കോഴിക്കോട്: എട്ടു മാസമായി വാടക കുടിശ്ശികയാക്കിയതിന് വീടൊഴിയാൻ പറഞ്ഞതിന്റെ പേരിൽ വ്യാജ പീഡന പരാതി നൽകിയ വനിത എസ്.ഐ സസ്‌പെൻഷനിലായി. മെഡിക്കൽ കോളേജ് അസി. കമ്മിഷണർ ഓഫീസിലെ എസ്.ഐ കെ. സുഗുണവല്ലിയെയാണ് സിറ്റി പൊലീസ് കമ്മിഷണർ എ.വി. ജോർജ് അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തത്.
പന്നിയങ്കരയിലെ വീടിന്റെ വാടകകുടിശ്ശികയെച്ചൊല്ലി ഉടമ പല തവണ സംസാരിച്ചെങ്കിലും അടുത്ത മാസം തരാമെന്നൊക്കെ പറഞ്ഞു ഒഴിഞ്ഞുമാറുകയായിരുന്നു ഇവർ. ഒടുവിൽ, വാടക തന്നില്ലെങ്കിൽ ഒഴിയണമെന്ന് താക്കീത് സ്വരത്തിൽ ആവശ്യപ്പെട്ടതിനു പിറകെ ഉടമ പന്നിയങ്കര പൊലീസിൽ പരാതിയും നൽകി. തുടർന്ന് സുഗുണവല്ലിയെ പന്നിയങ്കര സ്റ്റേഷൻ ഹൗസ് ഓഫീസർ വിളിപ്പിച്ചെങ്കിലും എത്തിയില്ല. നാലാമത്തെ ദിവസം സുഗുണവല്ലി പീഡന പരാതിയുമായി എത്തുകയായിരുന്നു. കെട്ടിട ഉടമയുടെ മകളുടെ ഭർത്താവ് തന്റെ കൈയിൽ കയറിപ്പിടിച്ചെന്നും വിവാഹമോതിരം ഊരിയെടുത്തെന്നുമായിരുന്നു പരാതി. കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങിയതോടെ, പരാതി വ്യാജമാണെന്ന് കണ്ടെത്തി. എസ്.എച്ച്.ഒ വിവരം ധരിപ്പിച്ചതോടെ സിറ്റി പൊലീസ് കമ്മിഷണർ ഫറോക്ക് അസി. കമ്മിഷണർ എം.എം. സിദ്ദിഖിനെ കൂടുതൽ അന്വേഷണത്തിനായി നിയോഗിച്ചു.
അസി. കമ്മിഷണറുടെ അന്വേഷണത്തിലും പരാതി തീർത്തും വ്യാജമാണെന്ന് ബോദ്ധ്യപ്പെട്ടു. ഒൻപത് പേരിൽ നിന്ന് അദ്ദേഹം മൊഴിയെടുത്തിരുന്നു. സുഗുണവല്ലിയുടെ മൊഴിയിൽ ഒട്ടേറെ വൈരുദ്ധ്യങ്ങളും കണ്ടെത്തി. അവർ നാലു തവണ നാലു തരത്തിലാണ് മൊഴി നൽകിയത്. സ്ത്രീകളുടെ സുരക്ഷയ്ക്കായുണ്ടാക്കിയ നിയമം കാര്യക്ഷമമായി നടപ്പാക്കേണ്ട ഉദ്യോഗസ്ഥ തന്നെ ദുരുപയോഗം ചെയ്തത് അംഗീകരിക്കാനാവില്ലെന്നു അസി. കമ്മിഷണറുടെ റിപ്പോർട്ടിലുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |