കൊല്ലം: കൊല്ലം ജില്ലയിലെ ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരിൽ 52.52 ശതമാനവും വനിതകൾ. പുനലൂർ ഡിവിഷനിലാണ് പുരുഷാധിപത്യം മറികടന്നു വനിതകൾ ഭൂരിപക്ഷമായത്. പുനലൂരിനു കീഴിലെ അഞ്ചൽ റേഞ്ചിൽ 29 ബി.എഫ്.ഒമാരിൽ 15 പേർ വനിതകളാണ്. കാട്ടുമൃഗങ്ങളോടും കാട്ടുകള്ളന്മാരോടും മല്ലിടേണ്ടിവരുന്ന ബീറ്റ് ഓഫീസർമാരിൽ സ്ത്രീകളുടെ പങ്കാളിത്തം കൂടുന്നത് ശ്രദ്ധേയമാണ്.
തൊട്ടടുത്ത പത്തനംതിട്ട ജില്ലയിലെ കോന്നി ഡിവിഷനിൽ 106 ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരിൽ 22 പേർ മാത്രമേ സ്ത്രീകളുള്ളൂ. റാന്നിയിൽ 119 പേരിൽ 21 പേരും.
പൊലീസ് കോൺസ്റ്റബിൾ റാങ്കിനു തുല്യമാണ് ഫോറസ്റ്റ് ബീറ്റ് ഓഫീസർ. പി.എസ്.സി ജില്ലാ അടിസ്ഥാനത്തിലാണ് ബീറ്റ് ഓഫീസർ തിരഞ്ഞെടുപ്പ് നടത്തുന്നത്. വനിതാ പൊലീസ് നിയമനം പോലെ അനുപാതം നിശ്ചയിച്ചിട്ടില്ലാത്തതിനാൽ കൂടുതൽ വനിതകൾക്ക് അവസരം ലഭിക്കും.
ചിലപ്പോൾ വനത്തിൽ ടെൻഡ് കെട്ടി ഒന്നോ രണ്ടോ ദിവസം താമസിക്കേണ്ടിവരും. ഫോറസ്റ്റ് സ്റ്റേഷനുകളിൽ രാത്രി തനിച്ചു ജോലിചെയ്യേണ്ടിയും വരും.
പട്ടികവർഗ സ്ത്രീകളെ വനപാലക ജോലിയിൽ നിയോഗിച്ചു കൊണ്ടാണ് വനം വകുപ്പ് സ്ത്രീകൾക്കായി വാതിൽ തുറന്നിട്ടത്. 2010 മുതലാണ് സ്ത്രീകൾ കൂടുതലായി ഈ ജോലിയിൽ ആകൃഷ്ടരായിത്തുടങ്ങിയത്.
ബീറ്റ് ഓഫീസർ തസ്തികയിൽ സ്ത്രീകളുടെ എണ്ണം പുരുഷൻമാരുടേതിനെക്കാൾ കൂടുന്നത് പ്രയാസങ്ങൾ ഉണ്ടാക്കുന്നതായും നിയമനത്തിൽ സ്ത്രീ, പുരുഷ അനുപാതം നിശ്ചയിക്കണമെന്നും ചില ഉന്നത വനം ഉദ്യോഗസ്ഥർ പറയുന്നു.
2494 സംസ്ഥാനത്തെ വനിതാ ബീറ്റ്
ഫോറസ്റ്റ് ഓഫീസർമാർ
കാട്ടിലെ ജോലി സന്തോഷകരമാണ്. ഒരു ബുദ്ധിമുട്ടും തോന്നിയിട്ടില്ല. മേൽ ഉദ്യോഗസ്ഥരുടെ നല്ല പിന്തുണ ലഭിക്കാറുണ്ട്. അത്യാവശ്യ സന്ദർഭങ്ങളിൽ മാത്രമേ, രാത്രി ഡ്യൂട്ടിയിൽ സ്ത്രീകളെ നിയോഗിക്കാറുള്ളൂ
വിഷ്ണു പ്രിയ, ബീറ്റ് ഫോറസ്റ്റ് ഓഫീസർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |