1.5 കോടിയുടെ നഷ്ടം
ആലപ്പുഴ: ഓട്ടമില്ലാത്തതിനെത്തുടർന്ന് ആലപ്പുഴ കന്നിട്ട ജെട്ടിക്കു സമീപം കായലിൽ നങ്കൂരമിട്ട് അറ്റകുറ്റപ്പണികൾ നടത്തിക്കൊണ്ടിരുന്ന രണ്ടു ഹൗസ്ബോട്ടുകൾ ഇന്നലെ പുലർച്ചെ കത്തിനശിച്ചു. ബോട്ടിൽ ആരുമില്ലാതിരുന്നതിനാൽ ദുരന്തമൊഴിവായി. ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് തീയണയ്ക്കാൻ ശ്രമിച്ചെങ്കിലും രണ്ടു ബോട്ടുകളും പൂർണമായും കത്തിനശിച്ചു. സംഭവത്തിൽ ദുരൂഹതയുണ്ടെന്ന ഉടമകളുടെ ആരോപണത്തെത്തുടർന്ന് പൊലീസ് ശാസ്ത്രീയ പരിശോധന നടപടികൾ ആരംഭിച്ചു.
ഇന്നലെ പുലർച്ചെ രണ്ടോടെയാണ് സംഭവം. ആലപ്പുഴ കൊമ്മാടി സ്വദേശിയായ നിയാസിന്റെ ഉടമസ്ഥതയിലുള്ള മൈ ട്രിപ്പ് ടൂർ കമ്പനി വാടകയ്ക്ക് എടുത്ത ആറ് ബോട്ടുകളിൽ കൊയ്ന്യൂനിയ ക്രൂയിസ് വൺ, ടു എന്നീ ഹൗസ്ബോട്ടുകളാണ് കത്തിയത്. ഒന്നര കോടിയുടെ നഷ്ടമുണ്ടായതായി നിയാസ് പരാതിയിൽ പറഞ്ഞു.
തീപിടിത്തസമയം നിയാസും തൊഴിലാളികളും മറ്റൊരു ബോട്ടിൽ ഉണ്ടായിരുന്നു. വിവരമറിഞ്ഞ് ഫയർഫോഴ്സ് സ്പീഡ് ബോട്ടിൽ സ്ഥലത്തെത്തിയപ്പോഴേക്കും രണ്ട് ബോട്ടുകളും അറുപതു ശതമാനത്തോളം കത്തിനശിച്ചിരുന്നു. ആദ്യം തീപിടിച്ച ബോട്ടിൽ നിന്നാണ് സമീപത്തുണ്ടായിരുന്ന ബോട്ടിലേക്കും തീ പടർന്നത്. തീയണയ്ക്കാൻ ശ്രമിക്കുന്നതിനിടെ ഫയർഫോഴ്സിന്റെ മോട്ടോർ സീൽ പൊട്ടി തകരാറിലായി. തൊഴിലാളികളും നാട്ടുകാരും ഫയർഫോഴ്സും ചേർന്ന് സമീപത്തെ മറ്റു ബോട്ടുകൾ തള്ളി മാറ്റിയതിനാൽ കുടുതൽ ബോട്ടുകളിലേക്ക് തീ പടർന്നില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |