗ്ലീഷ്, മലയാളം എഴുത്തും, ആശയവിനിമയവും മെച്ചപ്പെടുത്തണം. 8- 12 ക്ലാസുകളിലെ സോഷ്യൽ സയൻസ് പുസ്തകങ്ങൾ വായിക്കണം. സിലബസ് വിലയിരുത്തി പഠിക്കണം. ശുപാർശ ചെയ്യുന്ന ടെക്സ്റ്റ് ബുക്കുകൾ കണ്ടെത്തി പഠിക്കണം. കോച്ചിംഗ് ആവശ്യമെങ്കിൽ മികച്ച കോച്ചിംഗ് കേന്ദ്രങ്ങൾ മൂന്ന് ഘട്ടങ്ങളിലായുള്ള പരീക്ഷയ്ക്ക് കണ്ടെത്തണം. മികച്ച വിജയം നേടിയവരുടെ വിജയതന്ത്രങ്ങൾ മനസിലാക്കണം. അറിവിനോടൊപ്പം, മനോഭാവം, സ്‌കിൽ എന്നിവ മെച്ചപ്പെടുത്തണം.
ഈ വർഷത്തെ സെലക്ഷൻ ലിസ്റ്റിൽ 664 ആൺകുട്ടികളും 352 പെൺകുട്ടികളുമുണ്ട്. ഇതിൽ, മുൻ വർഷങ്ങളിൽ താത്പര്യമുള്ള കേഡർ ലഭിക്കാതെ പരീക്ഷ റിപ്പീറ്റ് ചെയ്തവർ മൂന്നിലൊന്നോളം വരും.
വിദേശ മെഡിക്കൽ പഠനത്തിന് ഇന്ത്യൻ നടപടിക്രമങ്ങൾ പാലിക്കണം
ടി.പി. സേതുമാധവൻ
ഇന്ത്യയിൽ നിന്ന് മെഡിക്കൽ പഠനത്തിനായി വിദ്യാർത്ഥികൾ ചൈന, നേപ്പാൾ, ശ്രീലങ്ക, ഫിലിപ്പൈൻസ്, തായ്ലൻഡ്, റഷ്യ,യൂറോപ്യൻ കൗൺസിൽ രാജ്യങ്ങളായ ഉക്രെയ്ൻ, ജോർജിയ, ഹംഗറി, ഉസ്ബെക്കിസ്ഥാൻ, മാൾഡോവ, കസാക്കിസ്ഥാൻ, ലിത്വാനിയ തുടങ്ങിയ രാജ്യങ്ങളിലേക്ക് പോകാൻ തയ്യാറെടുക്കുമ്പോൾ നാഷണൽ മെഡിക്കൽ കമ്മിഷൻ മുന്നറിയിപ്പ് വിലയിരുത്തണം. നീറ്റ് പരീക്ഷയിൽ യോഗ്യത നേടിയ വിദ്യാർത്ഥികളാണ് മെഡിക്കൽ പഠനത്തിന് വിദേശത്തെത്തുന്നത്.
എന്നാൽ നീറ്റ് യോഗ്യത നേടാത്തവരും വിദേശപഠനത്തിനെത്തുന്നുണ്ട്. ഈ മേഖലയിൽ അവ്യക്തത തുടരുന്നതിനാൽ യോഗ്യത, പഠന കാലയളവ്, പഠിപ്പിക്കുന്ന ഭാഷ, സിലബസ്, ക്ലിനിക്കൽ പരിശീലനം, ഇന്റേൺഷിപ് എന്നിവയിൽ ഫോറിൻ മെഡിക്കൽ ബിരുദധാരികൾക്കുവേണ്ടി 2021-ൽ പുറത്തിറക്കിയ റെഗുലേഷൻസ് അനുസരിച്ചുള്ള സ്ഥാപനങ്ങളിൽ മാത്രമേ അഡ്മിഷൻ നേടാവൂ. ചട്ടങ്ങൾക്ക് വിരുദ്ധമായി കോഴ്സ് നടത്തുന്ന സ്ഥാപനങ്ങളിൽ നിന്നു പഠിച്ചിറങ്ങുന്ന വിദ്യാർത്ഥികൾക്ക് നാഷണൽ മെഡിക്കൽ കമ്മിഷന്റെ അംഗീകാരം ലഭിക്കുകയില്ല. പഠിച്ചിറങ്ങിയ വിദ്യാർത്ഥികൾ എഫ്.എം.ജി പരീക്ഷ പാസായാൽ മാത്രമേ അവർക്ക് നാഷണൽ മെഡിക്കൽ കൗൺസിലിന്റെ രജിസ്ട്രേഷൻ ലഭക്കൂ. ഇതുവരെയുള്ള വിജയ ശതമാനം 21ൽ താഴെ മാത്രമാണ്. റഷ്യ- യുക്രൈൻ, ഇസ്രയേൽ-പലസ്തീൻ യുദ്ധം തുടരുന്നതിനാൽ ജിയോപൊളിറ്റിക്കൽ സാഹചര്യം വിലയിരുത്താതെ വിദേശ പഠനത്തിന് തുനിയരുത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |