കൊച്ചി: ബിഷപ്പെന്ന അധികാരം ദുർവിനിയോഗം ചെയ്താണ് ഫ്രാങ്കോ തന്നെ പീഡനത്തിനിരയാക്കിയതെന്നും വസ്തുതകളും തെളിവുകളും ശരിയായി വിശകലനം ചെയ്യാതെയാണ് വിചാരണക്കോടതി ബിഷപ്പ് ഫ്രാങ്കോ മുളയ്‌ക്കലിനെ കുറ്റവിമുക്തനാക്കിയതെന്നും പീഡനത്തിനിരയായ കന്യാസ്ത്രീ ഹൈക്കോടതിയിൽ നൽകിയ അപ്പീലിൽ പറയുന്നു. കഴിഞ്ഞദിവസം സർക്കാർ നൽകിയ അപ്പീലിന് പുറമേയാണ് കന്യാസ്ത്രീയുടെ അപ്പീൽ. സഭയിൽ ദൈവികസ്ഥാനമുള്ള ബിഷപ്പിനെക്കുറിച്ച് പരാതിപറയാൻ കന്യാസ്ത്രീക്ക് കഴിയില്ലെന്നത് വിചാരണക്കോടതി കണക്കിലെടുത്തില്ലെന്നും അപ്പീലിൽ ആരോപിക്കുന്നു.
കന്യാസ്ത്രീയുടെ അപ്പീലിൽനിന്ന്:
പീഡിപ്പിച്ചുവെന്ന കുറ്റം എന്റെ മൊഴികളിൽനിന്ന് വ്യക്തമാണ്. ദൗർഭാഗ്യകരമായ ഈ സംഭവത്തെത്തുടർന്ന് സുരക്ഷിതത്വവും ആത്മവിശ്വാസവും സമാധാനവും സന്തോഷവും നഷ്ടമായി. ഞാനും എനിക്ക് പിന്തുണനൽകിയവരും അനുഭവിച്ച മാനസികവ്യഥയും സമ്മർദ്ദവുമൊന്നും വിചാരണക്കോടതി കണക്കിലെടുത്തില്ല. സാക്ഷികളായ കന്യാസ്ത്രീകൾ എനിക്ക് പിന്തുണ നൽകിയെന്ന ഒറ്റക്കാരണത്താൽ സഭയിൽനിന്ന് പുറത്താക്കൽഭീഷണി നേരിടുന്നു. മദർ സുപ്പീരിയറായിരുന്ന എന്നെ വ്യാജപരാതികളുടെ പേരിൽ കന്യാസ്ത്രീയായി തരംതാഴ്‌ത്തി. സഭയുടെ ചരിത്രത്തിൽ ഇത്തരമൊരു സംഭവമുണ്ടായിട്ടില്ല. പീഡനക്കേസുകളിലെ ഇരകൾക്കുള്ള നഷ്ടപരിഹാരത്തിന് അർഹതയുണ്ട്. സഭയിലെ ഒരംഗമെന്ന നിലയിലാണ് പീഡനത്തിന് ഇരയായത്. വിചാരണക്കോടതിയുടെ നടപടി റദ്ദാക്കി പ്രതി കുറ്റക്കാരനാണെന്ന് പ്രഖ്യാപിക്കണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |