ന്യൂഡൽഹി: സർവീസിലിരിക്കെ കാണാതാകുന്ന കേന്ദ്ര സർക്കാർ ജീവനക്കാരുടെ ആശ്രിതർക്ക് കുടുംബ പെൻഷൻ ലഭിക്കാനുള്ള ചട്ടങ്ങളിൽ ഇളവു വരുത്തി. നിലവിൽ, കാണാതായ ജീവനക്കാരൻ മരിച്ചെന്നുള്ള തെളിവ് ഹാജരാക്കുകയോ ,ഏഴു വർഷം വരെ തിരിച്ചു വരാതിരിക്കുകയോ ചെയ്യുമ്പോഴുമാണ് കുടുംബ പെൻഷൻ ലഭിക്കുന്നത്.
ജമ്മുകാശ്മീർ, വടക്കു കിഴക്കൻ സംസ്ഥാനങ്ങൾ, മാവോയിസ്റ്റ് ഭീഷണിയുള്ള സംസ്ഥാനങ്ങൾ എന്നിവിടങ്ങളിൽ സർക്കാർ ഉദ്യോഗസ്ഥരെ തട്ടിക്കൊണ്ടുപോകുന്ന സംഭവങ്ങൾ പതിവായത് പരിഗണിച്ചാണ് ചട്ടത്തിൽ ഇളവു വരുത്തുന്നതെന്ന് കേന്ദ്ര പഴ്സണൽ വകുപ്പ് മന്ത്രി ജിതേന്ദ്ര സിംഗ് പറഞ്ഞു.
നാഷണൽ പെൻഷൻ പദ്ധതിയിൽ അംഗങ്ങളായ കേന്ദ്ര സർക്കാർ ജീവനക്കാരെ കാണാതായാൽ ആശ്രിതർക്ക് ഉടൻ ഗ്രാറ്റുവിറ്റി, ലീവ് സറണ്ടർ, പെൻഷൻ ആനുകൂല്യങ്ങളും കുടുംബ പെൻഷനും നൽകും. എന്നാൽ ,കാണാതായ ആൾ തിരിച്ചെത്തി ജോലി പുനരാരംഭിച്ചാൽ അത്രയും കാലം നൽകിയ പെൻഷൻ തുക ശമ്പളത്തിൽ നിന്ന് തിരിച്ചു പിടിക്കും. കാണാതാകുന്ന സമയത്ത് മരവിപ്പിക്കുന്ന പെൻഷൻ അക്കൗണ്ട് ജോലിയിൽ തിരികെ പ്രവേശിക്കുന്ന ദിവസം മുതൽ വീണ്ടും തുറക്കും. തിരിച്ചെത്തിയില്ലെങ്കിൽ നിശ്ചിത കാലം കഴിഞ്ഞ് മരിച്ചതായി കണക്കാക്കി പെൻഷൻ അക്കൗണ്ടിലുള്ള തുക നോമിനിക്ക് കൈമാറും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |