ന്യൂഡൽഹി: ചരിത്രകാരൻ ഇർഫാൻ ഹബീബ് കണ്ണൂരിലെ ചരിത്ര കോൺഗ്രസ് ചടങ്ങിനിടെ തെരുവുഗുണ്ടയെപ്പോലെയാണ് തന്നോട് പെരുമാറിയതെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. കണ്ണൂർ വി.സിയെ ക്രിമിനൽ എന്നു വിശേഷിപ്പിച്ചതിൽ ഉറച്ചുനിൽക്കുകയാണെന്നും ഗവർണർ വ്യക്തമാക്കി.
'ചരിത്ര കോൺഗ്രസിൽ സംഭവിച്ച ഇർഫാൻ ഹബീബിന്റെ നീക്കം പ്രതിഷേധമായി കണക്കാക്കാനാകില്ല. എന്നെ ആക്രമിക്കാനാണ് മുതിർന്നത്. എ.ഡി.സി അയാളെ പിടിച്ചുമാറ്റിയെങ്കിലും പിന്നിലൂടെ വന്ന് സുരക്ഷാ ജീവനക്കാരുമായി കൈയേറ്റം നടത്തി. വേദിയിൽ ആക്രമിക്കുന്നത് ഒരു അക്കാഡമിക് വിദഗ്ദ്ധന് ചേർന്നതാണോ. ഇക്കാര്യമൊന്നും പൊലീസിൽ റിപ്പോർട്ട് ചെയ്തിട്ടില്ല. അവരുടെ ക്രിമിനൽ മനസ് ചൂണ്ടിക്കാട്ടാൻ പറയുന്നതാണ്. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ എന്റെ പക്കലുണ്ട്."
തനിക്കെതിരായ ആക്രമം നടത്താൻ വൈസ് ചാൻസലറാണ് ഗൂഢാലോചന നടത്തിയത്. തന്നെ പരിപാടിക്ക് ക്ഷണിക്കുമെന്നും വേദിയിൽ വച്ച് ആക്രമിക്കണമെന്നും നിർദ്ദേശം നൽകി. ആക്രമ സംഭവങ്ങളെക്കുറിച്ച് വിസി റിപ്പോർട്ട് ചെയ്യാതിരുന്നതിൽ നിന്ന് ഇത് വ്യക്തമാണ്. പൊലീസിന് സംഭവം റിപ്പോർട്ട് ചെയ്യേണ്ടത് മറ്റാരുമല്ലല്ലോ.
തന്നെ ആക്രമിക്കാമെന്നും ഒരു നടപടിയുമുണ്ടാകില്ലെന്നും അവർ ധരിച്ചു. ഡൽഹിയിലാണ് ഗൂഢാലോചന നടന്നതെന്ന് ഇന്റലിജൻസിലെ ചിലർ അറിയിച്ചിരുന്നുവെന്നും ഗവർണർ പറഞ്ഞു.
തന്റെ അധികാരം വെട്ടിച്ചുരുക്കാനുള്ള ബില്ലിൽ ഒപ്പിടില്ലെന്നും ഗവർണർ വ്യക്തമാക്കി. താൻ ഒപ്പിട്ടാലല്ലേ ബിൽ നിയമമാകൂ. നിയമവിരുദ്ധ ബില്ലുകളിൽ ഒപ്പിടില്ല
കറുത്ത ഷർട്ടും നടപടിയും
ഗവർണർക്കെതിരെ നടത്തുന്ന ഏതു തരത്തിലുള്ള ആക്രമണവും 7 വർഷം വരെ തടവു ശിക്ഷ ലഭിക്കാവുന്ന ക്രിമിനൽ കുറ്റമാണ്. ചരിത്ര കോൺഗ്രസിലെ സംഭവത്തിൽ എന്തു നടപടിയെടുത്തു. കറുത്ത ഷർട്ടിട്ട ആളുകളെ അറസ്റ്റു ചെയ്യുന്ന നാട്ടിലാണ് ഇതൊക്കെ നടന്നതെന്നും ഗവർണർ കളിയാക്കി.
കണ്ണൂർ സർവകലാശാലയും കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയും നിലവാരത്തകർച്ച നേരിടുകയാണ്. അനുഭവ പരിചയമില്ലാത്ത അദ്ധ്യാപകരെയാണ് കണ്ണൂർ സർവകലാശാലയിൽ നിയമിക്കുന്നത്. ഗവർണറുടെ അഭിപ്രായം തേടാറില്ല.
കേരള വി.സി നിയമനത്തിൽ ഉടൻ
ഗവർണറുടെ വിജ്ഞാപനം
എം.എച്ച്. വിഷ്ണു
തിരുവനന്തപുരം: വൈസ് ചാൻസലർ നിയമനത്തിൽ ഗവർണറുടെ അധികാരം കവരുന്ന ബിൽ ഇന്ന് നിയമസഭയിൽ വരാനിരിക്കെ, കേരള സർവകലാശാല വി.സി നിയമനത്തിനുള്ള വിജ്ഞാപനം തയ്യാറാക്കാൻ ഗവർണർ രാജ്ഭവന് നിർദ്ദേശം നൽകി. ഇന്ന് ഡൽഹിയിൽ നിന്ന് മടങ്ങിയെത്തിയ ശേഷം വിഞ്ജാപനത്തിൽ ഒപ്പിടും. കേരള സർവകലാശാല സെനറ്റിന്റെ പ്രതിനിധിയെ ഉൾപ്പെടുത്താതെ രൂപീകരിച്ച സെർച്ച് കമ്മിറ്റിക്ക് വിജ്ഞാപനം കൈമാറും. ഉന്നതവിദ്യാഭ്യാസ സെക്രട്ടറിയായിരുന്നു ഇതുവരെ നിയമനവിജ്ഞാപനമിറക്കിയിരുന്നത്. സർക്കാരുമായി ഉടക്കിലായതിനാൽ ചാൻസലറുടെ സെക്രട്ടറിയാവും ഇത്തവണ വിജ്ഞാപനമിറക്കുക. കോഴിക്കോട് ഐ.ഐ.എം ഡയറക്ടർ പ്രൊഫ.ദേബാഷിഷ് ചാറ്റർജിയെ ചാൻസലറുടെ പ്രതിനിധിയാക്കിയും കർണാടക കേന്ദ്രസർവകലാശാലാ വി.സി പ്രൊഫ.ബട്ടുസത്യനാരായണയെ യു.ജി.സി പ്രതിനിധിയാക്കിയും രൂപീകരിച്ച സെർച്ച് കമ്മിറ്റി നിയമവിരുദ്ധമാണെന്ന് കേരള സർവകലാശാല സെനറ്റ് പ്രമേയം പാസാക്കിയതിന് പിന്നാലെയാണ് ഗവർണർ നടപടി കടുപ്പിച്ചത്.
സെർച്ച് കമ്മിറ്റി നിയമവിരുദ്ധമാണെന്ന പ്രമേയത്തിനു പിന്നാലെ, രാജ്ഭവൻ നിയമോപദേശം തേടിയിരുന്നു. യു.ജി.സി ചട്ടത്തിൽ, വി.സി നിയമനത്തിനുള്ള സെർച്ച് കമ്മിറ്റിയിൽ യു.ജി.സിയുടെ പ്രതിനിധി ഉണ്ടായിരിക്കണമെന്ന് മാത്രമാണുള്ളതെന്നും ഗവർണർ രൂപീകരിച്ച സെർച്ച് കമ്മിറ്റിയുമായി മുന്നോട്ടു പോകാമെന്നുമാണ് നിയമോപദേശം. സർവകലാശാല ചട്ടപ്രകാരം സെനറ്റ് പ്രതിനിധിയില്ലാത്ത സെർച്ച് കമ്മിറ്റി നിയമവിരുദ്ധമാണെന്നാണ് സെനറ്റ് പ്രമേയം പാസാക്കിയത്. എന്നാൽ, സർവകലാശാല, യു.ജി.സി ആക്ടുകളിൽ വൈരുദ്ധ്യമുണ്ടെങ്കിൽ യു.ജി.സി ആക്ട് നിലനിൽക്കുമെന്നാണ് നിയമോപദേശം.
സെർച്ച് കമ്മിറ്റിക്ക് വി.സി നിയമനത്തിന് അപേക്ഷ ക്ഷണിക്കാനും വിലയിരുത്താനും ഒരുമാസം സമയമുണ്ടാവും. ഇതിനിടെ, സെനറ്റ് പ്രതിനിധിയെ നൽകിയാൽ കമ്മിറ്റിയിൽ ഉൾപ്പെടുത്തുമെന്നാണ് രാജ്ഭവന്റെ വിശദീകരണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |