കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ കേരളീയ പതിപ്പിൽ നിന്ന് തീർത്തും വൈകാരികമായ ഒരദ്ധ്യായം അടർന്ന് പോയിരിക്കുന്നു. കെ.ആർ. ഗൗരിഅമ്മയുടെ വിയോഗം കമ്യൂണിസ്റ്റ്, ഇടതുപക്ഷ പ്രസ്ഥാനങ്ങളെ നെഞ്ചോട് ചേർത്തുവച്ചിട്ടുള്ളവർക്ക് ഹൃദയം നുറുങ്ങുന്ന വേദനയാണ്.
അവരുടെ വിവാഹം പോലും കമ്യൂണിസ്റ്റ് പാർട്ടിക്കകത്തെ ഉൾപ്പോരുകളോട് ചേർത്തുവച്ച് കഥകൾ മെനഞ്ഞിട്ടുണ്ട്, അന്നത്തെ ചില മാദ്ധ്യമങ്ങൾ. വിവാഹം എന്ന വൈയക്തികമായ കാര്യവും ഗൗരിഅമ്മയ്ക്ക് രാഷ്ട്രീയ,സാമൂഹ്യ ജീവിതത്തിന്റെ ഭാഗമായി കൊണ്ടുനടക്കാനുള്ള യോഗമേ ഉണ്ടായുള്ളൂ.
കൽക്കത്ത തിസീസിന് ശേഷം പാർട്ടിയുടെ നിരോധിതകാലയളവിൽ അറസ്റ്റിനും കൊടിയ മർദ്ദനത്തിനുമിരയായിട്ടുള്ള കമ്യൂണിസ്റ്റുകാരിയാണ് ഗൗരിഅമ്മ. എന്നാൽ, പറയത്തക്ക രാഷ്ട്രീയപ്രവർത്തന പാരമ്പര്യമില്ലാതെ പ്രസ്ഥാനത്തിലേക്ക് കടന്നുവന്നതിന്റെ പോരായ്മ അവരുടെ വ്യക്തിജീവിതത്തിലുടനീളം മുഴച്ചു നിന്നു. സഹോദരനും പുന്നപ്ര-വയലാർ രക്തസാക്ഷിയുമായ സുകുമാരന്റെ സഹോദരിയെന്ന പരിവേഷവുമായാണ് ഗൗരിഅമ്മയുടെ പാർട്ടി പ്രവേശനം. അവർ പാർട്ടി നിരോധിക്കപ്പെട്ട കാലയളവിലെ തൊഴിലാളിസമരങ്ങളിലെ സജീവപങ്കാളിയായി. അങ്ങനെയാണ് 47-48കാലത്ത് അറസ്റ്റിലാവുന്നത്.തിരു-കൊച്ചി സംസ്ഥാനത്തിന്റെ കാലം മുതൽക്കേ ഗൗരി അമ്മയ്ക്ക് നിയമസഭയിലെത്താൻ ഭാഗ്യം ലഭിച്ചു.
കേരള സംസ്ഥാനം പിറവിയെടുത്ത ശേഷം 1957ൽ നടന്ന ആദ്യ തിരഞ്ഞെടുപ്പിൽ ചരിത്രം സൃഷ്ടിച്ചുകൊണ്ട് കമ്യൂണിസ്റ്റ് പാർട്ടി കേരളത്തിൽ അധികാരമേറിയപ്പോൾ, ചേർത്തലയിൽ നിന്ന് നിയമസഭയിലെത്തിയ ഗൗരിഅമ്മ റവന്യൂമന്ത്രിയായി. കുട്ടനാട്ടിലെ പാടശേഖരങ്ങൾ ആ മണ്ണിൽ പണിയെടുക്കുന്നവന് പ്രാപ്യമാക്കുന്ന കുടിയൊഴിപ്പിക്കൽ നിരോധന ഓർഡിനൻസിന് ബീജാവാപം നൽകിയത് ഗൗരി അമ്മയിലെ മികവുറ്റ ഭരണാധികാരിയായിരുന്നു. ഭരണത്തിന്റെ അതിസൂക്ഷ്മതലത്തിൽ പോലും ജാഗ്രതയോടെ ഇടപെട്ട മികവുറ്റ ഭരണാധികാരിയുടെ പാടവം ഗൗരി അമ്മ ആദ്യം മുതൽ തെളിയിച്ചു. ഏറ്റവുമൊടുവിൽ 2001ൽ ആന്റണി, ഉമ്മൻ ചാണ്ടി മന്ത്രിസഭകളിൽ കൃഷിമന്ത്രിയായപ്പോൾ വരെയും ആ മികവിൽ ഏറ്റക്കുറച്ചിലുണ്ടായില്ല.
ഗൗരിഅമ്മയ്ക്ക് ശേഷമെത്തിയ തലമുറകൾക്ക് അവർ ശരിക്കും വീരമാതാവായി. പാർട്ടിയിൽ നിന്ന് പുറത്ത് പോയപ്പോഴും അതിലൊരു മാറ്റമുണ്ടായിട്ടില്ല. ഇന്നത്തെ മുൻനിര നേതാക്കൾക്കും ഗൗരിഅമ്മ വൈകാരികമായ ആവേശം സമ്മാനിക്കുന്നത് അവരുടെ പൂർവകാല ചരിത്രം കൊണ്ടായിരിക്കാം. ഒരു രാഷ്ട്രീയനേതാവിന്റെ പക്വതയുള്ള വഴക്കം അവർക്ക് ശീലമായിട്ടില്ല. നിഷ്കളങ്ക മനുഷ്യരുടെ വ്യക്തിനിഷ്ഠ ശീലങ്ങളാണ് അവർക്ക് വഴങ്ങിയത്. അതാണ് പലപ്പോഴും പെട്ടെന്ന് പൊട്ടിത്തെറിക്കുകയും പെട്ടെന്ന് ആറിത്തണുക്കുകയും ചെയ്യുന്ന പ്രകൃതക്കാരിയായത്.
ഗൗരിഅമ്മയും ടി.വി. തോമസും ഒന്നാം മന്ത്രിസഭയിൽ യഥാക്രമം റവന്യൂ , തൊഴിൽ മന്ത്രിമാരായി. അവർ തമ്മിൽ പ്രണയബദ്ധരായിരുന്നുവെന്നത് പരസ്യമായിരുന്നു പാർട്ടിയിൽ. മന്ത്രിയാകാൻ ഗൗരിയെ വിവാഹം ചെയ്യണമെന്ന അന്ത്യശാസനം ടി.വി. തോമസിന് അന്ന് പാർട്ടി നൽകിയെന്ന് പറയുന്നു. ഗൗരിഅമ്മയുടെ വീട്ടുകാരുമായി ചർച്ച നടത്താൻ പാർട്ടി ചുമതലപ്പെടുത്തിയത് അച്യുതമേനോനെ. ഗൗരിഅമ്മയുടെ മന്ത്രിവസതി സാനഡു. തോമസിന്റേത് നളന്ദ. വധുവിന്റെ താമസസ്ഥലമായ സാനഡുവിൽ നിന്ന് വരന്റെ താമസസ്ഥലമായ നളന്ദയിലേക്ക് ഗൃഹപ്രവേശം എന്നതായിരുന്നു പാർട്ടി തയാറാക്കിയ വിവാഹ പ്രോഗ്രാം. ടി.വി- ഗൗരി പ്രശ്നം പാർട്ടിക്കകത്ത് വിപ്ലവമുണ്ടാക്കും എന്ന് ദീപികപത്രം അന്നെഴുതിയത് അഡ്വ.എ. ജയശങ്കർ രചിച്ച കമ്യൂണിസ്റ്റ് ഭരണവും വിമോചനസമരവും എന്ന പുസ്തകത്തിൽ പറയുന്നുണ്ട്. പാർട്ടിക്കുള്ളിലെ എം.എൻ- ടി.വി വടംവലികളുടെ ബഹിർസ്ഫുരണമാണ് ഈ വിവാഹമെന്നാണ് ദീപിക വാർത്തയുടെ ഉള്ളടക്കം.
1964ൽ കമ്യൂണിസ്റ്റ് പാർട്ടി പിളർന്നപ്പോൾ ടി.വിയും എം.എന്നും സി.പി.ഐയിൽ നിന്നു. ഗൗരി സി.പി.എമ്മിൽ. 67ൽ ഇരുപാർട്ടികളും മുന്നണിയിലൊരുമിച്ച് മത്സരിച്ചപ്പോൾ വീണ്ടും ഇ.എം.എസ് മന്ത്രിസഭ വന്നു. ഗൗരിയും തോമസും മന്ത്രിമാരായി. പാർട്ടി പിളർന്നതിനാൽ ഇരുവരും തമ്മിൽ കാണുന്നതിനുമുണ്ടായി വിലക്ക്. ഗൗരി- തോമസ് സമാഗമത്തിന് മന്ത്രിമന്ദിരങ്ങളായ സാനഡുവിനും റോസ് ഹൗസിനുമിടയ്ക്ക് മതിലിനിടയിലൂടെ ചെറിയ വഴിയൊരുക്കിയെന്നത് കഥ.
ഇ.എം.എസിനും എം.എന്നിനും അച്യുതമേനോനും ടി.വി.തോമസിനും വി.എസിനും നായനാർക്കുമൊക്കെ ഒപ്പമുള്ള ഉയർന്ന സ്ഥാനമാണ് കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിൽ ഗൗരി അമ്മയ്ക്കും. എന്നാൽ, അവിഭക്ത പാർട്ടിയുടെ കാലത്ത് ദേശീയ കൗൺസിലിലോ അതിന് ശേഷമുണ്ടായ സി.പി.എമ്മിൽ കേന്ദ്രകമ്മിറ്റിയിലോ ഗൗരിഅമ്മ ഇടം നേടിയിട്ടില്ല. സംഘടനാതലത്തിൽ ഉന്നതശ്രേണി അന്യം നിന്ന ഗൗരിഅമ്മയ്ക്ക് വേണ്ടി 1987ൽ കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ ഒരു മുദ്രാവാക്യമുയർന്നു: 'കേരം തിങ്ങും കേരളനാട്ടിൽ കെ.ആർ.ഗൗരി ഭരിച്ചീടും...'
അന്ന് പാർട്ടിയിൽ ഗൗരി അമ്മയെ മുഖ്യമന്ത്രിസ്ഥാനത്തേക്ക് ഉയർത്തിക്കാട്ടിയുള്ള നീക്കങ്ങളൊന്നുമുണ്ടായിരുന്നില്ല. കേന്ദ്ര കമ്മിറ്റിയിലെ ഇ.കെ. നായനാരും ടി.കെ. രാമകൃഷ്ണനും ആ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികളായിരിക്കെ, സംസ്ഥാന സമിതി അംഗം മാത്രമായിരുന്ന ഗൗരിഅമ്മ, സി.പി.എമ്മിന്റെ സംഘടനാശൈലിയനുസരിച്ച് മുഖ്യമന്ത്രിയാക്കപ്പെടുമെന്ന് കരുതാനുമാവില്ലായിരുന്നു. പക്ഷേ, മുദ്രാവാക്യമുയർന്നു. പ്രതീക്ഷിച്ചത് പോലെ നായനാരാണ് മുഖ്യമന്ത്രിയായത്. ഗൗരി അമ്മ വ്യവസായമന്ത്രിയും. വി.എസ്. അച്യുതാനന്ദനായിരുന്നു പാർട്ടി സെക്രട്ടറി.
വ്യവസായ മന്ത്രിയായിരിക്കെ, ആലപ്പുഴ ജില്ലാ നേതൃത്വത്തിലുണ്ടായ ചില ഉൾപ്പോരുകളാണ് ഗൗരിഅമ്മയുടെ അകൽച്ച കൂട്ടിയത്. എടുത്തുചാടിയുള്ള വൈകാരിക സമീപനം ഗൗരി അമ്മയ്ക്ക് വിനയായിട്ടുണ്ടാകാം.1991ൽ ജില്ലാ കൗൺസിൽ തിരഞ്ഞെടുപ്പിലുണ്ടായ വൻവിജയത്തെ തുടർന്ന് തുടർഭരണപ്രതീക്ഷയുമായി ഒരു വർഷം മുമ്പേ രാജിവച്ച് തിരഞ്ഞെടുപ്പിലേക്ക് നീങ്ങാൻ സി.പി.എം തീരുമാനിച്ചു. രാജീവ്ഗാന്ധി വധം സൃഷ്ടിച്ച തരംഗത്തിൽ നിയമസഭാതിരഞ്ഞെടുപ്പ് വിജയം പക്ഷേ യു.ഡി.എഫിനൊപ്പമായി.ആലപ്പുഴയിൽ പാർട്ടിക്കകത്ത് അസ്വാരസ്യം മൂർച്ഛിച്ചു.യു.ഡി.എഫ് മുഖ്യമന്ത്രിയായിരുന്ന കരുണാകരന്റെ രാഷ്ട്രീയ തന്ത്രജ്ഞത, അത് മുതലെടുക്കാൻ നോക്കി. ജില്ലാ വികസനസമിതി അദ്ധ്യക്ഷയായി ഗൗരിഅമ്മയെ കരുണാകരൻ നിശ്ചയിച്ചത് ബോധപൂർവമായിരുന്നു. പാർട്ടി നേതൃത്വം അതേറ്റെടുക്കുന്നതിൽ നിന്ന് വിലക്കിയിട്ടും ഗൗരിഅമ്മ വഴങ്ങിയില്ല. സംസ്ഥാന സെക്രട്ടേറിയറ്റിൽ ഇതേച്ചൊല്ലിയുണ്ടായ സംസാരത്തിൽ ഗൗരിഅമ്മ പൊട്ടിത്തെറിച്ചു. സെക്രട്ടേറിയറ്റ് യോഗത്തിൽ നിന്നവർ ഇറങ്ങിപ്പോയി .
ആ ഘട്ടത്തിൽ സി.പി.ഐ.എം.എൽ അനുഭാവികളായ കെ. വേണുവിന്റെയും കെ. അജിതയുടെയും ഇടപെടലുകൾ ഗൗരിഅമ്മയുടെ സി.പി.എമ്മിൽ നിന്നുള്ള പുറത്തുപോകലിന് ആക്കം കൂട്ടിയെന്ന് പറയപ്പെടുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |