കൽപ്പറ്റ: ആദിവാസി ജനതയുടെ പൈതൃകവും കലയും സംസ്‌കാരവും കാത്തുസൂക്ഷിക്കാനും അവരുടെ ഉപജീവനത്തിന് ഉത്പന്നങ്ങൾ വിൽക്കാനും പ്രദർശിപ്പിക്കാനും വയനാട്ടിൽ ഇനി 'എൻ ഊര് ' ഗോത്ര പൈതൃക ഗ്രാമവും.
വൈത്തിരി പഞ്ചായത്തിലെ പൂക്കോട് ഡെയറി പ്രോജക്ടിന്റെ ഭാഗമായിരുന്ന മലനിരകളിൽ പത്തുകോടി രൂപ ചെലവിട്ട് നിർമ്മിച്ച 'എൻ ഊര് ' ഉദ്ഘാടനത്തിന് ഒരുങ്ങി.
പട്ടികവർഗ വകുപ്പ് 5.48 കോടിയും ടൂറിസം വകുപ്പ് 4.53 കോടിയും ചെലവിട്ടു. ജില്ലാ നിർമ്മിതി കേന്ദ്രം പണിത മനോഹര ഗ്രാമം വിനോദ സഞ്ചാര മേഖലയിലും ഉണർവേകും. പാരമ്പര്യ വിത്തിനങ്ങൾ കൃഷി ചെയ്യുന്നവരെ സഹായിക്കാനും പദ്ധതിയുണ്ട്. 2010ൽ വി.എസ് സർക്കാരിന്റെ കാലത്ത് തുടക്കമിട്ട പട്ടികവർഗക്കാരുടെ ടൂറിസം പദ്ധതിയുടെ തുടർച്ചയാണിത്.
സൗകര്യങ്ങൾ
രണ്ട് പ്രദർശന ഹാൾ, 16 വിപണന കേന്ദ്രങ്ങൾ, ഫെസിലിറ്റേഷൻ സെന്റർ, രണ്ട് ട്രൈബൽ കഫ്റ്റീരിയ, ആദിവാസി ഉത്പന്നങ്ങൾ പ്രദർശിപ്പിക്കാനുള്ള എമ്പോറിയം, ഓപ്പൺ എയർ ഓഡിറ്റോറിയം.
ഇടനിലക്കാരില്ലാതെ വിപണനം
കരകൗശല വസ്തുക്കൾ, വംശീയ ഭക്ഷണം, പരമ്പരാഗത ആഭരണങ്ങൾ, വീട്ടുപകരണങ്ങൾ തുടങ്ങിയ ഉത്പന്നങ്ങൾ ഇടനിലക്കാരില്ലാതെ വിൽക്കാം. വിപണന കേന്ദ്രത്തിന് 5000 രൂപയാണ് മാസ വാടക. ഇതിൽ നബാർഡ് സബ്സിഡിയുണ്ട്. പട്ടികവർഗ സ്വാശ്രയ സംഘങ്ങൾ, സഹകരണ സംഘങ്ങൾ, ചാരിറ്റബിൾ സൊസൈറ്റികൾ, കുടുംബശ്രീയിലെ ഗോത്രശ്രീ എന്നിവയ്ക്കാണ് വിൽപ്പന ശാലകൾ നൽകിയിട്ടുളളത്. ഒാഡിറ്റോറിയം ആദിവാസി കലാരൂപങ്ങളുടെ വേദിയാകും.
നടത്തിപ്പ്
സബ് കളക്ടർ സ്ഥിരം പ്രസിഡന്റും പൊഴുതന പഞ്ചായത്തിലെ ഊര് മൂപ്പൻമാർ അംഗങ്ങളുമായ 14 അംഗ 'എൻ ഊര് 'ചാരിറ്റബിൾ സൊസൈറ്റിക്കാണ് നടത്തിപ്പ് ചുമതല. പണിയ വിഭാഗത്തിലെ വി.ബാലകൃഷ്ണനാണ് ഉൗര് മൂപ്പൻ സെക്രട്ടറി.
' സാങ്കേതിക തടസങ്ങളും ചില നിയമ പ്രശ്നങ്ങളും പരിഹരിച്ച് പദ്ധതി നാടിന് സമർപ്പിക്കും'.
--എ. ഗീത, വയനാട് കളക്ടർ (അഡ്വൈസറി ബോർഡ് ചെയർമാൻ).
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |