സുൽത്താൻ ബത്തേരി:ഗിനിയിൽ നാവികസേനയുടെ പിടിയിലായ കപ്പലിലെ ചീഫ് ഓഫീസർ സനുജോസിന്റെ മോചനത്തിനായി പ്രാർത്ഥനയോടെ കുടുംബാംഗങ്ങൾ. മകനുൾപ്പെടെ എല്ലാവരെയും ഉടൻ മോചിപ്പിക്കാൻ ഇവിടെ സനുവിന്റെ അമ്മ മുട്ടിപ്പായി പ്രാർത്ഥിക്കുമ്പോൾ കൊച്ചിയിൽ ഭാര്യയും രണ്ടു മക്കളും കണ്ണീരോടെ കാത്തിരിക്കയാണ്.
സുൽത്താൻ ബത്തേരി കുപ്പാടി വേങ്ങൂർ പാറപ്ലാക്കൽ ജോസിന്റെയും ലീലയുടെയും രണ്ട് മക്കളിൽ മൂത്തതാണ് സനു. ഇന്നലെ വൈകിട്ട് മൂന്നരയോടെ സനു കുടുംബവുമായി വീഡിയോകോളിൽ ബന്ധപ്പെട്ടിരുന്നു. ഇവരുടെ പാസ്‌പോർട്ടുകൾ സേന പിടിച്ചെടുത്തെന്നാണ് പറഞ്ഞത്. ഇതോടെ കുടുംബത്തിന്റെ ആധി വർദ്ധിച്ചു. 16 പേരെ ഹോട്ടലിലേക്കെന്ന് തെറ്റിദ്ധരിപ്പിച്ച് ജയിലിലാക്കിയെന്നും അറിയിച്ചു. 13 മണിക്കൂറായി ഭക്ഷണമോ വെള്ളമോ നൽകിയിട്ടില്ലെന്നും ആയുധധാരികളായ പട്ടാളക്കാരെ കാവൽ നിർത്തിയിരിക്കുകയുമാണെന്നും ഇവരെല്ലാം കുഴഞ്ഞു വീഴുകയാണെന്നും സനു പറഞ്ഞു. കഴിഞ്ഞ ദിവസം സനുവിനെയും സേന അറസ്റ്റ് ചെയ്‌തെങ്കിലും പിന്നീട് കപ്പലിലേക്ക് തിരികെ എത്തിക്കുകയായിരുന്നു. രണ്ട് മിനുട്ട് വീഡിയോ കോളിലാണ് ഇക്കാര്യങ്ങൾ പറഞ്ഞത്.
അഞ്ച് മാസം മുമ്പാണ് സനു ലീവ് കഴിഞ്ഞ് മടങ്ങിയത്. പിന്നീട് ലീവിന് വരാനിരിക്കുമ്പോഴാണ് തടവിലായത്. മകന്റെയടക്കം മോചനം എത്രയും വേഗത്തിലാക്കാൻ ഗിനിയിൽ ഭരണകൂടവുമായി കേന്ദ്രസർക്കാർ ബന്ധപ്പെടണമെന്നാണ് അമ്മ ലീലയും ഭാര്യ മെറ്റിൽഡയും അഭ്യർത്ഥിക്കുന്നത്. കേന്ദ്ര വിദേശകാര്യ മന്ത്രി, മുഖ്യമന്ത്രി , എം. പി, എംബസി എന്നിവയുമായും കുടുംബം ബന്ധപ്പെട്ടുകഴിഞ്ഞു.
മെറ്റിൽഡ കുസാറ്റിൽ അദ്ധ്യാപികയാണ്. ഒമ്പത് വയസുകാരൻ ബെനഡിക്റ്റും അഞ്ചുവയസുകാരി എലിസബത്തും മക്കളാണ്. സനുവിന്റെ സഹോദരനും കപ്പൽ ജീവനക്കാരനാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |