തിരുവനന്തപുരം: ശ്രീചിത്രയിൽ കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ആരോഗ്യ ഇൻഷ്വറൻസായ കാസ്പ് ആയുഷ്മാൻ ഭാരത് ചികിത്സാകാർഡ് സംവിധാനം ഏപ്രിൽ മുതൽ സ്വീകരിക്കും. ഇതിന് വേണ്ടിയുള്ള ധാരണാപത്രം ഉടൻ ഒപ്പുവയ്ക്കും. ആയുഷ്മാൻ കാർഡിൽ ഒരു കുടംബത്തിന് അഞ്ച് ലക്ഷം രൂപയുടെ സൗജന്യ ഇൻഷ്വറൻസ് ലഭിക്കും. അഡ്മിറ്റ് ആകുന്ന രോഗിക്കാണ് ഇൻഷ്വറൻസ് ലഭിക്കുന്നത്.
ഇൻഷ്വറൻസ് സംവിധാനം നടപ്പാക്കണമെന്ന സമ്മർദ്ദം കൂടിയപ്പോൾ ഇൻസ്റ്റിറ്റ്യൂട്ട് കേന്ദ്ര സഹായത്തിന് ബന്ധപ്പെട്ടു. ഇത് നടപ്പാക്കിയാൽ പ്രതിവർഷം 20 കോടി രൂപ നഷ്ടം വരുമെന്നും അറിയിച്ചു.
ചെലവാകുന്ന തുക കേന്ദ്രം നൽകുമെന്ന ധാരണയിലാണ് ശ്രീചിത്ര ആയുഷ്മാൻ കാർഡ് സംവിധാനം സ്വീകരിക്കാൻ തയ്യാറായത്.
റേഷൻ കാർഡിന്റെ അടിസ്ഥാനത്തിൽ സബ്സിഡി
പുതുക്കിയ ചികിത്സാമാനദണ്ഡമനുസരിച്ച് മഞ്ഞ റേഷൻ കാർഡുള്ളവർക്ക് ചികിത്സയ്ക്കും മരുന്നിനും 50 ശതമാനവും പിങ്ക് കാർഡുള്ളവർക്ക് 30 ശതമാനവും സബ്സിഡി ലഭിക്കും. മഞ്ഞ റേഷൻ കാർഡുള്ളവരിൽ വികലാംഗർക്കും കാൻസർ രോഗികൾക്കും 18നും 65നും ഇടയിൽ പ്രായമുള്ള പുരുഷന്മാർ വീട്ടിൽ ഇല്ലാത്തവക്കും നൂറ് ശതമാനവും സബ്സിഡി ലഭിക്കും. വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്യുന്ന ഉപകരണങ്ങൾക്ക് സബ്സിഡി ലഭിക്കില്ല.
പുതിയ കെട്ടിടം ഡിസംബറിൽ തുറക്കും
ശ്രീചിത്രയിലെ പുതിയ കെട്ടിട ബ്ലോക്ക് ഈ വർഷം ഡിസംബറിൽ പ്രവർത്തിച്ചു തുങ്ങും. വിവിധ വിഭാഗത്തിന്റെ ആധുനിക ഉപകരണങ്ങളും ഇറക്കുമതി ചെയ്യും. ഏഴ് നിലകളുള്ള കെട്ടിടം 282 കോടി രൂപ ചെലവഴിച്ചാണ് നിർമ്മിച്ചത്. ഉപകരണങ്ങൾക്ക് 118 കോടിയാണ് ചെലവ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |