തിരുവനന്തപുരം: കേന്ദ്രമന്ത്രി വി. മുരളീധരന് കേരളത്തിൽ നൽകിയിരുന്ന പൈലറ്റ് അടക്കമുള്ള സുരക്ഷാ സംവിധാനം സംസ്ഥാന സർക്കാർ ഒഴിവാക്കിയതിനെത്തുടർന്ന് സർക്കാർ അനുവദിച്ച ഗൺമാനെ വി. മുരളീധരൻ വാഹനത്തിൽ നിന്ന് ഇറക്കിവിട്ടു.
വൈ കാറ്റഗറി സുരക്ഷയുള്ള കേന്ദ്രമന്ത്രിയായ വി. മുരളീധരൻ കേരളത്തിലെത്തുമ്പോൾ അദ്ദേഹത്തിന് പൈലറ്റും രാത്രി കാലങ്ങളിൽ എസ്‌കോർട്ടും പൊലീസ് ഒരുക്കാറുണ്ട്. എയർപോർട്ട് മുതൽ സുരക്ഷ ഒരുക്കി പൊലീസ് കേന്ദ്രമന്ത്രിയുടെ വാഹനത്തെ അനുഗമിക്കാറുണ്ട്. എന്നാൽ, ഇന്നലെ ഉച്ചയ്ക്ക് തിരുവനന്തപുരത്തെത്തിയപ്പോൾ പൊലീസിന്റെ പൈലറ്റ് വാഹനം വി. മുരളീധരന് ഒരുക്കിയിരുന്നില്ല. എ.ആർ ക്യാമ്പിലെ പൊലീസുകാരൻ ബിജുവിനെ ഗൺമാനായി നിയോഗിച്ചിരുന്നു.
പൈലറ്റ് സുരക്ഷ ഒഴിവാക്കിയതിന്റെ കാരണം പൊലീസ് മുൻകൂട്ടി അറിയിച്ചിരുന്നില്ലെന്നാണ് വി. മുരളീധരന്റെ ഓഫീസ് വ്യക്തമാക്കുന്നത്.
മന്ത്രിയുടെ നിർദ്ദേശത്തെ തുടർന്ന് വാഹനത്തിലുണ്ടായിരുന്ന ഗൺമാനെ ബേക്കറി ജംഗ്ഷനിൽ വച്ച് പേഴ്സണൽ സ്റ്റാഫ് ഇറക്കിവിട്ടു. കേന്ദ്രമന്ത്രിക്കുള്ള സുരക്ഷ പിൻവലിച്ചത് പ്രോട്ടോകോൾ ലംഘനമാണെന്ന് മന്ത്രിയുടെ ഓഫീസും ബി.ജെ.പിയും ചൂണ്ടിക്കാട്ടി. കേന്ദ്രമന്ത്രിയുടെ സുരക്ഷ പിൻവലിക്കാൻ പൊലീസിന് നിർദ്ദേശം നൽകാൻ കഴിയില്ലെന്നാണ് പൊലീസിലെ ഉന്നതർ പറയുന്നത്. ഇന്നലെ ഉച്ചയ്ക്ക് ബി.ജെ.പി ഓഫീസിൽ മാദ്ധ്യമ പ്രവർത്തകരെ കണ്ട ശേഷം ശ്രീകാര്യത്തേക്ക് പോകുന്നതിനിടെയാണ് ഗൺമാനെ ഇറക്കി വിട്ടത്.
''പൊലീസും എസ്കോർട്ട് കൊണ്ടല്ല ഇത്ര നാളും ജീവിച്ചത്. ഇതൊന്നും എന്നെ ബാധിക്കുന്ന പ്രശ്നമല്ല. പൊലീസ് സുരക്ഷയിലല്ല ഞാൻ ഇതുവരെ പ്രവർത്തിച്ചത്.
-കേന്ദ്രമന്ത്രി വി.മുരളീധരൻ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |