കൊച്ചി: ആയിരം കോടിയോളം രൂപ വിലവരുന്ന ദേവസ്വം ഭൂമി വീണ്ടെടുക്കാൻ ബാബു സുരേഷ് എന്ന 72കാരൻ നടത്തുന്ന ഒറ്റയാൾ പോരാട്ടം ഭക്തജനങ്ങൾ മാത്രമല്ല, യുക്തിവാദികളും കണ്ടിരിക്കണം. പഴയ ദേശീയ പാതയോരത്ത് 45 ഏക്കറോളം ഭൂമി പള്ളുരുത്തി അഴകിയകാവ് ഭഗവതി ക്ഷേത്രത്തിനുണ്ടായിരുന്നു. ഇപ്പോൾ 9.45 ഏക്കർ മാത്രം. സെന്റിന് 20-25 ലക്ഷമാണ് വില.
ഗൾഫിൽ 44 വർഷത്തെ പ്രവാസ ജീവിതം കഴിഞ്ഞെത്തിയതാണ് ബാബു സുരേഷ്. പക്ഷേ, ദേവസ്വം ബോർഡും റവന്യു വകുപ്പും പൊലീസുമായി യുദ്ധത്തിലാകേണ്ടിവന്നു. നാലു വർഷം കൊണ്ട് 18 കേസ്. 10 ലക്ഷത്തോളം രൂപയാണ് കേസിന് ചെലവായത് .
എതിരാളികൾ നൽകുന്ന വ്യാജപരാതികൾക്കെതിരെയും പോരാടണം.
റവന്യൂരേഖകൾ ദേവസ്വത്തിന് അനുകൂലമാണെങ്കിലും കേസ് നടത്താൻ കൊച്ചിൻ ദേവസ്വം ബോർഡിന് താത്പര്യമില്ല. സ്വത്തുക്കൾ ഭഗവാന്റെ പേരിലാണ്. ഇത് മൈനർ സ്വത്തായാണ് കണക്കാക്കുക. കൈമാറ്റം അസാധുവാണ്.
സന്ധ്യമയങ്ങിയാൽ ക്ഷേത്രമൈതാനം മദ്യപാനികളും മയക്കുമരുന്നുകാരും കൈയടക്കും. ഇതിനെതിരെയായിരുന്നു ആദ്യ കേസ്. മൂലസ്ഥാനത്തിനോട് ചേർന്ന ഭൂമി സംരക്ഷിക്കാൻ ഹൈക്കോടതി ഉത്തരവായി. അവിടെ കമ്പിവേലികെട്ടി. പിന്നീട് ബാബുസുരേഷ് സ്വസ്ഥമായി ഉറങ്ങിയിട്ടില്ല. ഭീഷണി പരമ്പര. പള്ളുരുത്തി പൊലീസ് സ്റ്റേഷനിൽ കള്ളപ്പരാതികൾ. തുടർന്ന് 10 പേരെ ചേർത്ത് ക്ഷേത്രഭൂമി സംരക്ഷണ സമിതിയുണ്ടാക്കി. ക്ഷേത്രഭൂമി സംബന്ധിച്ച പുരാതന രേഖകളും റവന്യൂ രേഖകളും ബാബു സുരേഷിന്റെ ലാപ്ടോപ്പിലുണ്ട്.
ക്ഷേത്രമൈതാനത്തോടു ചേർന്ന് ഭാര്യയുടെ പേരിലുള്ള ഭൂമിയിൽ 1996ൽ വീട് നിർമ്മിച്ച ബാബു സുരേഷ്, 2019 നവംബറിലാണ് അബുദാബിയിലെ ലൈറ്റിംഗ് ഡിസൈൻ ആൻഡ് സപ്ളൈ ബിസിനസ് അവസാനിപ്പിച്ച് നാട്ടിലെത്തിയത്.
ബാബുസുരേഷും ഭാര്യ ഷീബയും മാത്രമാണ് വീട്ടിൽ. രണ്ട് പെൺമക്കളും അമേരിക്കയിലാണ്. മൂത്തയാൾ അവിടെ അഭിഭാഷകയാണ്. രണ്ടാമത്തെയാൾ മെഡിസിൻ പഠനത്തിനുള്ള തയ്യാറെടുപ്പിലാണ്.
ഉടമ കൊച്ചി രാജാവ്
കൊച്ചി രാജാവിന്റെ അധീനതയിലായിരുന്ന ക്ഷേത്രം ഇപ്പോൾ കൊച്ചിൻ ദേവസ്വം ബോർഡിന്റെ കീഴിലാണ്. ക്ഷേത്രത്തിന്റേതായിരുന്ന ഭൂമിയിലാണ് ഇൻഡസ്ട്രിയൽ എസ്റ്റേറ്റ്, വില്ലേജ്, ബ്ളോക്ക് , കൊച്ചി കോർപ്പറേഷൻ മേഖലാ ഓഫീസുകൾ, അഗതിമന്ദിരം തുടങ്ങിയവ.ഭൂമിയിൽ ഏറിയ പങ്കും റവന്യൂ ഭൂമിയാണെന്ന് പറഞ്ഞ് കൊച്ചി കോർപ്പറേഷൻ കൈവശം വച്ചിരിക്കയാണ്. ചില വ്യക്തികൾക്ക് പട്ടയവും നൽകിയിട്ടുണ്ട്.
നിയമയുദ്ധം
1.ക്ഷേത്ര ഭൂമിയുടെ മദ്ധ്യത്തുകൂടി സ്വകാര്യ വ്യക്തികൾക്ക് വഴി നൽകാനുള്ള കൊച്ചിൻ ദേവസ്വം ബോർഡിന്റെ തീരുമാനം ബാബു സുരേഷിന്റെ കേസ് കാരണം പിൻവലിച്ചു.
2. ക്ഷേത്രത്തിന്റെ 9.45 ഏക്കർ ഭൂമിയിൽ 4.45 ഏക്കർ സബ് കളക്ടർ റവന്യൂ രേഖ തിരുത്തി റവന്യൂഭൂമിയാക്കിയതും കോടതി കയറ്റി. നടപടി റദ്ദാക്കിയ ഹൈക്കോടതി പുനഃപരിശോധിക്കാൻ ഉത്തരവിട്ടു.
3.ഇതു നടപ്പാക്കത്തതിനാൽ കോടതിയലക്ഷ്യത്തിന് 19-ാമത്തെ കേസ് ഈയാഴ്ച നൽകും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |