തിരുവനന്തപുരം: ഗസറ്റഡ് ഉദ്യോഗസ്ഥരുടെ പ്രൊമോഷന് മാർക്ക് അടിസ്ഥാനത്തിലുള്ള ഗ്രേഡിംഗ് കുറ്റമറ്റതാക്കാൻ റഫറൽ ബോർഡ് രൂപീകരിക്കും. ഒരാഴ്‌ചയ്‌ക്കകം റഫറൽ ബോർഡിന്റെ രൂപഘടനയാവും.
പുതിയ ഗ്രേഡിംഗിൽ കോൺഫിഡൻഷ്യൽ റിപ്പോർട്ടിന്റെ മാർക്കിനെ പറ്റിയുള്ള പരാതി റഫറൽ ബോർഡ് പരിശോധിക്കും. പിശക് കണ്ടാൽ തിരുത്തി ഗ്രേഡ് മാറ്റും.
എ, ബി, സി, ഡി ഗ്രേഡിംഗ് ഉണ്ടായിരുന്നപ്പോൾ ഉദ്യോഗസ്ഥൻ നൽകുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ രണ്ട് മേലധികാരികളാണ് ഗ്രേഡ് നിശ്ചയിച്ചിരുന്നത്. ആദ്യത്തെയാൾ നൽകുന്ന ഗ്രേഡിൽ പോരായ്‌മ കണ്ടാൽ അടുത്ത ഉദ്യോഗസ്ഥന് തിരുത്താം.
സർവീസ് സംഘടനകൾക്ക് ന്യൂമറിക്കൽ ഗ്രേഡിംഗിനോട് വിയോജിപ്പാണ്. ഡിസംബറിൽ ചീഫ് സെക്രട്ടറി വിളിച്ച യോഗത്തിൽ സംഘടനകൾ ഇത് വ്യക്തമാക്കിയിരുന്നു.
എല്ലാ ജീവനക്കാർക്കും ബാധകം
ഗസറ്റഡ് ഉദ്യോഗസ്ഥരുടെ പ്രൊമോഷൻ മാർക്ക് അടിസ്ഥാനത്തിലാക്കണമെന്ന ഭരണപരിഷ്‌കാര കമ്മിഷൻ ശുപാർശ പ്രത്യേക വിഭാഗങ്ങൾ ഒഴികെ എല്ലാ വകുപ്പുകളിലെ ജീവനക്കാർക്കും ബാധകമാക്കും. ഗസറ്റഡ് ഉദ്യോഗസ്ഥരുടെ കോൺഫിഡൻഷ്യൽ റിപ്പോർട്ട് രേഖപ്പെടുത്താൻ ഉദ്യോഗസ്ഥ ഭരണ പരിഷ്‌കാര വകുപ്പ് തയ്യാറാക്കിയ ചോദ്യാവലിയുടെ (സി.ആർ.ഫോം) മാതൃക തന്നെയാവും മറ്രു വകുപ്പുകൾക്കും നൽകുക. ഓൺലൈൻ വഴി തയ്യാറാക്കേണ്ടതിനാൽ ഇതിന് സമയമെടുക്കും.
ഉദ്യോഗസ്ഥരെ
വരുതിയിലാക്കാൻ
ഉദ്യോഗസ്ഥരെ ഐ.എ.എസുകാരുടെ വരുതിയിലാക്കാനുള്ള നീക്കമാണിത്. അഞ്ച് മാർക്ക് കിട്ടാത്തവർക്ക് പ്രൊമോഷൻ നഷ്ടപ്പെടും.
എം.എസ്. ജ്യോതിഷ്,
(കൺവീനർ, സെക്രട്ടേറിയറ്റ് ആക്‌ഷൻ കൗൺസിൽ)
പരിശീലനം
ഒഴിവാക്കണം
അഞ്ച് മാർക്ക് കിട്ടാത്തവരെ പരിശീലനത്തിനു വിടാനുള്ള നിർദ്ദേശം പുനഃപരിശോധിക്കണം. മേലുദ്യോഗസ്ഥർ ഗ്രേഡിംഗ് വൈകിപ്പിക്കുന്നുണ്ട്. ഇതിന് സമയപരിധി നിശ്ചയിക്കണം
ബി. ഹണി,
(പ്രസിഡന്റ്, സെക്രട്ടേറിയറ്റ് എംപ്‌ളോയീസ് അസോ.)
പദ്ധതി പൂർത്തിയാകും വരെ
സ്ഥലംമാറ്റമില്ല
തിരുവനന്തപുരം: വികസന പ്രവർത്തനങ്ങൾ തടസപ്പെടാതിരിക്കാൻ കാസർകോട്, വയനാട്, ഇടുക്കി ജില്ലകളിൽ പദ്ധതിയുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് തത്കാലം സ്ഥലംമാറ്റം വേണ്ടെന്ന് ഉദ്യോഗസ്ഥ ഭരണപരിഷ്‌കാര വകുപ്പിന്റെ സർക്കുലർ. ഇത് സംബന്ധിച്ച് ഉത്തരവിറക്കാൻ വകുപ്പ് മേധാവികൾക്ക് നിർദ്ദേശം നൽകി.
മൂന്ന് ജില്ലകളിലെ വികസന പ്രവർത്തനങ്ങളുടെ പുരോഗതി വിലയിരുത്താൻ മുഖ്യമന്ത്രി നവംബറിൽ വിളിച്ചു ചേർത്ത യോഗത്തിലാണ് ഉദ്യോഗസ്ഥരുടെ അടിക്കടിയുള്ള സ്ഥലം മാറ്റം പദ്ധതി നടത്തിപ്പിന് പ്രതികൂലമാവുന്നതായി കണ്ടെത്തിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് സർക്കുലർ. വിവിധ വകുപ്പുകളിൽ നിയമനം ലഭിക്കുന്ന ജീവനക്കാർ ഉടൻ അവധിയിൽ പോകുന്നതും അവശ്യ തസ്തികകളിൽ ജീവനക്കാരില്ലാത്തതും പദ്ധതി നടത്തിപ്പിന് തടസമാവുന്നതായും വിലയിരുത്തി. ഈ ജില്ലകളിലേക്ക് ജോലിക്ക് എത്തുന്നവർ അഞ്ച് വർഷമെങ്കിലും അവിടെ സേവനം ചെയ്യണമെന്നതാണ് വ്യവസ്ഥ. അതിന് ശേഷമേ സ്ഥലം മാറ്റം ലഭിക്കുകയുള്ളൂ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |