തിരുവനന്തപുരം: കണ്ണൂർ സർവകലാശാലയിൽ പ്രിയ വർഗീസിന്റെ നിയമനം തടഞ്ഞ്
സർക്കാരുമായി കൊമ്പുകോർത്ത ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നിയമസഭ
പാസാക്കുന്ന ബില്ലുകൾ തള്ളുകയോ തടഞ്ഞുവയ്ക്കുയോ ചെയ്യുമോയെന്ന ആശങ്കയിൽ സർക്കാർ. തള്ളിയാൽ ആ നിയമനിർമ്മാണം അനിശ്ചിതത്ത്വത്തിലാകും. നിയമപരമായ പരിശോധനകൾ ചൂണ്ടിക്കാട്ടി അനുമതി നൽകാതെ, ലോകായുക്ത ഭേദഗതി ഉൾപ്പെടെ ചില ബില്ലുകളെങ്കിലും പിടിച്ചുവയ്ക്കാനും സാദ്ധ്യതയേറെ.
ഗവർണർ ഒപ്പിടാത്തതു കാരണം റദ്ദായ 11 ഓർഡിനൻസുകൾക്ക് പകരമുള്ള ബില്ലുകൾ നിയമസഭയിൽ അവതരിപ്പിക്കുക, ഓർഡിനൻസ് നിലവിലുണ്ടായിരുന്ന കാലയളവിലെ നടപടികൾ സാധൂകരിക്കാനുള്ള നിബന്ധന സഹിതമായിരിക്കും. ഈ കാലയളവിലെ
നടപടികൾക്ക് സാധൂകരണം നൽകാനുള്ള നിബന്ധനയാണ് ഉൾപ്പെടുത്തുക.
ഇതു സഹിതം ബില്ലുകൾ പാസാക്കിയാലും ഒപ്പിടാതെ ഗവർണർക്ക് പിടിച്ചുവയ്ക്കാമെന്നതാണ്
സർക്കാർ നേരിടുന്ന വെല്ലുവിളി.
കണ്ണൂർ, കരുണ മെഡിക്കൽ കോളേജുകളിൽ 2016-17ൽ ക്രമവിരുദ്ധമായി പ്രവേശനം നേടിയ 180വിദ്യാർത്ഥികളെ സംരക്ഷിക്കാൻ 2018 ഏപ്രിലിൽ നിയമസഭയിൽ പാസാക്കിയ 'കേരളാ മെഡിക്കൽ കോളേജ് പ്രവേശനം സാധൂകരിക്കൽ ബില്ലിന്'അന്നത്തെ ഗവർണർ പി.സദാശിവം അംഗീകാരം നൽകിയിരുന്നില്ല. സുപ്രീംകോടതി ഉത്തരവ് മറികടക്കാനുള്ള കുറുക്കുവഴിയെന്നാണ് ഗവർണർ നിലപാടെടുത്തത്. ബില്ലിൽ ഒപ്പിടാൻ ഗവർണർക്ക് നിർദ്ദേശം നൽകണമെന്നാവശ്യപ്പെട്ട് സർക്കാർ സുപ്രീംകോടതിയിൽ പോയെങ്കിലും, ബിൽ കൊണ്ടുവന്ന നടപടി കോടതിയലക്ഷ്യമാണെന്നായിരുന്നു ഉത്തരവ്.
ലോകായുക്തയിൽ മുൻ നിയമം?
ലോകായുക്ത നിയമഭേദഗതി ബില്ലിൽ ഒപ്പിടാൻ ഗവർണർ വിസമ്മതിച്ചാലോ പിടിച്ചുവച്ചാലോ ആണ് സർക്കാരിന് വലിയ കുരുക്കാവുക. മുഖ്യമന്ത്രിക്കും മന്ത്രിമാർക്കുമെതിരെ, ദുരിതാശ്വാസ നിധി ദുരുപയോഗ കേസിൽ മാർച്ച് 18ന് വിചാരണയും തെളിവെടുപ്പും പൂർത്തിയാക്കി ഉത്തരവിനായി മാറ്റിയിരിക്കുകയാണ്. പൊതുപ്രവർത്തകരുടെ അഴിമതി തെളിഞ്ഞാൽ അവർ ഔദ്യോഗിക സ്ഥാനത്തിരിക്കാൻ യോഗ്യരല്ലെന്നു ലോകായുക്തയ്ക്കു വിധിക്കാൻ കഴിയുന്ന 14ാം വകുപ്പാണ് സർക്കാർ ഭേദഗതി ചെയ്തത്. ഇതിനിറക്കിയ ഓർഡിനൻസ് അസാധുവായതോടെ, ഭേദഗതിക്കു മുൻപുള്ള നിയമം പുനഃസ്ഥാപിക്കപ്പെട്ടു.
ബിൽ ഗവർണർ പിടിച്ചുവച്ചാൽ, ലോകായുക്തയ്ക്ക് പഴയ നിയമപ്രകാരം ഉത്തരവിറക്കാം. ഇതുപ്രകാരം മന്ത്രിമാർക്കെതിരായ ഉത്തരവുകൾ മുഖ്യമന്ത്രിക്കും, മുഖ്യമന്ത്രിക്കെതിരായത് ഗവർണർക്കും ലോകായുക്ത അയയ്ക്കണം. ഉത്തരവ് ആ അധികാരി സ്വീകരിച്ചാൽ ,
ആരോപണ വിധേയൻ രാജി വയ്ക്കേണ്ടി വരും. ബന്ധു നിയമനക്കേസിൽ കെ.ടി.ജലീലിനു മന്ത്റി സ്ഥാനം രാജിവയ്‌ക്കേണ്ടി വന്നത് ഇങ്ങനെയാണ്.
.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |