തിരുവനന്തപുരം: കാസർകോട്ട് ബിരുദ വിദ്യാർത്ഥി അഞ്ജുശ്രീയുടെ മരണവുമായി ബന്ധപ്പെട്ട് യഥാർത്ഥ കാരണങ്ങൾ പുറത്തുവരുംമുമ്പ് ഭക്ഷ്യസുരക്ഷാ ജീവനക്കാരെ പഴിചാരിയവർ മാപ്പുപറയണമെന്ന് ഭക്ഷ്യസുരക്ഷാ കമ്മിഷണർ വി.ആർ.വിനോദ്. അഞ്ജുവിന്റെ മരണകാരണം വിഷാംശം ഉള്ളിൽചെന്നതിനെ തുടർന്നാണെന്ന വിവരം പുറത്തുവന്നതോടെ ഇന്നലെ വൈകിട്ട് വകുപ്പ് ഉദ്യോഗസ്ഥരുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിലാണ് കമ്മിഷണർ മാദ്ധ്യമങ്ങളെ പരാമർശിച്ച് കുറിപ്പിട്ടത്.
ഭക്ഷ്യവിഷബാധയെ മാദ്ധ്യമങ്ങൾ ആഘോഷമാക്കിയെന്ന് രാവിലെയിട്ട വാട്സാപ്പ് കുറിപ്പിലും കുറ്റപ്പെടുത്തിയിരുന്നു. അഞ്ജുശ്രീയുടെ മരണം ഭക്ഷ്യവിഷബാധ മൂലമാണെന്ന് ഭക്ഷ്യ സുരക്ഷാ വകുപ്പോ പൊലീസോ ആരോഗ്യവകുപ്പോ സ്ഥിരീകരിച്ചിട്ടില്ലെന്നിരിക്കെ മാദ്ധ്യമങ്ങൾ സാധുപെൺകുട്ടിയുടെ മരണം ആഘോഷിക്കുകയാണെന്നായിരുന്നു കുറ്റപ്പെടുത്തൽ.
ലോകാരോഗ്യ സംഘടനയുടെ കണക്ക് പ്രകാരം ലോകത്ത് ഒരു വർഷം 4,20,000 പേരാണ് ഭക്ഷ്യവിഷബാധയെ തുടർന്ന് മരണപ്പെടുന്നത്. റോഡ് അപകടങ്ങൾപോലെ ഭക്ഷ്യവിഷ ബാധയുണ്ടാകാറുണ്ട്. നമ്മുടെ ചുമതല അതിനുള്ള അവസരങ്ങൾ ഇല്ലാതാക്കുകയെന്നതാണ്. ഒരിക്കൽ ന്യൂയോർക്കിൽ താനും അബുദാബിയിൽ മക്കളും ഉൾപ്പെടെ ഭക്ഷ്യവിഷബാധയുടെ ഇരകളായിട്ടുണ്ട്. ജനങ്ങളെ ബോധവത്കരിച്ചും രാത്രിയിലടക്കം ലാബ് പരിശോധനകൾ നീട്ടിയും പ്രതിസന്ധികളെ നേരിടാം. ദുരന്തങ്ങളുടെ പേരിൽ പെട്ടെന്ന് വ്യാപക പരിശോധനയൊന്നും ആവശ്യമില്ല. മാദ്ധ്യമവേട്ട ജീവനക്കാർക്കുണ്ടാക്കുന്ന ബുദ്ധിമുട്ടിൽ വാട്സാപ്പ് പോസ്റ്റിൽ അദ്ദേഹം ഖേദവും പ്രകടിപ്പിച്ചു.
ഹോട്ടൽ മേഖലയെ
നാണം കെടുത്തി:
ജി. ജയപാൽ
കൊച്ചി: കാസർകോട്ടെ മരണത്തിന്റെ പേരിൽ ഹോട്ടൽ മേഖലയെ മോശമായി ചിത്രീകരിച്ച് നാണം കെടുത്തിയെന്ന് കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ജി. ജയപാൽ. വിഷം ഉള്ളിൽച്ചെന്നതാണ് പെൺകുട്ടിയുടെ മരണകാരണമെന്ന് അറിയാൻ കഴിഞ്ഞു. പെൺകുട്ടിയുടെ മരണത്തിൽ ദുഃഖം രേഖപ്പെടുത്തുന്നു. അതിന്റെ പേരിൽ ഹോട്ടലുടമകൾക്ക് നേരെയുണ്ടായ അക്രമങ്ങളിൽ പ്രതിഷേധം രേഖപ്പെടുത്തുന്നു. കോട്ടയത്തും തിരുവനന്തപുരത്തുമുണ്ടായ മരണങ്ങളും ഭക്ഷ്യവിഷബാധ മൂലമാണെന്ന് ഇതുവരെ തെളിഞ്ഞിട്ടില്ല.
സംസ്ഥാനത്തെ തട്ടുകടകളിൽ ആരും പരിശോധന നടത്തുന്നില്ല. എല്ലാ നിയമങ്ങൾ പാലിക്കുകയും നികുതികൾ കൃത്യമായി അടയ്ക്കുകയും ചെയ്ത് സർക്കാരിന് വരുമാനമുണ്ടാക്കി നൽകുന്ന ഒരു മേഖലയെ അകാരണമായി തകർക്കുകയാണ്. മേഖലയെ നിലനിറുത്താൻ സർക്കാരിന്റെയും പൊതുസമൂഹത്തിന്റെയും ശ്രമങ്ങളുണ്ടാകണം. അല്ലാത്ത പക്ഷം ഹോട്ടൽ മേഖല ഇല്ലാതാകുമെന്നും ജി. ജയപാൽ പറഞ്ഞു.
അഞ്ജുശ്രീയുടെ മരണം
ചില തെളിവുകൾ
കിട്ടിയെന്ന് എസ്.പി
കാസർകോട്: കാസർകോട്ട് കോളേജ് വിദ്യാർത്ഥിനി അഞ്ജുശ്രീയുടെ (19) മരണത്തിൽ ചില തെളിവുകൾ കിട്ടിയിട്ടുണ്ടെന്നും ഇത് സ്ഥിരീകരിക്കാൻ രാസപരിശോധനാ ഫലം ലഭിക്കണമെന്നും ജില്ലാ പൊലീസ് മേധാവി ഡോ. വൈഭവ് സക്സേന പ റഞ്ഞു. ഭക്ഷണത്തിൽ നിന്നല്ലാത്ത വിഷാംശം കണ്ടെത്തിയെന്നും കരൾ പ്രവർത്തന രഹിതമായെന്നുമാണ് പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ടിലെ വിവരം. ഇക്കാര്യങ്ങളിൽ വിശദ പരിശോധന ആവശ്യമുണ്ട്. പുതിയ വിവരം പുറത്തുവന്നതിന് പിന്നാലെ ജില്ലാ പൊലീസ് മേധാവി അന്വേഷണ ഉദ്യോഗസ്ഥരുടെ ഉൾപ്പെടെ യോഗം വിളിച്ച് കാര്യങ്ങൾ വിലയിരുത്തി. ബേക്കൽ ഡിവൈ.എസ്.പി സി.കെ സുനിൽ കുമാറിന്റെ മേൽനോട്ടത്തിലാണ് അന്വേഷണം.
ഡിസംബർ 31ന് അടുക്കത്ത് ബയൽ അൽ റൊമാൻസിയ ഹോട്ടലിൽ നിന്ന് പാഴ്സലായി വാങ്ങിയ കുഴിമന്തി കഴിച്ചതിനെ തുടർന്നുണ്ടായ ഭക്ഷ്യവിഷബാധ മൂലമാണ് മരണമെന്നാണ് കരുതിയിരുന്നത്. കുഴിമന്തി, മയോണൈസ്, ഗ്രീൻചട്ണി, ചിക്കൻ 65 എന്നിവയാണ് കഴിച്ചത്. അഞ്ജുശ്രീയെ കൂടാതെ അമ്മയും അനുജനും ബന്ധുവായ പെൺകുട്ടിയും ഇത് കഴിച്ചിരുന്നു. പിറ്റേദിവസം രാവിലെ അഞ്ജുശ്രീക്കും ബന്ധുവായ പെൺകുട്ടിക്കും ഛർദ്ദിയും ക്ഷീണവുമുണ്ടായി. എന്നാൽ മറ്റുള്ളവർക്ക് പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നാണ് ഏറ്റവുമൊടുവിൽ പുറത്തുവരുന്ന വിവരം. ബന്ധുവായ കുട്ടിക്കും കാര്യമായ പ്രശ്നങ്ങൾ ഉണ്ടായിരുന്നില്ല.
അഞ്ജുശ്രീയെ കാസർകോട് ദേളിയിലുള്ള സ്വകാര്യ ആശുപത്രിയിൽ കാണിക്കുകയും പ്രാഥമിക ചികിത്സയ്ക്കുശേഷം വീട്ടിലേക്ക് മടങ്ങുകയും ചെയ്തു. ജനുവരി 5ന് ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെ തുടർന്നു വീണ്ടും ഇതേ ആശുപത്രിയിൽ കാണിച്ചു. രക്തം പരിശോധിച്ചു. ആന്റി ബയോട്ടിക് ഉൾപ്പെടെയുള്ള ചികിത്സ നൽകി വീട്ടിലേക്ക് മടക്കി. ആറിന് ബോധക്ഷയം ഉണ്ടായതിനെ തുടർന്ന് മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഏഴിന് രാവിലെ മരിച്ചു.
അണുബാധ കാരണം ആന്തരികാവയവങ്ങൾ തകരാറിലായതാണ് മരണത്തിന് ഇടയാക്കിയതെന്ന് കാസർകോട് ഡി.എം.ഒ റിപ്പോർട്ട് നൽകിയിരുന്നു. വിഷത്തിൽ നിന്നുള്ള അണുബാധ ഏത് അവയവത്തെയും പെട്ടെന്ന് ബാധിക്കാമെന്നും മരണത്തിന് കാരണമാകുമെന്നും ഡി.എം.ഒ ഡോ. എ.വി രാംദാസ് പറഞ്ഞു.
ഭക്ഷ്യവിഷബാധയേറ്റ് നഴ്സിന്റെ
മരണം : ചീഫ് കുക്ക് പിടിയിൽ
കോട്ടയം : ഭക്ഷ്യവിഷബാധയേറ്റ് നഴ്സ് മരിച്ച സംഭവത്തിൽ കോട്ടയം സംക്രാന്തിയിലെ പാർക്ക് മലപ്പുറം കുഴിമന്തി ഹോട്ടലിലെ ചീഫ് കുക്കിനെ പൊലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം തിരൂര് പാലത്തിങ്കൽ പിലാത്തോട്ടത്തിൽ മുഹമ്മദ് സിറാജുദ്ദീൻ (20) നെയാണ് ഗാന്ധിനഗർ പൊലീസ് അറസ്റ്റ് ചെയ്തത്. ഡിസംബർ 29 നാണ് കോട്ടയം മെഡിക്കൽ കോളേജിലെ നഴ്സ് രശ്മി രാജ് ഹോട്ടലിൽ നിന്ന് ഓർഡർ ചെയ്തുവരുത്തിയ അൽഫാം കഴിച്ചത്. തുടർന്ന് ഛർദ്ദിയും, വയറിളക്കവും അനുഭവപ്പെട്ട് ചികിത്സയിലായിരുന്നു. ആന്തരികാവയവങ്ങളിലുണ്ടായ അണുബാധയെ തുടർന്ന് ജനുവരി 2 നായിരുന്നു മരണം. തുടർന്ന് ഇയാൾ ഒളിവിൽപ്പോകുകയായിരുന്നു. ജില്ലാ പൊലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് തെരച്ചിൽ ശക്തമാക്കുന്നതിനിടെ മലപ്പുറം കാടാമ്പുഴയിൽ നിന്നാണ് ഇയാൾ പിടിയിലായത്. പ്രതിയെ കോടതിയിൽ ഹാജരാക്കി. ഹോട്ടൽ ഉടമകൾക്കായി അന്വേഷണം ഊർജ്ജിതമാക്കിയതായി പൊലീസ് പറഞ്ഞു.
ബിരിയാണി കഴിച്ചകുട്ടികൾക്കും
അദ്ധ്യാപികയ്ക്കും വിഷബാധ
പത്തനംതിട്ട: കൊടുമൺ ചന്ദനപ്പള്ളിയിലെ റോസ് ഡെയ്ൽ സ്കൂൾ വാർഷികാഘോഷത്തിന് വിതരണം ചെയ്ത ചിക്കൻ ബിരിയാണി കഴിച്ച അദ്ധ്യാപികയും കുട്ടികളും ഉൾപ്പെടെ 17പേർക്ക് ഭക്ഷ്യ വിഷബാധ. ഇവർ വിവിധ ആശുപത്രികളിൽ ചികിത്സ തേടി. നാല് കുട്ടികൾ ഒഴികെ ആശുപത്രി വിട്ടു. കൊടുമണ്ണിലെ കാരമെൽ സ്റ്റോറീസ് എന്ന ഹോട്ടലിൽ നിന്ന് എത്തിച്ച ബിരിയാണിയിൽ നിന്നാണ് വിഷബാധയേറ്റത്. ഭക്ഷ്യസുരക്ഷാവകുപ്പ് ഉദ്യോഗസ്ഥർ കുട്ടികളുടെ മൊഴി രേഖപ്പെടുത്തി. വെള്ളിയാഴ്ച രാവിലെ പതിനൊന്നു മണിയോടെ എത്തിച്ച ബിരിയാണി രാത്രി എട്ടര വരെ വിതരണം ചെയ്തിരുന്നു. 350 കുട്ടികൾ പഠിക്കുന്ന സ്കൂളിൽ 200 ബിരിയാണി എത്തിച്ചിരുന്നു. വൈകിട്ട് വീട്ടിൽ കൊണ്ടുപോയി കഴിച്ചവർക്കാണ് അസ്വസ്ഥത അനുഭവപ്പെട്ടത്.
ഹോട്ടൽ ലൈസൻസിയുടെ ജോലിക്കാരന്റെ രണ്ട് കിലോമീറ്റർ അകലെയുള്ള വീട്ടിൽ വച്ചാണ് ബിരിയാണി തയ്യാറാക്കിയത്. വർഷങ്ങൾക്ക് മുൻപ് തൊഴുത്തായി ഉപയോഗിച്ചിരുന്ന ഷെഡിൽ വൃത്തിഹീനമായ സ്ഥലത്താണ് ബിരിയാണി ഉണ്ടാക്കിയതെന്ന് കണ്ടെത്തി. ഇതും ഹോട്ടലും ഉദ്യോഗസഥർ പൂട്ടിച്ചു.
ജില്ലയിൽ ഇന്നലെ ഭക്ഷ്യസുരക്ഷാ വിഭാഗം നടത്തിയ പരിശോധനയിൽ മൂന്ന് ഹോട്ടലുകളും ഭക്ഷ്യധാന്യപ്പൊടി വിൽക്കുന്ന ഒരു കടയും അടച്ചു പൂട്ടാൻ നിർദേശം നൽകി. വൃത്തിയില്ലാത്തതും ലൈസൻസ് ഇല്ലാത്തതുമായ സ്ഥാപനങ്ങളാണിതെല്ലാം. പരിശോധനയ്ക്ക് ഫുഡ് സേഫ്റ്റി ഒാഫീസർമാരായ ആർ.അസീം, പ്രശാന്ത് കുമാർ എന്നിവർ നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |