പത്തനംതിട്ട: ഇലന്തൂരിൽ ഇരട്ട നരബലി കേസിലെ തെളിവെടുപ്പിൽ നിർണായക വിവരങ്ങൾ ലഭിച്ചു. കൊലപാതകങ്ങൾ നടന്ന ഭഗവൽ സിംഗിന്റെ വീട്ടിലെ ഫ്രിഡ്ജിൽ പദ്മയുടെയും റോസ്‌ലിയുടെയും പച്ചമാംസം വെട്ടിനുറുക്കി സൂക്ഷിച്ചതിന്റെ രക്തക്കറ കണ്ടെത്തി.
ഫ്രീസറിൽ സൂക്ഷിച്ചിരുന്ന 10 കിലോ മാംസം പിന്നീട് കുഴിയിൽ ഇട്ടുമൂടിയെന്ന് ഭഗവൽസിംഗും സ്ത്രീകളുടെ മാറിടങ്ങളും ആന്തരികാവയവങ്ങളും പാകം ചെയ്ത് ഭക്ഷിച്ചതായി ലൈല യും വെളിപ്പെടുത്തി. പാചകം ചെയ്ത പാത്രങ്ങൾ കാണിച്ചു കൊടുത്തു. ഭഗവൽ സിംഗ് മാംസം രുചിച്ചു നോക്കിയശേഷം തുപ്പിക്കളഞ്ഞതായി ലൈല പറഞ്ഞു.
സ്ത്രീകളുടെ തലയ്ക്കടിച്ച തടിക്കഷണവും വെട്ടിനുറുക്കിയതെന്ന് കരുതുന്ന വെട്ടുകത്തിയും ചെറുകത്തികളും മുറിയിൽ കണ്ടെത്തി. പദ്മയുടെ ശരീരം പകുതിയോളം വെട്ടി നുറുക്കുന്നതുവരെ ജീവനുണ്ടായിരുന്നതായി ലൈല വെളിപ്പെടുത്തി. പദ്മയുടെ ശരീര ഭാരവും നീളവുമുള്ള ഡമ്മി കൊലപ്പെടുത്തിയ കട്ടിലിൽ കിടത്തിയശേഷം കൃത്യം നടത്തിയത് എങ്ങനെയെന്ന് പ്രതികളെക്കൊണ്ട് പറയിപ്പിച്ചു.
ഭഗവൽ സിംഗ് നൽകിയ മൊഴികളുടെ അടിസ്ഥാനത്തിലാണ് തെളിവെടുപ്പ് നടന്നത്. പിന്നീട് ലൈലയുമായി തെളിവെടുപ്പ് നടത്തി. ഉച്ചയ്ക്ക് 1.45ന് തുടങ്ങിയ തെളിവെടുപ്പ് രാത്രി ഒൻപത് മണിയോടെയാണ് അവസാനിച്ചത്.
പറമ്പിൽ പരിശോധന നടത്തിയ നായകൾ അസ്വാഭാവിക പ്രതികരണം നടത്തിയ സ്ഥലങ്ങളിലെ മണ്ണ് നീക്കി പരിശോധിച്ചെങ്കിലും മൃഗത്തിന്റെ എല്ലിൻകഷ്ണം മാത്രമേ കണ്ടെത്തിയുള്ളൂ. പരിശോധന തുടരുമെന്ന് കൊച്ചി ഡി.സി.പി ശശിധരൻ പറഞ്ഞു. പ്രതികളുമായി പൊലീസ് കൊച്ചിക്ക് മടങ്ങി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |