തിരുവനന്തപുരം: കൊവിഡിനിടയിലും ഓണം കൊള്ളാൻ നാട്ടിലേക്ക് എത്തുന്നവർക്ക് ദേശീയപാതയിലൂടെയുള്ള യാത്ര ദുരിതമാവുന്നു. കേന്ദ്രത്തിന്റെ പുതിയ തീരുമാനമാണ് ദേശീയപാതയിലെ അറ്റകുറ്റപ്പണികൾക്ക് തടസമെങ്കിലും പേരുദോഷം കേൾക്കേണ്ടിവരുന്നത് പൊതുമരാമത്ത് വകുപ്പാണ്.
കേരളത്തിൽ 1781 കിലോമീറ്ററാണ് ദേശീയപാത. ഇതിൽ 548 കിലോമീറ്ററാണ് സംസ്ഥാന പൊതുമരാമത്ത് വകുപ്പിന്റെ കൈയിലുള്ളത്. ദേശീയപാതകളുടെ പരിപാലനം സംസ്ഥാന സർക്കാരുകളുടെ ഉത്തരവാദിത്തമായിരുന്നു.
2020 മേയ് 12 ലെ കേന്ദ്ര ഗസറ്റ് നോട്ടിഫിക്കേഷൻ പ്രകാരം തലപ്പാടി മുതൽ കാരോട് വരെയുള്ള എൻ.എച്ച് 66, ബോഡിമെട്ട് മുതൽ കുണ്ടന്നൂർ വരെയുള്ള എൻ.എച്ച് 85, കൊല്ലം മുതൽ കോട്ടവാസൽ വരെയുള്ള എൻ.എച്ച് 744, കോഴിക്കോട് -പാലക്കാട് എൻ.എച്ച് 966 എന്നീ പാതകൾ ദേശീയപാത അതോറിട്ടിക്ക് കൈമാറി. ഈ പാതകളിൽ ദേശീയപാത അതോറിട്ടി പ്രത്യേകമായി ഫണ്ട് അനുവദിച്ചാൽ മാത്രമേ പൊതുമരാമത്ത് വകുപ്പിന് തൊടാനാവുകയുള്ളൂ.
റോഡുകളുടെ മോശം അവസ്ഥ ചൂണ്ടിക്കാട്ടി ഒരു വർഷത്തിനുള്ളിൽ ഏഴു തവണ ദേശീയപാത അതോറിട്ടിക്ക് കത്തയച്ചു. കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി നിധിൻ ഗഡ്കരിക്കും സംസ്ഥാന സർക്കാർ കത്തയച്ചു.
2021 ഫെബ്രുവരിയിൽ അറ്റകുറ്റപ്പണിയുടെ എസ്റ്റിമേറ്റ് തയ്യാറാക്കി നൽകാൻ ദേശീയപാത അതോറിട്ടി നിർദ്ദേശിച്ചു. ഒരു കോടിയുടെ എസ്റ്റിമേറ്റ് തയ്യാറാക്കി ഫെബ്രുവരി 19 ന് കൈമാറി. ഇതുവരെ ഒരനക്കവുമില്ല.
''കിലോമീറ്ററിന് നിശ്ചിത നിരക്ക് നിശ്ചയിച്ച് പൊതുമരാമത്ത് വകുപ്പിന് പണം ഡെപ്പോസിറ്റ് ചെയ്യുന്ന സംവിധാനം ഉണ്ടായാൽ സംസ്ഥാനത്തിനുതന്നെ അറ്റകുറ്റപ്പണികൾ നടത്താനാകുമെന്ന കാര്യം കേന്ദ്രത്തെ നേരത്തെതന്നെ അറിയിച്ചിട്ടുണ്ട്. ഇത് നടപ്പിലാക്കുന്നതിനുള്ള സമ്മർദ്ദം ചെലുത്തും.
-മന്ത്രി പി.എ.മുഹമ്മദ് റിയാസ്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |