കൊച്ചി: ദേശീയപാത വികസനത്തിനായി ഏറ്റെടുക്കുന്ന കെട്ടിടങ്ങൾക്ക് പഴക്കം കൂടുംതോറും ഇനി നഷ്ടപരിഹാരത്തുക കുറയും. വരാനിരിക്കുന്ന പദ്ധതികൾക്ക് ഈ മാനദണ്ഡം ഏർപ്പെടുത്തണമെന്ന ദേശീയപാത അതോറിട്ടിയുടെ നിർദ്ദേശം സംസ്ഥാന പൊതുമരാമത്ത് വകുപ്പ് അംഗീകരിച്ചു. ദേശീയപാത അതോറിട്ടി (എൻ.എച്ച്.എ.ഐ) പുതുതായി ഏറ്റെടുത്ത കൊച്ചി - തേനി ഗ്രീൻഫീൽഡ് പാത (എൻ.എച്ച് 85) നാലുവരിയാക്കൽ, തിരുവനന്തപുരം - കോട്ടയം - അങ്കമാലി എം.സി. റോഡ് വീതികൂട്ടൽ തുടങ്ങിയ പദ്ധതികൾക്ക് ഇതു ബാധകമാകും. ജില്ല കളക്ടർമാരുടെ നേതൃത്വത്തിലുള്ള സമിതിയാണ് സ്ഥലമെടുപ്പിന് മൂല്യനിർണയം നടത്തുന്നത്.
കെട്ടിടങ്ങളുടെ പഴക്കത്തിന് അനുസരിച്ചാകണം നഷ്ടപരിഹാരമെന്ന് ദേശീയപാത അതോറിട്ടിയുടെ മാന്വലിൽ (2018) വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ, നിലവിലുണ്ടായിരുന്ന പദ്ധതികൾക്ക് ഇളവ് നൽകണമെന്ന് കേരള സർക്കാർ ആവശ്യപ്പെട്ടതിനാൽ ഈ ചട്ടം നടപ്പാക്കിയിരുന്നില്ല.
എൻ.എച്ച് 66, പാലക്കാട് - കോഴിക്കോട് ഗ്രീൻഫീൽഡ് ഹൈവേ 966 വീതികൂട്ടൽ എന്നിവയ്ക്കായുള്ള സ്ഥലമെടുപ്പിനാണ് ഇളവ് നൽകിയത്. അതിനാൽ ഈ പദ്ധതികൾക്ക് ഏറ്റെടുത്ത കെട്ടിടങ്ങളുടെ മൂല്യനിർണയത്തിന് പഴക്കം ബാധകമാക്കിയില്ല.
നഷ്ടപരിഹാരവിതരണം തുടങ്ങാത്ത പദ്ധതികളിൽ ഇനി നിർമ്മിതികളുടെ 'പ്രായം" കണക്കാക്കുമെന്ന് പൊതുമരാമത്ത് വകുപ്പിന്റെ സർക്കുലറിൽ വ്യക്തമാക്കിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |