തിരുവനന്തപുരം: വിശ്വകർമ്മജരുടെ താത്പര്യം സംരക്ഷിക്കാനും ശാക്തീകരണത്തിനും സംഘടനകളുടെ ഐക്യമാണ് പ്രധാനമെന്നും അതിനായി വിശ്വകർമ്മ സംഘടനകൾ ചിതറി നിൽക്കാതെ ഒന്നിക്കണമെന്ന് മന്ത്രി ജി. ആർ. അനിൽ പറഞ്ഞു. ഒരു ശബ്‌ദത്തിന് പകരം പല ശബ്‌ദങ്ങൾ കേട്ടാൽ ഉന്നയിക്കുന്ന വിഷയങ്ങളുടെ ശക്തി കുറയും. വിശ്വകർമ്മ ഐക്യവേദിയുടെ നേതൃത്വത്തിൽ തിരുവനന്തപുരം വൈ.ഡബ്ല്യു.സി.ഐ ഹാളിൽ സംഘടിപ്പിച്ച ആഗോള വിശ്വകർമ്മ ഉച്ചകോടിയുടെ ഭാഗമായുളള പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വിശ്വകർമ്മജരുടെ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാനുളള പരിശ്രമം സർക്കാർ നടത്തും. പ്രശ്‌നങ്ങളോട് മുഖം തിരിച്ചുനിൽക്കുന്ന സമീപനമല്ല സർക്കാരിന്റേത്. എല്ലാ ജനതയെയും സുഖദുഃഖങ്ങളിൽ ചേർത്തുനിർത്തുന്ന നിലപാടാണ് സർക്കാരിനുളളതെന്നും മന്ത്രി പറഞ്ഞു. വിശ്വകർമ്മ ഐക്യവേദി ചെയർമാൻ ഡോ. ബി. രാധാകൃഷ്‌ണൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി പി. സുധീർ മുഖ്യപ്രഭാഷണം നടത്തി. ഹിന്ദു ഐക്യവേദി വക്താവ് ഇ.എസ്. ബിജു, വിശ്വകർമ്മ മഹാസഖ്യം മുൻ ജനറൽ സെക്രട്ടറി ടി.കെ.സോമശേഖരൻ, ദാസ് വിശ്വകർമ്മ, വി.കെ. വിക്രമൻ, ശാന്താറാം, ശിവദാസ് വാസുദേവൻ, ആചാര്യ ടി.വി. രാജേന്ദ്രൻ, വിനോദ് തിരുവല്ല, വിഷ്‌ണുഹരി തുടങ്ങിയവർ പങ്കെടുത്തു. ചടങ്ങിൽ ഉന്നതവിജയം നേടിയ വിദ്യാർത്ഥികളെയും പ്രമുഖരായ വിശ്വകർമ്മജരെയും ആദരിച്ചു. ഉച്ചകോടിയുടെ ഭാഗമായി വിവിധ വിഷയങ്ങളിൽ സെമിനാറും സംഘടിപ്പിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |