കോഴിക്കോട്: മിഠായിത്തെരുവിനു സമീപം മൊയ്തീൻ പള്ളി റോഡിലെ ബേബി ബസാറിലുണ്ടായ തീപിടിത്തത്തിൽ ചെരിപ്പുകട ഗോഡൗൺ കത്തിനശിച്ചു. ഫയർ ഫോഴ്സിന് പൊലീസിന്റെയും തൊഴിലാളികളുടെയും സഹായത്തോടെ പെട്ടെന്ന് തീയണയ്ക്കാൻ കഴിഞ്ഞതിനാൽ അടുത്തുള്ള കടകളിലേക്ക് പടരുന്നതും ആളപായവും ഒഴിവാക്കാനായി.
മുറിയോടു ചേർന്നുള്ള വയറിംഗിലുണ്ടായ ഷോർട്ട് സർക്യൂട്ടാവാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. ഗോഡൗണിൽ വൈദ്യതി കണക്‌ഷനില്ല.
മുഹമ്മദ് തബ്സീറിന്റെ ഉടമസ്ഥതയിലുള്ള വി.കെ.എം ബിൽഡിംഗിന്റെ മൂന്നാംനിലയിൽ അംന ചെരുപ്പ് കടയുടെ ഗോഡൗണിലാണ് തീപിടിത്തമുണ്ടായത്. ഉച്ച കഴിഞ്ഞ് രണ്ടരയോടെയാണ് സംഭവം. ഗോഡൗൺ അടച്ചിട്ട നിലയിലായിരുന്നു. ഒരു സ്ത്രീ ഉൾപ്പെടെ 9 പേരാണ് കെട്ടിടത്തിലുണ്ടായിരുന്നത്. തൊഴിലാളികൾ പലരും ഭക്ഷണം കഴിക്കാൻ പോയസമയമായിരുന്നു. മൂന്നാം നിലയിൽ നിന്ന് പുക ഉയരുന്നതു സമീപത്തെ കടകളിലുള്ളവരുടെ ശ്രദ്ധയിൽപെട്ട ഉടൻ കിട്ടാവുന്ന ഫയർ എക്‌സ്റ്റിംഗ്വിഷറുകൾ ഉപയോഗിച്ച് തീ കെടുത്താനുള്ള ശ്രമം തുടങ്ങി. വിവരമറിഞ്ഞെത്തിയ ഏഴ് ഫയർ യൂണിറ്റുകൾ വെള്ളം തുടർച്ചയായി ചീറ്റിച്ച് തീപടരുന്നത് ഒഴിവാക്കുകയായിരുന്നു. ചെരുപ്പ് ഗോഡൗണിനടുത്തുള്ള സ്‌പോർട്സ് സാമഗ്രികളുടെ കടയിലുണ്ടായിരുന്ന സ്ത്രീയെ ഫയർ ഫോഴ്സുകാർ കൂറ്റൻ ഗോവണി വച്ച് ഇറക്കി.
ചെരുപ്പുകളുടെ സ്റ്റോക്കത്രയും കത്തി നശിച്ചു. നഷ്ടം കണക്കാക്കിയിട്ടില്ല. സംഭവത്തെ തുടർന്ന് മൊയ്തീൻ പള്ളി റോഡിനു പുറമെ സമീപത്തെ മറ്റു റോഡുകളും പൊലീസ് മണിക്കൂറകൾ അടച്ചിട്ടു. മന്ത്രി പി.എ. മുഹമ്മദ് റിയാസ് സംഭവസ്ഥലത്തെത്തി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |