തിരുവനന്തപുരം : മഹാമാരികൾ നിരന്തരം വേട്ടയാടുമ്പോഴും, സംസ്ഥാന ആരോഗ്യവകുപ്പിന്റെ തലപ്പത്ത് സ്ഥിരം ഡയറക്ടർ ഇല്ലാതായിട്ട് ഒരുവർഷം പിന്നിടുന്നു. കഴിഞ്ഞ വർഷം മേയ് ഒന്നു മുതൽ ഇൻചാർജ് ഭരണമാണ്. ഡയറക്ടറേറ്റിന്റെ പ്രവർത്തനം കാര്യക്ഷമമല്ലെന്നും, താഴേത്തട്ടിലുള്ള ചില ഉദ്യോഗസ്ഥരാണ് ഭരണം നടത്തുന്നതെന്നും ആക്ഷേപമുണ്ട്.
കഴിഞ്ഞ സർക്കാരിന്റെ അവസാന കാലത്താണ് ഡയറക്ടറായിരുന്ന ഡോ.ആർ.എൽ.സരിത സ്വയംവിരമിക്കലിന് അപേക്ഷ നൽകുകയും, 2021ഏപ്രിൽ 30ന് സേവനം അവസാനിപ്പിക്കുകയും ചെയ്തത്. തുടർന്ന് അഡീഷണൽ ഡയറക്ടറായിരുന്ന രാജുവിന് ചുമതല നൽകി. ഒരു വർഷം പൂർത്തിയാക്കിയ രാജു മേയ് 31ന് വിരമിച്ചു.
ദൈനംദിന പ്രവർത്തനങ്ങളിൽ അദ്ദേഹം കാര്യക്ഷമമായ ഇടപെടൽ നടത്തുന്നില്ലെന്ന ആരോപണം നിരവധി തവണ ഉയർന്നിരുന്നു. രാജുവിരമിച്ചതോടെ ഇൻചാർജ് ഭരണം അവസാനിക്കുമെന്ന് കരുതിയെങ്കിലും വീണ്ടും മറ്റൊരു അഡീഷണൽ ഡയറക്ടറായ ഡോ.പി.പി.പ്രീതയ്ക്ക് ചുമതല നൽകി. എന്നാൽ ഡോ.പ്രീതയും സ്ഥാനത്ത് തുടരാൻ താത്പര്യമില്ലെന്ന് സർക്കാരിനെ അറിയിച്ചതായാണ് വിവരം.
ഇൻചാർജ് ഡയറക്ടർമാർ സാധാരണയായി സ്വന്തം നിലയിൽ തീരുമാനമെടുക്കാറില്ല. സർക്കാർ തലത്തിൽ നിന്നുള്ള നിർദ്ദേശങ്ങൾ അനുസരിക്കുക മാത്രമാണ് പതിവ്. ഒരു വർഷത്തിലേറെയായി തുടരുന്ന ഈ സ്ഥിതി ആരോഗ്യവകുപ്പിന്റെ പ്രവർത്തനത്തെ സാരമായി ബാധിച്ചിട്ടുണ്ട്. അതേസമയം മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറായിരുന്ന ഡോ.റംലാ ബീവി മേയ് 31ന് വിരമിച്ചതിന്റെ പിറ്റേദിവസം ഡോ.തോമസ് മാത്യുവിനെ ഡയറക്ടറാക്കി സർക്കാർ ഉത്തരവിറക്കിയിരുന്നു.
ഡയറക്ടറെ
തീരുമാനിക്കാം
അഡീഷണൽ ഡയറക്ടർമാരിൽ നിന്ന് ഡയറക്ടറെ സർക്കാരിന് തീരുമാനിക്കാം.ഡെപ്യൂട്ടി ഡയറക്ടർമാരായിരുന്ന നാല് പേർക്ക് അഡീഷണൽ ഡയറക്ടർമാരായി സ്ഥാനക്കയറ്റം നൽകിയിട്ടുണ്ട്. ഡോ.ശ്രീദേവി,ഡോ.ജോസ് ഡിക്രൂസ്,ഡോ.സക്കീന,ഡോ.ശ്രീദേവി എന്നിവർക്കാണ് കഴിഞ്ഞ ആഴ്ച ചേർന്ന ഡി.പി.സി സ്ഥാനക്കയറ്റം അനുവദിച്ചത്. ഇതോടെ, 12അഡീഷണൽ ഡയറക്ടർമാരായി.
നടപടികൾ പുരോഗമിക്കുന്നുവെന്നും, പുതിയ ഡയറക്ടറെ ഉടൻ തീരുമാനിക്കുമെന്നും
ആരോഗ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |