കോഴിക്കോട്: വെള്ളിയാഴ്ച വൈകിട്ടായാൽ കാടലി ശ്രീശങ്കര കോളേജിലെ പി.ജി മോഹിനിയാട്ടം വിദ്യാർത്ഥിനി സൂര്യനന്ദന വയനാട്ടിലെ വീട്ടിലേക്ക് വച്ചുപിടിക്കും. തിങ്കളാഴ്ച തിരിച്ച് കോളേജിലേക്കും. കുഞ്ഞു പെങ്ങൾ സൂര്യഗായത്രിയെ മോഹിനിയാട്ടം പഠിപ്പിക്കാനുള്ള ചേച്ചി പെണ്ണിന്റെ ഈ ഓട്ടത്തിന് സംസ്ഥാന സ്കൂൾ കലോത്സവത്തിലെ എ ഗ്രേഡിനേക്കാൾ തിളക്കമുണ്ട്.
കന്നി സ്കൂൾ കലോത്സവത്തിൽ ഹയർ സെക്കൻഡറി വിഭാഗം മോഹിനിയാട്ടത്തിൽ ബി ഗ്രേഡ് മാത്രമേ സൂര്യ ഗായത്രിക്ക് നേടാനായുള്ളൂ. പക്ഷേ, കുറഞ്ഞ നാളുകൊണ്ട് മോഹിനിയാട്ടം ചിട്ടയോടെ പഠിപ്പിച്ച് മികവോടെ അവതരിപ്പിക്കാൻ സഹോദരിക്ക് സാധിച്ചതിന്റെ സന്തോഷത്തിലാണ് കലാമണ്ഡലംകാരിയായ ചേച്ചി. അമ്മ കലാമണ്ഡലം പ്രതിഭയാണ് ചേച്ചി കോളേജിൽ പോകുമ്പോഴുള്ള ഒഴിവ് നികത്തിയിരുന്നത്. സൂര്യ നന്ദനയുടെ ഡാൻസ് ക്ലാസ് ഫോണിൽ കണ്ടാണ് അമ്മ ചിട്ടയായ പരിശീലനം ഉറപ്പാക്കിയിരുന്നത്. എട്ടം ക്ലാസിൽ കലാമണ്ഡലത്തിൽ ചേർന്ന സൂര്യ നന്ദനയുടെ ആദ്യ ശിക്ഷ്യയാണ് സഹോദരി. കാലടിയിൽ നിന്ന് വയനാട്ടിലേക്കുള്ള യാത്രയും മടക്കവും ബുദ്ധിമുട്ടായിരുന്നെങ്കിലും സ്വന്തം സഹോരിക്ക് വേണ്ടി അല്പം കഷ്ടപ്പെട്ടില്ലെങ്കിൽ പിന്നെ എന്ത് ജീവിതമെന്നാണ് സുര്യ നന്ദന ചോദിക്കുന്നത്. പരീക്ഷയും മറ്റുമുള്ളപ്പോൾ വീഡിയോ കോളിലൂടെയായിരുന്നു ക്ലാസ്. പക്ഷേ അതിനോട് സുര്യനന്ദനയ്ക്ക് താത്പര്യമില്ല. അതുകൊണ്ടാണ് ആഴ്ചയിലെ മുടങ്ങാതെയുള്ള യാത്ര. ചേച്ചി കട്ട ഫ്രണ്ടാണെങ്കിലും ഡാൻസ് ക്ലാസിൽ പുലിയാണെന്നാണ് സുര്യ ഗായത്രി പറയുന്നു. ഇലക്ട്രീഷ്യനായ ശിവദാസാണ് പിതാവ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |