തിരുവനന്തപുരം:ചാൻസലർ പദവിയിൽ നിന്ന് ഗവർണറെ മാറ്റാനുള്ള സർവകലാശാലാ നിയമഭേദഗതി ബില്ലിൽ ഒപ്പിടില്ലെന്നുറപ്പിച്ച ഗവർണർ, തുടർനടപടി എന്താവണമെന്ന് നിയമോപദേശം തേടി. രണ്ടു വഴികളാണ് പരിഗണിക്കുന്നത്. ഉന്നതവിദ്യാഭ്യാസം കേന്ദ്രത്തിനും സംസ്ഥാനത്തിനും തുല്യ അധികാരമുള്ള വിഷയമായതിനാൽ ബില്ല് രാഷ്ട്രപതിക്ക് അയയ്ക്കുകയാണ് ഒന്ന്. ഒപ്പിടാൻ ഭരണഘടനയിൽ സമയപരിധി പറയാത്തതിനാൽ ബില്ല് രാജ്ഭവനിൽ തന്നെ തടഞ്ഞുവയ്ക്കുകയാണ് രണ്ടാമത്തേത്.
ബില്ല് രാഷ്ട്രപതിക്ക് അയയ്ക്കുമെന്ന് ഒരുവട്ടം ഗവർണർ പറഞ്ഞിരുന്നു. പിന്നീടത് ആവർത്തിച്ചിട്ടില്ല. ഗവർണർമാർ സ്വമേധയാ ബില്ല് രാഷ്ട്രപതിക്കയച്ച ചരിത്രമില്ല. രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് അയയ്ക്കണമെന്ന് സംസ്ഥാന സർക്കാർ ശുപാർശ ചെയ്ത ബില്ലുകൾ മാത്രമേ ഗവർണർമാർ രാഷ്ട്രപതിക്ക് അയച്ചിട്ടുള്ളൂ. കേന്ദ്രനിയമത്തിന് വിരുദ്ധമാണോയെന്ന് പരിശോധിക്കാൻ രാഷ്ട്രപതിക്ക് അയയ്ക്കണമെന്ന് നിയമവകുപ്പ് ബില്ലിനൊപ്പം ശുപാർശ നൽകുകയാണ് പതിവ്. ഇത്തവണ ബില്ലുകൾക്കൊപ്പം അത്തരമൊരു ശുപാർശയില്ല. മാത്രമല്ല, നേരത്തേ നിയമസഭ പാസാക്കിയ സർവകലാശാലാ നിയമങ്ങൾ ഭേദഗതി ചെയ്തതാണെന്നും ഇത് സംസ്ഥാന അധികാരത്തിൽ പെടുന്നതാണെന്നും സർക്കാർ അറിയിച്ചിട്ടുമുണ്ട്. അതിനാൽ ഭരണഘടനയുടെ അനുച്ഛേദം 200പ്രകാരം രാഷ്ട്രപതിക്ക് ബില്ല് അയയ്ക്കുന്നതിൽ തെറ്റുണ്ടോയെന്നാണ് ഗവർണർ നിയമോപദേശകനോട് ആരാഞ്ഞത്.
ഒപ്പിടാതെ ബില്ല് രാജ്ഭവനിൽ തടഞ്ഞുവച്ചാൽ സർക്കാരിന് ഒന്നും ചെയ്യാനാവില്ല.വിവാദമായ ലോകായുക്ത, വൈസ്ചാൻസലർ നിയമന ഭേദഗതി അടക്കം നാല് ബില്ലുകൾ തടഞ്ഞുവച്ചിട്ടുണ്ട്. ഒപ്പിടാൻ സമയപരിധിയില്ലാത്തതിനാൽ കോടതിയിൽ പോയാലും ഗുണമുണ്ടാവില്ല. ബിൽ പുന:പരിശോധനയ്ക്ക് തിരിച്ചയയ്ക്കാൻ ഗവർണർക്ക് അധികാരമുണ്ട്. ഭേദഗതികളോടെയോ അല്ലാതെയോ ബിൽ നിയമസഭ വീണ്ടും പരിഗണിച്ച് ഗവർണർക്കയച്ചാൽ ഒപ്പിട്ടേ പറ്റൂ. അതിനാൽ ആ വഴി ഗവർണർ തേടില്ല.
രാഷ്ട്രപതിക്ക് അയച്ചാൽ
രാഷ്ട്രപതി കേന്ദ്രത്തിന്റെ അഭിപ്രായം തേടും.
കേന്ദ്രം ഗവർണർക്കെതിരെ നിലപാട് എടുക്കില്ല. ബില്ല് ഡൽഹിയിൽ കുടുങ്ങും
കേന്ദ്രം അഭിപ്രായം അറിയിച്ചില്ലെങ്കിലും തുടർനടപടിയുണ്ടാവില്ല
രാഷ്ട്രപതിക്കയച്ച ബില്ലിൽ, സംസ്ഥാനത്തിന് നിയമനടപടി അസാദ്ധ്യം
ചാൻസലറെ മാറ്റാനുള്ള സർക്കാരിന്റെ നീക്കങ്ങൾ വിജയിക്കാനിടയില്ല.
ഒരു ബില്ലും നിയമമായില്ല
തമിഴ്നാടും ബംഗാളും രാജസ്ഥാനും ചാൻസലറെ നീക്കാൻ ബിൽ പാസാക്കിയെങ്കിലും ഗവർണർമാർ ഒപ്പിട്ടിട്ടില്ല.
മഹാരാഷ്ട്രയിൽ ഉദ്ധവ് സർക്കാർ പാസാക്കിയ ബിൽ ഏക്‌നാഥ് ഷിൻഡെ സർക്കാർ പിൻവലിച്ചു
ഛത്തീസ്ഗഡും രാജസ്ഥാനും ഗവർണറുടെ ചാൻസലർ പദവി വെട്ടാനുള്ള നിയമം തയ്യാറാക്കുകയാണ്.
രാജസ്ഥാനിൽ ചാൻസലർ പദവിയിൽ നിന്ന് നീക്കുന്ന ഗവർണർക്ക് വിസിറ്റർ പദവി നൽകാനുള്ള നിയമഭേദഗതിയാണ്.
2 ബില്ലുകൾ കൂടി
രാജ്ഭവനിൽ എത്തിച്ചു
തിരുവനന്തപുരം: നിയമസഭ പാസാക്കിയവയിൽ രണ്ട് ബില്ലുകൾ കൂടി ഇന്നലെ രാജ്ഭവനിൽ എത്തിച്ചു. അബ്കാരി വർക്കേഴ്സ് വെൽഫെയർ ഫണ്ട് (ഭേദഗതി), കാഷ്യു ഫാക്ടറീസ് അക്വിസേഷൻ (ഭേദഗതി) ബില്ലുകളാണ് എത്തിച്ചത്. ഇതോടെ നിയമസഭ പാസാക്കിയ 17ബില്ലുകളിൽ രാജ്ഭവനിൽ എത്തിച്ചത് 14 എണ്ണമായി. ജനുവരി ആദ്യവാരം ഗവർണർ തലസ്ഥാനത്ത് തിരിച്ചെത്തിയ ശേഷമായിരിക്കും ബില്ലുകൾ പരിശോധിക്കുക. വിദേശമദ്യത്തിന്റെ കെ.ജി.എസ്.ടി നാലു ശതമാനം വർദ്ധിപ്പിക്കാനുള്ള കേരള പൊതുവില്പന നികുതി (ഭേദഗതി) ബില്ലിൽ ഗവർണർ നേരത്തേ ഒപ്പിട്ടിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |