തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ്ഖാന്റെ വിമാന യാത്രാ ചെലവുകൾക്കായി ബഡ്ജറ്റ് വിഹിതത്തിനു പുറമേ 30 ലക്ഷം രൂപ അധികമായി അനുവദിച്ച് ധന വകുപ്പ്. 2022-23 ലെ ബഡ്ജറ്റിൽ ഗവർണറുടെ യാത്രയ്ക്ക് അനുവദിച്ച തുക തീർന്നതോടെയാണിത്.
നടപ്പ് സാമ്പത്തിക വർഷം 11.8 ലക്ഷം രൂപയായിരുന്നു ഗവർണറുടെ യാത്രയ്ക്കുള്ള
ബഡ്ജറ്റ് വിഹിതം. കഴിഞ്ഞ ജൂലായ് 26ലെ കണക്ക് പ്രകാരം ഇതിൽ 1.15 ലക്ഷമേ
ബാക്കിയുള്ളൂവെന്ന് രാജ്ഭവൻ സർക്കാരിനെ അറിയിച്ചു. വിമാന യാത്രയ്ക്ക് ചെലവായ അധിക തുക അനുവദിക്കണമെന്നാവശ്യപ്പെട്ട് ഡിസംബർ 30ന് ഗവർണറുടെ പ്രിൻസിപ്പൽ സെക്രട്ടറി സർക്കാരിനു കത്ത് നൽകിയെങ്കിലും, അന്ന് ഗവർണർ സർക്കാരുമായി ഉടക്കിലായതിനാൽ തീരുമാനമെടുക്കാതെ മാറ്റിവച്ചു. ജനുവരി 9ന് പൊതുഭരണ വകുപ്പ് പൊളിറ്റിക്കൽ വിഭാഗം ധനവകുപ്പിനു ഫയൽ കൈമാറി. ധന എക്‌സ്‌പെൻഡിച്ചർ വിഭാഗം ഗവർണറുടെ ആവശ്യം പരിശോധിച്ച് ഫയൽ ധനമന്ത്രി കെ.എൻ. ബാലഗോപാലിന് കൈമാറിയെങ്കിലും മന്ത്രി ഒപ്പിട്ടില്ല. നയപ്രഖ്യാപന പ്രസംഗത്തിന് ഗവർണർ നിയമസഭയിലെത്തുകയും സജി ചെറിയാന്റെ സത്യപ്രതിജ്ഞ നടത്തിക്കുകയും ചെയ്തതിനു പിന്നാലെ ,ഗവർണറുടെ വിമാനയാത്രാത്തുക അനുവദിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ ധനമന്ത്രിക്ക് നിർദ്ദേശം നൽകുകയായിരുന്നു.
ജനുവരി 26ന് രാജ്ഭവനിൽ നടന്ന റിപ്പബ്‌ളിക് ദിന വിരുന്നിനിടെ, അധിക ഫണ്ട് അനുവദിക്കുന്നത് ഗവർണർ മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി. ഉടൻ അനുവദിക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പു നൽകി. മാർച്ച് മൂന്നിന് ബഡ്ജറ്റ് അവതരിപ്പിച്ചതിന് പിന്നാലെ ധനമന്ത്രി ഇതുസംബന്ധിച്ച ഫയലിൽ ഉത്തരവിട്ടു. 7നാണ് അധിക തുക അനുവദിച്ച് ഉത്തരവിറങ്ങിയത്.
പറന്നു പറന്ന്
ഗവർണർ
ഡൽഹിയിലേക്കും ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലേക്കുമാണ് ഗവർണറുടെ നിരന്തര യാത്രകൾ. ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രഭാഷണങ്ങൾക്കായാണ് ഇതിലേറെയും.
മാസത്തിൽ 5 ദിവസത്തിലേറെ ഗവർണർമാർ സംസ്ഥാനത്തു നിന്ന് വിട്ടുനിൽക്കരുതെന്നാണ് ചട്ടം. പ്രഭാഷണത്തിനായതിനാൽ രാഷ്ട്രപതിയിൽ നിന്ന് ഇളവു നേടിയെന്നാണ് ഗവർണർ പറഞ്ഞത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |