തിരുവനന്തപുരം: മുട്ടിൽ മരംമുറിക്കലിലെ വിവരങ്ങൾ വിവരാവകാശം വഴി നൽകിയ റവന്യു വകുപ്പ് അണ്ടർ സെക്രട്ടറി ഒ.ജി. ശാലിനിയെ സ്ഥലംമാറ്റി. ഹയർ സെക്കൻഡറി അസിസ്റ്റന്റ് ഡയറക്ടറായാണ് നിയമനം. ഹയർ സെക്കൻഡറി അസിസ്റ്റന്റ് ഡയറക്ടറായ ആർ.ആർ.ബിന്ദുവിനെ ശാലിനിയുടെ സ്ഥാനത്തേക്കും നിയമിച്ചു. സേവന നിയമത്തിന് ബാധകമായ നിബന്ധനകൾക്കും വ്യവസ്ഥകൾക്കും അനുസൃതമായി ഒരു വർഷത്തേക്കാണ് നിയമനമെന്ന് ഡെപ്യൂട്ടി സെക്രട്ടറി ബി.സുധ ഇറക്കിയ ഉത്തരവിൽ പറയുന്നു. ശാലിനി പ്രശ്നത്തിൽ നിന്ന് കൈയൂരാനുള്ള സർക്കാർ നീക്കമാണിതെന്ന് സംസാരമുണ്ട്.
ഹയർ സെക്കൻഡറി ഡയറക്ടറേറ്റ് പ്രവർത്തിക്കുന്നത് ചെങ്കൽച്ചൂളയ്ക്കടുത്തുള്ള ഹൗസിംഗ് ബോർഡ് കെട്ടിടത്തിലാണ്. ശാലിനിക്ക് നൽകിയ ഗുഡ് സർവീസ് എൻട്രി റദ്ദാക്കിക്കൊണ്ട് റവന്യു വകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറി ഡോ.എ. ജയതിലക് ഉത്തരവിറക്കിയതിനെതുടർന്ന് നിർബന്ധ അവധിയിൽ കഴിഞ്ഞുവരികയാണ് ശാലിനി. രണ്ടു മാസത്തെ അവധി വേണമെന്നു കാണിച്ച് ശാലിനി നൽകിയ അപേക്ഷ സംഭവം വിവാദമായ പശ്ചാത്തലത്തിൽ അംഗീകരിച്ചിരുന്നില്ല. പൊതുഭരണ വകുപ്പ് അഡിഷണൽ സെക്രട്ടറിക്കാണ് ശാലിനി അവധി അപേക്ഷ നൽകിയത്. 45 ദിവസം വരെ അവധി നൽകാനുള്ള അധികാരമേ അഡിഷണൽ സെക്രട്ടറിക്കുള്ളൂ. അതിനു മുകളിൽ അവധി അനുവദിക്കേണ്ടത് പ്രിൻസിപ്പൽ സെക്രട്ടറിയായതിനാൽ അവധി അപേക്ഷ അഡിഷണൽ സെക്രട്ടറി, പൊതുഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി കെ.ആർ.ജ്യോതിലാലിന് വിട്ടു. വിവാദ വിഷയമായതിനാൽ പ്രിൻസിപ്പൽ സെക്രട്ടറി മുഖ്യമന്ത്രിയുടെ ഓഫീസിന്റെ വിശദീകരണം തേടി. അവധിയല്ല, പുതിയ നിയമനമാണ് നൽകേണ്ടതെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് ശുപാർശ ചെയ്തു. അതിന്റെ അടിസ്ഥാനത്തിൽ ഇന്നലെ സ്ഥലംമാറ്റി പുതിയ പദവി നൽകി ഉത്തരവിറക്കുകയായിരുന്നു.
ഗുഡ് സർവീസ് എൻട്രി നൽകിയ ജയതിലക് തന്നെ അതു റദ്ദാക്കിക്കൊണ്ട് ഇറക്കിയ ഉത്തരവിലെ പാകപ്പിഴകൾ കഴിഞ്ഞദിവസം തിരുത്തിയിരുന്നു. ഇതാേടെ ശാലിനി പ്രശ്നം കൂടുതൽ സങ്കീർണമാകുകയായിരുന്നു. ഈ സാഹചര്യത്തിലാണ് അവധി ഒഴിവാക്കി പുതിയ നിയമനം നൽകിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |