അരുവിപ്പുറം പ്രതിഷ്ഠാ വാർഷികത്തിന് തുടക്കം
തിരുവനന്തപുരം: ഗുരുദേവ സന്ദേശങ്ങൾ കാലാതീതമാണെന്നും, രാജ്യത്ത് മതത്തിന്റെ പേരിൽ വിഭജനം ശക്തിപ്പെടുന്ന വർത്തമാനകാലത്ത് ഗുരുസന്ദേശങ്ങൾക്ക് ഏറെ പ്രസക്തിയുണ്ടെന്നും മന്ത്രി പി.രാജീവ്
പറഞ്ഞു.135 -ാമത് അരുവിപ്പുറം പ്രതിഷ്ഠാ വാർഷികത്തിന്റെയും,ശിവരാത്രി ആഘോഷങ്ങളുടെയും ഉദ്‌ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിൽ കൂടുതൽ വ്യവസായം വരാൻ ശ്രീനാരായണ ഗുരുവിന്റെ ചെറായി പ്രസംഗം പ്രചോദനമാണ്. ഗുരു ശിഷ്യൻ മഹാകവി കുമാരനാശാൻ ചെറായി പ്രസംഗത്തിൽ നിന്ന് പ്രേരണ ഉൾക്കൊണ്ടാണ് ഓട്ടു കമ്പനി ആരംഭിച്ചത്. ചെറായി പ്രസംഗത്തിൽ ഗുരുദേവൻ പറഞ്ഞ കാര്യങ്ങൾ നടപ്പിലാക്കാനാണ് വ്യവസായ വകുപ്പ് ശ്രമിക്കുന്നത്. വിദ്യ കൊണ്ട് സ്വതന്ത്രരാകണമെന്ന് ലോകത്ത് ആദ്യമായി പറഞ്ഞത് ഗുരുദേവനാണ്. മുൻപ് ഉണ്ടായിരുന്നതെല്ലാം ഇളക്കിമറിക്കുകയും പുതിയ മാറ്റത്തിന് തുടക്കമിടുകയുമാണ് അരുവിപ്പുറം പ്രതിഷ്ഠയിലൂടെ ഗുരു ചെയ്തത്. കേവലം ആത്മീയ രൂപത്തിനപ്പുറത്തേക്കുള്ള വിപ്ലവകരമായ സാമൂഹിക പ്രവർത്തനമാണ് ഗുരു നിർവഹിച്ചതെന്നും മന്ത്രി രാജീവ് പറഞ്ഞു.
അരുവിപ്പുറം പ്രതിഷ്ഠയിലൂടെ വിശ്വദർശനമാണ് ഗുരു അവതരിപ്പിച്ചതെന്നും, ഗുരുവിന്റെ 63 കൃതികളിലും പ്രാദേശിക പദങ്ങളൊന്നും കടന്നു വന്നിട്ടില്ലെന്നും ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ച ശ്രീനാരായണ ധർമ്മ സംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ പറഞ്ഞു. സാധാരണയായി ക്ഷേത്രങ്ങളിൽ പ്രതിഷ്ഠ നടത്തിയ ശേഷം വേദമന്ത്രങ്ങൾ ഉരുക്കഴിക്കുമ്പോൾ, അരുവിപ്പുറത്ത് ജാതിഭേദം മതദ്വേഷം എന്നു തുടങ്ങുന്ന മന്ത്രം എഴുതി വയ്‌ക്കുകയാണ് ഗുരു ചെയ്‌തെന്നും അദ്ദേഹം പറഞ്ഞു. പ്രമോദ് നാരായണൻ എം.എൽ.എ,തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ.അനന്തഗോപൻ, വനിതാ കമ്മീഷൻ ചെയർപേഴ്‌സൺ പി.സതീദേവി, കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി അംഗം എം.ലിജു, എസ്.എൻ.ഡി.പി യോഗം ചങ്ങനാശേരി യൂണിയൻ പ്രസിഡന്റ് ഗിരീഷ് കോനാട് ,നെയ്യാറ്റിൻകര യൂണിയൻ സെക്രട്ടറി ആവണി ശ്രീകണ്ഠൻ, താന്ത്രികാചാര്യൻ സ്വാമി ശിവനാരായണ തീർത്ഥ എന്നിവർ സംസാരിച്ചു. റീജിയണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഒഫ്താൽമോളജി സൂപ്രണ്ട് ഡോ. ചിത്രാ രാഘവനെ സ്വാമി സച്ചിദാനന്ദ ഉപഹാരം നൽകി ആദരിച്ചു.അരുവിപ്പുറം മഠം സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ സ്വാഗതവും ശ്രീനാരായണ ധർമ്മ സംഘം ട്രസ്റ്റ് ബോർഡ് മെമ്പർ സ്വാമി വിശാലാനന്ദ നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |