തിരുവനന്തപുരം: ചരക്ക് ഗതാഗതത്തിനും ടൂറിസം വികസനത്തിനും ഏറെ സഹായകമാകുന്ന കടമ്പാട്ടുകോണം- ചെങ്കോട്ട ഗ്രീൻ ഫീൽഡ് ഹൈവേ നിർമ്മാണത്തിനായി ഭൂമി ഏറ്റെടുക്കുന്നതിനുള്ള സർവേ ഏതാണ്ട് പൂർത്തിയായി. കൊല്ലം- തിരുവനന്തപുരം ജില്ലകളുടെ അതിർത്തിയായ കടമ്പാട്ടുകോണത്തുനിന്ന് ആര്യങ്കാവുവരെ 59.360 കിലോമീറ്ററിൽ നാലുവരിയാണ് ഹൈവേ. ചെങ്കോട്ട-തിരുമംഗലം ദേശീയപാതയ്ക്ക് സമാന്തരമായാണിത്. കൊല്ലത്തേക്ക് പത്തു കിലോമീറ്റർ ദൂരം കുറയും.
ഇരുജില്ലകളിലായി 347 ഹെക്ടറിലധികം ഭൂമിയാണ് ഏറ്റെടുക്കുന്നത്. തിരുവനന്തപുരത്ത് ഭൂമി ഏറ്രെടുക്കൽ വിജ്‌ഞാപനം ഉടൻ പുറപ്പെടുവിക്കും. ഭാരത്‌മാല പരിയോജന പദ്ധതി പ്രകാരം രണ്ട് റീച്ചുകളായാണ് നിർമ്മാണം. ആര്യങ്കാവ് - ഇടമൺ (21 കി.മീ) ആണ് ഒന്നാം റീച്ച്. ഇടമൺ- കടമ്പാട്ടുകോണം (38 കി.മീ) രണ്ടാംറീച്ചും. ഭൂമി ഏറ്റെടുക്കൽ ചെലവിന്റെ 75 ശതമാനം ദേശീയപാത വികസന അതോറിറ്റിയും 25 ശതമാനം സംസ്ഥാന സർക്കാരും വഹിക്കും.
പ്രധാന റോഡുകളെ
കൂട്ടിയിണക്കും
ഹൈവേ യാഥാർത്ഥ്യമാകുന്നതോടെ വിഴിഞ്ഞം തുറമുഖത്തേക്കുള്ള ചരക്ക് ഗതാഗതത്തിന് ഏറെ സഹായകരമാകും. ടൂറിസം വികസനത്തിനും വഴിയൊരുക്കും. തെന്മല ഡാം, പുനലൂർ തൂക്കുപാലം, അഞ്ചൽ ഗുഹാക്ഷേത്രം, ചടയമംഗലം ജഡായുപ്പാറ, വർക്കല ബീച്ച്, ശിവഗിരി, ചെമ്പഴന്തി തുടങ്ങിയ കേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്ന സർക്യൂട്ടാകും. കൊല്ലം- തിരുമംഗലം ദേശീയപാത, എം.സി റോഡ്, എൻ.എച്ച് 544, നിർദ്ദിഷ്ട വിഴിഞ്ഞം- നാവായിക്കുളം ഔട്ടർ റിംഗ് റോഡ്, കഴക്കൂട്ടം- കാരോട് ബൈപ്പാസ് എന്നിവയെ കൂട്ടിയിണക്കും. നാവായിക്കുളം, പള്ളിക്കൽ, മടവൂർ, ചടയമംഗലം, മഞ്ഞപ്പാറ, കോട്ടുക്കൽ, പത്തടി തുടങ്ങിയ 20 ഓളം ജംഗ്ഷനുകൾ വികസിക്കും.
പാത കടന്നു
പോകുന്ന വില്ലേജുകൾ
കൊല്ലത്ത് പാരിപ്പള്ളി,ചടയമംഗലം, കോട്ടുക്കൽ, ഇട്ടിവ, നിലമേൽ. വാളക്കോട് (ഭാഗികം), ഇടമൺ, തെന്മല, ആര്യങ്കാവ്, കുളത്തൂപ്പുഴ, തിങ്കൾകരിക്കം, ആയിരനല്ലൂർ, ഇടമുളയ്ക്കൽ, അഞ്ചൽ, ഏരൂർ, അലയമൺ, പുനലൂർ. തിരുവനന്തപുരത്ത് നാവായിക്കുളം, കുടവൂർ, പള്ളിക്കൽ, മടവൂർ.
ഗ്രീൻ ഫീൽഡ് ഹൈവേ
59.360
കിലോമീറ്റർ
45
മീറ്റർ വീതി
30
മീറ്റർ വനമേഖലയിൽ
1830.82 കോടി
ഭൂമി ഏറ്റെടുക്കൽച്ചെലവ്
1798 കോടി
നിർമ്മാണച്ചെലവ്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |