
തിരുവനന്തപുരം: സംസ്ഥാനത്ത് തിങ്കളാഴ്ച ഒരു ഹോട്ടലുകളും തുറന്ന് പ്രവര്‍ത്തിക്കില്ല. പാചകവാതക ക്ഷാമം രൂക്ഷമായതിനെ തുടര്‍ന്ന് പ്രതിഷേധം ശക്തമാക്കാനുള്ള തീരുമാനത്തിന്റെ ഭാഗമായിട്ടാണ് ഹോട്ടലുകള്‍ അടച്ചിടുന്നതെന്ന് കേരള ഹോട്ടല്‍ ആന്റ് റസ്റ്റോറന്റ് അസോസിയേഷന്‍ അറിയിച്ചു. ഹോട്ടലുകളെ മുന്‍ഗണന പട്ടികയില്‍ ഉള്‍പ്പെടുത്തി പാചകവാതകം വിതരണം ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം. വ്യാഴാഴ്ച ബോട്ടിലിംഗ് പ്ലാന്റുകളിലേക്ക് മാര്‍ച്ച് നടത്തുമെന്നും സംഘടന അറിയിച്ചു.
കഴിഞ്ഞ ആഴ്ചയില്‍ തന്നെ സംസ്ഥാനത്തെ പകുതിയോളം ഹോട്ടലുകളും തട്ടുകടകളും പ്രവര്‍ത്തനം നിര്‍ത്തിയിരുന്നു. ഇരട്ടി വില നല്‍കിയാലും ഗ്യാസ് സിലിണ്ടര്‍ കിട്ടാനില്ലാത്ത സ്ഥിതിയാണെന്നാണ് ഹോട്ടല്‍ ഉടമകള്‍ പറയുന്നത്. ഇപ്പോഴും പ്രവര്‍ത്തിക്കുന്ന ഹോട്ടലുകളില്‍ പലതിലും മെനുവിലെ വിഭവങ്ങള്‍ കാര്യമായി വെട്ടിക്കുറച്ചിട്ടുണ്ട്. ഹോട്ടലുകള്‍ അടച്ചതോടെ നിരവധി പേര്‍ക്കാണ് തൊഴില്‍ നഷ്ടമായത്. അനുബന്ധ മേഖലകളിലും പ്രതിസന്ധി രൂക്ഷമാണ്.
പാചകവാതക ലഭ്യതയിലെ പ്രതിസന്ധി വ്യാപകമായതിനെ തുടര്‍ന്നാണ് സംഘടന സമരരംഗത്തേക്ക് ഇറങ്ങുന്നത്. ഉപഭോക്താക്കളെയും ഹോട്ടല്‍ വ്യവസായത്തെയും ഇത് ഗുരുതരമായി ബാധിക്കുന്നുവെന്നാണ് അസോസിയേഷന്‍ വ്യക്തമാക്കുന്നത്. ഇപ്പോഴത്തെ സ്ഥിതി തുടര്‍ന്നാല്‍ ഒന്നോ രണ്ടോ ദിവസത്തിനുള്ളില്‍ കേരളത്തിലെ ഹോട്ടല്‍ വ്യവസായ മേഖല പൂര്‍ണമായും സ്തംഭിക്കുമെന്നും സംഘടനാ ഭാരവാഹികള്‍ വ്യക്തമാക്കുന്നു.
പ്രതിസന്ധിയുടെ കാര്യത്തില്‍ പ്രശ്‌ന പരിഹാരം ആവശ്യപ്പെട്ട് കേരള ഹോട്ടല്‍ റസ്റ്ററന്റ് അസോസിയേഷന്‍ ഭാരവാഹികള്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടികാഴ്ച നടത്തിയിരുന്നു. എന്നാല്‍, തെരഞ്ഞെടുപ്പിന്റെ പെരുമാറ്റ ചട്ടം നിലവിലുള്ളതിനാല്‍ വിഷയത്തില്‍ ഇടപ്പെടുന്നതിന് പരിമിതികളുണ്ടെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. ഹോട്ടല്‍ വ്യവസായം പ്രതിസന്ധിയിലായതോടെ പഴം, പച്ചക്കറി, മത്സ്യ, മാംസ വിതരണ മേഖലയിലും പ്രതിസന്ധി രൂപപ്പെട്ടിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |