തിരുവനന്തപുരം: എസ്.എഫ്.ഐ പ്രവർത്തകർ തനിക്കെതിരെ നടത്തുന്ന ആക്രമണത്തെയും പ്രതിഷേധത്തെയും കുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയെ നേരിട്ട് അറിയിച്ചിട്ടില്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. എല്ലാ മാസവും രാഷ്ട്രപതിക്കാണ് റിപ്പോർട്ട് നൽകാറുള്ളത്. ഗവർണർക്കെതിരേ നടത്തുന്ന വഴിതടയൽ സമരവും കാറിനു നേർക്കുള്ള അക്രമവും അടക്കം ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി നടത്തിയ പ്രസ്താവനയ്ക്ക് മറുപടി പറയുകയായിരുന്നു ഗവർണർ.
രാഷ്ട്രപതിക്കു താൻ നൽകുന്ന റിപ്പോർട്ടിൽ കേരളത്തിലെ സംഭവവികാസങ്ങൾ അറിയിച്ചിട്ടുണ്ട്. അതു ഗവർണറുടെ ഉത്തരവാദിത്വമാണ്. ഇവിടെ നടക്കുന്ന സംഭവങ്ങളെക്കുറിച്ച് പ്രധാനമന്ത്രിക്കു വിവരം ലഭിച്ചിട്ടുണ്ടാകാം. സർക്കാരിൽ നിന്ന് രാജ്ഭവന് ലഭിക്കേണ്ട പണം പോലും കൃത്യമായി അനുവദിക്കുന്നില്ലെന്ന കാര്യം മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
പ്രതിഷേധങ്ങൾക്കും എതിരഭിപ്രായങ്ങൾക്കും ജനാധിപത്യത്തിൽ സ്ഥാനമുണ്ട്. പ്രതിഷേധിക്കാൻ എല്ലാവർക്കും അവകാശമുണ്ട്. എന്നാൽ കാറിൽ അടിക്കുന്നതും മറ്റും പ്രതിഷേധമല്ല. തനിക്കെതിരെ എസ്.എഫ്.ഐ നടത്തിയത് പ്രതിഷേധമല്ല, ആക്രമണമാണ്. അക്രമം ജനാധിപത്യവിരുദ്ധമാണ്. കേരള സർവകലാശാലയിൽ ജോൺ ബ്രിട്ടാസ് പങ്കെടുക്കുന്ന പരിപാടി നടത്തരുതെന്നു സർവകലാശാല കൃത്യമായ നിർദേശം നൽകിയിരുന്നതാണ്. എന്നാൽ നിയമലംഘനം അവകാശമായി കാണുന്ന ചിലരുണ്ട്. ചില അജൻഡകൾ നടപ്പാക്കാനാണിത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |