തിരുവനന്തപുരം: ലോകകപ്പ് ഫുട്ബാൾ ആവേശം പിഴയുടെ പേടിയില്ലാതെ വാഹനങ്ങളിലേക്കും വ്യാപിപ്പിക്കാൻ വഴിയൊരുക്കി മോട്ടോർ വാഹന വകുപ്പ്. ആർ.ടി.ഓഫീസിൽ അപേക്ഷ നൽകി തുച്ഛമായ തുക ഫീസടച്ചാൽ ആരാധകർക്ക് അവരുടെ വാഹനങ്ങൾക്ക് പ്രിയപ്പെട്ട ടീമിന്റെ കൊടിയുടെയും ജേഴ്സിയുടേയും നിറം കൊടുക്കാം. ഇങ്ങനെ നിറം മാറ്റാൻ ഒരുമാസത്തേക്ക് കാറുകൾക്ക് 395ഉം ബൈക്കുകൾക്ക് 245 രൂപയും മാത്രം ഫീസടച്ചാൽ മതി.
ഇഷ്ട താരങ്ങളുടെ സ്റ്റിക്കർ ഓട്ടോറിക്ഷകളിലും കാറുകളിലും പതിപ്പിക്കാനും നിസാര പരസ്യ ഫീസേയുള്ളൂ. സ്റ്റിക്കറിന് 100 സെന്റീമീറ്റർ സ്‌ക്വയറിന് ഒരുമാസത്തേക്ക് അഞ്ചുരൂപയാണ് നിരക്ക്. ബസുകൾക്ക് കളർകോഡ് വന്നതിനാൽ അകത്ത് മാത്രമേ പതിപ്പിക്കാനാകൂ.
വാഹനങ്ങളുടെ നിറംമാറ്റാൻ
അടുത്തുള്ള ആർ.ടി ഓഫീസിൽ പോയി നിറം മാറ്റാൻ (കളർ ഓൾട്ടറേഷൻ) അപേക്ഷ നൽകുക. വണ്ടി പരിശോധനാ മൈതാനത്ത് മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥരെ കാണിക്കുക. ഓൺലൈനിൽ ഫീസ് അടയ്ക്കാം. അതിനുശേഷം മാറ്റുന്ന നിറം രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റിൽ രേഖപ്പെടുത്തണം.
പിഴ 5000 വരെ
മോട്ടോർ വാഹന വകുപ്പിനെയും പൊലീസിനേയും വെട്ടിച്ച് നിയമപ്രകാരമല്ലാതെ നിറം മാറ്റിയ വാഹനങ്ങളുമായി നിരത്തിലിറങ്ങിയാൽ വലിയ വില കൊടുക്കേണ്ടി വരും. വാഹനത്തിലെ ഏതു തരം മാറ്റങ്ങൾക്കും പിഴ 5,000 രൂപ വരെയാണ്.
എം.വി.ഡിയോട് ആരാധകർക്ക് പറയാനുള്ളത്.
''വണ്ടിക്കു നിറം മാറാനുള്ള അപേക്ഷയുമായി ആർ.ടി.ഒയെ സമീപിക്കുമ്പോൾ, അത് വാങ്ങി വച്ച് ലോകകപ്പ് കഴിയും വരെ 'കളിപ്പി"ക്കരുത്""
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |