കാസർകോട്: എൻഡോസൾഫാൻ ഇരകളായ മൂന്ന് കുട്ടികളുടെ ഉൾപ്പെടെ വീടുകളിൽ സാന്ത്വനം പകർന്ന് സാമൂഹ്യ, പരിസ്ഥിതി പ്രവർത്തക മേധാപട്കറുടെ സന്ദർശനം. കാസർകോട് അണങ്കൂർ, മുളിയാർ ഭാഗത്തെ വീടുകളാണ് സന്ദർശിച്ചത്. മുളിയാർ പഞ്ചായത്തിലെ ബോവിക്കാനം മുതലപ്പാറയിൽ എൻഡോസൾഫാൻ ഇരകൾക്കുവേണ്ടി പുനരധിവാസ കേന്ദ്രം സ്ഥാപിക്കാൻ കണ്ടെത്തിയ സ്ഥലവും സന്ദർശിച്ചു. പുനരധിവാസ കേന്ദ്രത്തിനായി 25 ഏക്കർ സ്ഥലം ഏറ്റെടുത്തെങ്കിലും ഇതുവരെ നിർമ്മാണം തുടങ്ങിയിട്ടില്ല.
ജില്ലാ കളക്ടർ ഭണ്ഡാരി സ്വാഗത് രൺവീർ ചന്ദുമായി കൂടിക്കാഴ്ച നടത്തി. എൻഡോസൾഫാൻ ദുരിതബാധിതരോട് സർക്കാരും ജില്ലാ ഭരണാധികാരികളും നീതികാണിക്കണമെന്ന് ആവശ്യപ്പെട്ടു. പരിസ്ഥിതി പ്രവർത്തകൻ സി.ആർ. നീലകണ്ഠൻ, എൻഡോസൾഫാൻ പീഡിത ജനകീയ മുന്നണി ചെയർമാൻ അമ്പലത്തറ കുഞ്ഞികൃഷ്ണൻ, മനുഷ്യാവകാശ പ്രവർത്തകരായ അഡ്വ. രാജേന്ദ്രൻ, ഡോ. ഡി. സുരേന്ദ്രനാഥ്, എൻഡോസൾഫാൻ വിരുദ്ധ സമര സമിതി ജനറൽ കൺവീനർ കെ.ബി. മുഹമ്മദ് കുഞ്ഞി തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു.
''
എൻഡോസൾഫാൻ കൊടിയ ദുരിതം വിതച്ചിട്ടും ഭരണകൂടത്തിന്റെ നടപടികൾ വൈകിച്ച് ഇരകൾക്ക് നീതി നിഷേധിക്കുകയാണ്. കാസർകോട്ട് ചില കേന്ദ്രങ്ങളിൽ എൻഡോസൾഫാൻ ഇപ്പോഴും സ്റ്റോക്ക് ചെയ്തിട്ടുണ്ട്. പാലക്കാട്ട് എൻഡോസൾഫാൻ മുഴുവൻ നശിപ്പിച്ചിട്ടും കാസർകോട്ട് അതിന് തുനിയാത്തത് കടുത്ത അനീതിയാണ്.
- മേധാപട്കർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |