കൊല്ലം: ഇന്നലെ രാവിലെ അച്ഛൻ തിവിക്രമൻ നായരുടെ ഫോണിലേക്ക് ഐ.എം.ഒ വഴി വിജിത്തിന്റെ വീഡിയോ കോളെത്തി. ''ഞങ്ങളെ ജയിലിലടച്ചു. സർക്കാരിനോട് എന്തെങ്കിലും ചെയ്യാൻ പറയണം. വിശപ്പ് സഹിക്കാൻ വയ്യ. ഞങ്ങൾ ഇവിടെ പട്ടിണികിടന്ന് ചാകും. പട്ടാളക്കാർ പറയുന്നത് എന്താണെന്നുപോലും മനസിലാകുന്നില്ല. കുടിവെള്ളവും ഭക്ഷണവും ലഭിച്ചിട്ട് 12 മണിക്കൂറായി. തൊണ്ട വരളുകയാണ്. സംസാരിക്കാൻ പോലും ആകുന്നില്ല."" സ്ത്രീധന പീഡനത്തെ തുടർന്ന് ആത്മഹത്യ ചെയ്ത വിസ്മയയുടെ സഹോദരനാണ് വിജിത്ത്. ഗിനിയയിലെ ഇരുട്ടറയിൽ പ്രാണനുവേണ്ടി നിലവിളിക്കുകയാണ് വിജിത്തും സഹപ്രവർത്തകരും.
നോർവേ ആസ്ഥാനമായ ഒ.എസ്.എം മാരിടൈം എന്ന കമ്പനിയുടെ ഹീറോയിക് ഐഡം എന്ന കപ്പലിലെ വിജിത്ത് ഉൾപ്പെടെയുള്ള 26 ജീവനക്കാരെ തിങ്കളാഴ്ച രാത്രിയോടെയാണ് ഗിനിയൻ സേന തടവറയിലേക്കു മാറ്റിയത്. അതിൽ വിജിത്ത് ഉൾപ്പെടെ 16 പേരെ ഒരു സെല്ലിൽ അടച്ചു.
ബാക്കി 10പേർ എവിടെയെന്നുപോലും അറിയില്ല. മൂന്നു മാസമായി ഗിനിയൻ സേനയുടെ കസ്റ്റഡിയിലായിരുന്ന ഇവരെ കപ്പലിലെ മുറിയിൽ അടച്ചിട്ടിരിക്കുകയായിരുന്നു.
അഞ്ചുപേർക്കുപോലും കിടക്കാൻ സ്ഥലമില്ലാത്ത തടവറയിലാണ് 16 പേരെ കുത്തിനിറച്ചത്. രാത്രി കുടിവെള്ളം ചോദിച്ചപ്പോൾ അരക്കുപ്പി വെള്ളമാണ് എല്ലാവർക്കുമായി നൽകിയത്. ജയിലിലായതോടെ ഫോൺ ചാർജ് ചെയ്യാനും കഴിയുന്നില്ല. ഫോൺ ഓഫായാൽ സഹായം ചോദിച്ച് വിളിക്കാനും കഴിയില്ല. കപ്പലിലെ തേർഡ് ഓഫീസറായ കൊല്ലം നിലമേൽ സ്വദേശി വിജിത്തിനു പുറമേ മലയാളികളായ കോട്ടയം മുളവുകാട് പൊന്നാരിമംഗലം നെട്ടശേരിൽ വീട്ടിൽ മിൾട്ടൺ ഡിക്കൗഡ്, സുൽത്താൻ ബത്തേരി പാറപ്ലാക്കൽ വീട്ടിൽ സനുജോസ് എന്നിവരും സംഘത്തിലുണ്ട്.
പിഴ അടച്ചിട്ടും മോചനമില്ല
ആഗസ്റ്റ് 8നാണ് കപ്പൽ നൈജീരിയയിലെ എ.കെ.പി.ഒ ടെർമിനലിൽ ക്രൂഡ് ഓയിൽ നിറയ്ക്കാൻ എത്തിയത്. സമീപത്തേക്കു വന്ന നൈജീരിയൻ നേവി കപ്പൽ നൽകിയ നിർദ്ദേശങ്ങൾ അനുസരിക്കാതെ അന്താരാഷ്ട്ര പാതയിലേക്ക് പാഞ്ഞതിന്റെ പേരിലാണ് ഗിനിയൻ നേവിയെക്കൊണ്ട് അറസ്റ്റ് ചെയ്യിപ്പിച്ചത്. കപ്പൽ കമ്പനി 20 ലക്ഷം ഡോളർ പിഴയായി നൽകിയിട്ടും ഗിനിയൻസേന മോചനം അനുവദിക്കുന്നില്ല. കപ്പൽ ജീവനക്കാരെ നൈജീരിയയ്ക്ക് കൈമാറുമെന്ന പിടിവാശിയിലാണവർ.
''നൈജീരിയൻ തീരത്തിനടുത്തുവച്ച് നിർദ്ദേശം നൽകിയ കപ്പലിലുള്ളവരെ കണ്ടപ്പോൾ നാവികസേനയാണെന്ന് തോന്നിയില്ല. യൂണിഫോമും അത്തരത്തിലായിരുന്നില്ല. കടൽക്കൊള്ളക്കാരാവുമെന്ന് തെറ്റിദ്ധരിച്ചാണ് നിർദ്ദേശം പാലിക്കാതിരുന്നത്.
വിജിത്ത്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |