കൊച്ചി: കുർബാന ഏകീകരണത്തിൽ ഒരു വിഭാഗം വൈദികരും വിശ്വാസികളും എതിർപ്പ് ശക്തമായി തുടരുകയാണെങ്കിലും സീറോ മലബാർ സഭയുടെ ആസ്ഥാനം, സെമിനാരികൾ, സ്ഥാപനങ്ങൾ എന്നിവയിലെ ദേവാലയങ്ങളിൽ 28 മുതൽ പരിഷ്കരിച്ച കുർബാന അർപ്പിക്കുമെന്ന് സഭാവൃത്തങ്ങൾ പറഞ്ഞു. വിശ്വാസികളും വൈദികരും തയ്യാറാകുന്ന ഇടവകകളിൽ നടപ്പാക്കും. മറ്റിടങ്ങളിൽ സമവായം രൂപപ്പെടുന്നതുവരെ നിലവിലെ രീതി തുടരും.
വിശ്വാസികൾക്ക് അഭിമുഖമായും അൾത്താര അഭിമുഖമായും നടത്തിയിരുന്ന കുർബാനകൾ ഏകീകരിക്കാൻ കഴിഞ്ഞ ആഗസ്റ്റിൽ ചേർന്ന സഭാ സിനഡാണ് തീരുമാനിച്ചത്. രണ്ടു രീതികളും സമന്വയിപ്പിക്കുന്ന കുർബാനയാണ് നടപ്പാക്കുക. കൂടുതൽ സമയം വൈദികർ ജനങ്ങളെയും സമർപ്പണ സമയത്ത് അൾത്താരയെയും അഭിമുഖീകരിക്കും.
എതിർപ്പ് രൂക്ഷം എറണാകുളത്ത്
സഭാ ആസ്ഥാനം സ്ഥിതി ചെയ്യുന്ന അങ്കമാലി എറണാകുളം അതിരൂപത ഉൾപ്പെടെ നിരവധി രൂപതകളിൽ ജനാഭിമുഖ കുർബാനയാണ് അര നൂറ്റാണ്ടിലേറെയായി തുടരുന്നത്. ഇതു തുടരാൻ അനുവദിക്കണമെന്നാണ് ഒരുവിഭാഗം വൈദികരുടെ ആവശ്യം.
അനുകൂലമായ നിലപാട് സ്വീകരിച്ചില്ലെങ്കിൽ പരസ്യപ്രതിഷേധം ശക്തമാക്കുമെന്ന് വൈദിക കൂട്ടായ്മ, വിശ്വാസികളുടെ സംഘടനയായ അൽമായ മുന്നേറ്റം എന്നിവയുടെ ഭാരവാഹികൾ പറഞ്ഞു.
കർദ്ദിനാളിന്റെ അഭ്യർത്ഥന തള്ളി
ആഗോളതലത്തിൽ കുർബാന ഏകീകരിക്കാനുള്ള വത്തിക്കാൻ തീരുമാനം അംഗീകരിക്കണമെന്ന് സഭാ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ ജോർജ് ആലഞ്ചേരി വൈദികരോട് അഭ്യർത്ഥിച്ചിട്ടുണ്ട്. അതേസമയം, ജനാഭിമുഖ കുർബാനയേ അർപ്പിക്കൂവെന്ന് വൈദികർ സിനഡിനെയും അറിയിച്ചു.
ബഹുഭൂരിപക്ഷം രൂപതകളും ഇടവകകളും പരിഷ്കരിച്ച കുർബാന നടപ്പാക്കില്ലെന്ന് വൈദികകൂട്ടായ്‌മ ഭാരവാഹികൾ പറഞ്ഞു. നടപ്പാക്കാൻ ശ്രമിച്ചാൽ തടയുമെന്ന് അൽമായ മുന്നേറ്റവും അറിയിച്ചു. സഭാ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെന്റ് തോമസിന് മുമ്പിൽ പ്രതിഷേധ പരിപാടികളും ആസൂത്രണം ചെയ്യുമെന്ന് മുന്നേറ്റം അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |