വടകര: വടകര താലൂക്ക് ഓഫീസിൽ ഇന്നലെ പുലർച്ചെയുണ്ടായ വൻ തീപിടിത്തത്തിൽ 28 വില്ലേജുകളിലെ ഭൂ രേഖകൾ ഉൾപ്പെടെ ഫയലുകളും ഫർണിച്ചറും കമ്പ്യൂട്ടറുകളുമാണ് കത്തിയമർന്നത്. ഓടുമേഞ്ഞ പഴക്കം ചെന്ന കെട്ടിടത്തിന്റെ മേൽക്കൂരയുടെ ഒരു ഭാഗം നിലംപൊത്തി. തീപിടിത്തത്തിന്റെ കാരണം ദുരൂഹമാണ്. ഷോർട്ട് സർക്യൂട്ടല്ലെന്നാണ് കെ.എസ്.ഇ.ബിയുടെ പ്രാഥമിക നിഗമനം. അഗ്നിബാധയിൽ സമീപത്തെ പഴയ ട്രഷറി ഓഫീസിനും നാശനഷ്ടമുണ്ടായി.
കഴിഞ്ഞ ദിവസങ്ങളിൽ ലാൻഡ് അക്വിസിഷൻ ഓഫീസിൽ രണ്ടു തവണ ചെറിയ തോതിൽ തീപിടിത്തമുണ്ടായെന്നത് ദുരൂഹതയ്ക്ക് ആക്കം കൂട്ടുകയാണ്. താലൂക്ക് ഓഫീസിൽ ജീവനക്കാരുടെ സർവീസ് രേഖകളടക്കം സൂക്ഷിക്കുന്ന റെക്കോഡ് റൂമിന്റെ ഭാഗത്തു നിന്നാണ് ആദ്യം തീപടർന്നത്. പുലർച്ചെ അഞ്ചു മണിയോടെയാണ് സംഭവം. പഴയ ഡി.ഇ.ഒ ഓഫീസ് കെട്ടിടം പൊളിച്ചു മാറ്റാനെത്തിയ അന്യസംസ്ഥാന തൊഴിലാളികളാണ് തീയാളുന്നത് ആദ്യം കണ്ടത്. ഇവർ സമീപത്തെ കോടതി സെക്യൂരിറ്റി ജീവനക്കാരെ വിവരം അറിയിച്ചു. വടകര, തലശ്ശേരി, നാദാപുരം, കൊയിലാണ്ടി, പേരാമ്പ്ര ഫയർസ്റ്റേഷനുകളിൽ നിന്നായി എത്തിയ ഒൻപത് യൂണിറ്റുകൾ മണിക്കൂറുകളോളം കഠിനാദ്ധ്വാനം ചെയ്താണ് തീയണച്ചത്.
താലൂക്ക് ഓഫീസിലെ 85 ശതമാനം ഫയലുകളും കത്തി നശിച്ചെന്നാണ് ജീവനക്കാർ പറയുന്നത്. 28 വില്ലേജുകളിലെ ഭൂ രേഖകൾ, സർവേ റെക്കോഡുകൾ, ബിൽഡിംഗ് - പെൻഷൻ ഉൾപ്പെടെയുള്ള രേഖകൾ പൂർണമായും കത്തിച്ചാമ്പലായി.
ഒന്നര നൂറ്റാണ്ടിലേറെ പഴക്കമുള്ള കെട്ടിടം പൊളിച്ചുമാറ്റാൻ നിർദ്ദേശമുണ്ടായിരുന്നെങ്കിലും പൈതൃക സ്‌മാരകമാക്കി നിലനിറുത്താൻ 2017 - 18ൽ അത്യാവശ്യ അറ്റകുറ്റപ്പണികൾ നടത്തുകയായിരുന്നു.
തീപ്പിടിത്തത്തിന്റെ കാരണം കണ്ടെത്താൻ കെ.എസ്.ഇ.ബി അധികൃതർ ഇന്നലെ രാവിലെ പരിശോധന തുടങ്ങി.
മന്ത്രി പി.എ.മുഹമ്മദ് റിയാസ്, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, എം.എൽ.എ മാരായ കെ.കെ.രമ, ഇ.കെ.വിജയൻ, കെ.പി.കുഞ്ഞമ്മദ്കുട്ടി, നഗരസഭ ചെയർപേഴ്സൺ കെ.പി.ബിന്ദു തുടങ്ങിയവർ സ്ഥലം സന്ദർശിച്ചു. 1992 മുതലുള്ള ഡിജിറൽ രേഖകൾ വീണ്ടെടുക്കാൻ കഴിയുമെന്ന് ജില്ലാ കളക്ടർ എൻ.തേജ് ലോഹിത് റെഡ്ഡി പറഞ്ഞു. ദുരൂഹത തള്ളിക്കളായാനാവില്ലെന്നും സമഗ്രമായി അന്വേഷിക്കുന്നുണ്ടെന്നും റൂറൽ പൊലീസ് ചീഫ് ഡോ. ശ്രീനിവാസ് വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |