തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ്ഖാന്റെ ഡ്രൈവറെ രാജ്ഭവനിലെ ക്വാർട്ടേഴ്സിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ചേർത്തല ചക്കരക്കുളം ചന്ദ്രിക സദനത്തിൽ സഹദേവന്റെ മകൻ തേജസിനെയാണ് (48) ഇന്നലെ പുലർച്ചെ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. 'ജീവിതം അവസാനിപ്പിക്കുകയാണ്" എന്ന തേജസിന്റെ വാട്സ്ആപ്പ് സ്റ്റാറ്റസ് ശ്രദ്ധയിൽപ്പെട്ട സുഹൃത്തുക്കളാണ് ക്വാർട്ടേഴ്സിൽ തെരച്ചിൽ നടത്തിയത്. പൊലീസിന് ലഭിച്ച ആത്മഹത്യക്കുറിപ്പിൽ മരണത്തിന് ആരും ഉത്തരവാദിയല്ലെന്ന് പരാമർശമുണ്ട്. കുടുംബ പ്രശ്നങ്ങളാണ് ആത്മഹത്യയ്ക്ക് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. മ്യൂസിയം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
തേജസ് ടൂറിസം വകുപ്പിൽ നിന്ന് രണ്ടുവർഷം മുമ്പാണ് ഡെപ്യൂട്ടേഷനിൽ രാജ്ഭവനിലെത്തിയത്. കഴിഞ്ഞ ദിവസം വിമാനത്താവളത്തിലേക്കുള്ള യാത്ര കഴിഞ്ഞ് 8.55ന് മടങ്ങിയെത്തിയതിന് ശേഷമാണ് ആത്മഹത്യ ചെയ്തതെന്നാണ് പൊലീസ് നിഗമനം. മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിനു ശേഷം രാജ്ഭവനിൽ പൊതുദർശനത്തിനു വച്ചു. തുടർന്ന് നാട്ടിലേക്ക് കൊണ്ടുപോയി. അമ്മ: ശാന്തമ്മ, ഭാര്യ: പ്രേമ. മക്കൾ: അനശ്വർ, അനശ്വര.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |