വിഴിഞ്ഞം സ്വദേശികളായ രണ്ടു പേർ ഇന്നെത്തും
വിഴിഞ്ഞം: ഈസ്റ്റ് ആഫ്രിക്കയിലെ സീഷെൽസിൽ പിടിയിലായ വിഴിഞ്ഞം സ്വദേശികളായ രണ്ടുപേരുൾപ്പെടെ 56 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ കോടതി വിട്ടയച്ചു. ഇവർ ഇന്ന് ജന്മനാട്ടിൽ എത്തുമെന്ന് ബന്ധുക്കൾക്ക് വിവരം ലഭിച്ചു. നോർക്ക, ഇന്ത്യൻ ഹൈക്കമ്മിഷൻ, വേൾഡ് മലയാളി ഫെഡറേഷൻ എന്നിവയുടെ പരിശ്രമമാണ് വേഗത്തിലുള്ള മോചനത്തിന് വഴിയൊരുക്കിയത്. അഞ്ച് ബോട്ടുകളിൽ കൊച്ചിയിൽ നിന്നാണ് പുറപ്പെട്ടത്. മത്സ്യ ബന്ധനത്തിനിടെ ദിശതെറ്റി അതിർത്തി കടന്നതിനാണ് സീഷെൽസ് കോസ്റ്റ് ഗാർഡ് ഇവരെ അറസ്റ്റ് ചെയ്തത്.
സീഷെൽസ് സുപ്രീം കോടതിയിൽ ഹാജരാക്കിയ 61 പേരിൽ ബോട്ടിന്റെ ക്യാപ്‌റ്റന്മാരായ മരിയ ശേഖർ, ജെറിൻ രാജു, സുനിൽ അന്തോണി, കുക്കിപ് എന്നിവരെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. പിടിയിലായ തോമസ്, ജോണി എന്നീ മലയാളികൾ അടക്കം 56 പേരെ കേസിൽ നിരുപാധികം വിട്ടയയ്ക്കുകയായിരുന്നുവെന്ന് വേൾഡ് മലയാളി ഫെഡറേഷൻ ഭാരവാഹികൾ പറഞ്ഞു. തടവിലുള്ള ക്യാപ്റ്റന്മാരെ ഏപ്രിൽ 5ന് വീണ്ടും കോടതിയിൽ ഹാജരാക്കുമെന്നാണ് വിവരമെന്നും നിയമ സഹായത്തിനുള്ള നടപടി സ്വീകരിച്ചിട്ടുണ്ടെന്നും വേൾഡ് മലയാളി ഫെഡറേഷൻ സീഷെൽസ് കോ-ഓർഡിനേറ്റർ ജോയ്സ് ഏബ്രഹാം അറിയിച്ചു. മോചിതരായവരെ ഇന്ത്യൻ എയർഫോഴ്സ് വിമാനത്തിൽ നാട്ടിലെത്തിക്കാനുള്ള നടപടി സ്വീകരിച്ചുവരികയാണെന്ന് ഫെഡറേഷൻ ഭാരവാഹികളായ ബിബിൻ വർഗീസ്, പി.എ . സുനീഷ് എന്നിവർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |