കൊച്ചി: സ്‌പെഷ്യൽ റൂളുകളിൽ മാറ്റം വരുത്താതെ,ഹയർ സെക്കൻഡറി ജൂനിയർ അദ്ധ്യാപക തസ്തിക പാർട്ട് ടൈമാക്കാൻ നീക്കം. പി.എസ്.സി വിവിധ വിഷയങ്ങളിലേക്ക് അപേക്ഷ ക്ഷണിച്ചതിൽ ജൂനിയർ തസ്തിക പാർട്ട് ടൈമായാണ് വിജ്ഞാപനം ചെയ്തിരിക്കുന്നത്.
പാർട്ട് ടൈംകാരുടെ ആനുകൂല്യങ്ങൾ കണക്കാക്കാൻ സർവീസിന്റെ പകുതി മാത്രമേ പരിഗണിക്കൂ. സീനിയോറിറ്റിയും പെൻഷനും കണക്കാക്കുന്നതിലും ഇതാണ് മാനദണ്ഡം. ഭാഷാ വിഷയങ്ങൾ പഠിപ്പിക്കുന്ന അദ്ധ്യാപകർക്ക് പീരീഡ് കുറവായതിനാൽ സ്ഥാനക്കയറ്റ സാദ്ധ്യതയും ഇല്ലാതാവും. നിലവിലെ ഫുൾ ടൈം തസ്തികയിൽ നിന്ന് അദ്ധ്യാപകരെ തരം താഴ്ത്തുന്ന നീക്കമാണിതെന്ന് ആക്ഷേപമുണ്ട്.
ഹയർ സെക്കൻഡറിയിൽ 2001ലെ സ്‌പെഷ്യൽ റൂൾ പ്രകാരം ആഴ്ചയിൽ 15 പിരീഡിനു താഴെ അദ്ധ്യയനസമയമുള്ള തസ്തികകൾ ജൂനിയറും 15നു മുകളിലുള്ളത് സീനിയറുമാണ്. സ്പെഷ്യൽ റൂൾ നിലവിൽ വന്നതിനു ശേഷമുള്ള പി.എസ്.സി നിയമനങ്ങളിലെല്ലാം ഫുൾ ടൈം തസ്തികയായാണ് ജൂനിയർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചിരുന്നത്. ഹയർസെക്കൻഡറി പ്രിൻസിപ്പൽ നിയമനത്തിനുള്ള സർവീസായിപ്പോലും ജൂനിയർ സർവീസ് പരിഗണിക്കുന്നില്ല. ഹയർസെക്കൻഡറി സർവീസില്ലാതിരുന്നിട്ടും ഹൈസ്‌കൂൾ വിഭാഗത്തിൽ നിന്ന് ഹെഡ്മാസ്റ്റർമാർ പ്രിൻസിപ്പലായി വരുമ്പോഴാണ് ജൂനിയർ അദ്ധ്യാപകരെ പരിഗണിക്കാതിരിക്കുന്നത്. ഇതിനും പുറമെയാണ് ജൂനിയർ അദ്ധ്യാപക തസ്തികകൾ പാർട്ട് ടൈമായി മാറ്റാനുള്ള ശ്രമം.
ആശങ്കയിൽ
അദ്ധ്യാപകർ
പൊതുവിദ്യാഭ്യാസ ഏകീകരണത്തിന്റെ ഭാഗമായി ഹയർ സെക്കൻഡറി അദ്ധ്യാപക തസ്തികകൾ പുനഃക്രമീകരിക്കാനുളള നീക്കമാണോ ഇതെന്ന ആശങ്കയാണ് അദ്ധ്യാപകർക്കുള്ളത്. ഇരുപതു വർഷത്തെ സർവീസ് പിന്നിട്ടിട്ടും സമയബന്ധിതമായി സ്ഥാനക്കയറ്റം ലഭിക്കാതെ ഏറെ അവഗണന നേരിടുന്നവരാണ് ഹയർ സെക്കൻഡറി ജൂനിയർ അദ്ധ്യാപകർ. യു.ഡി.എഫ് സർക്കാരിന്റെ തീരുമാനപ്രകാരം അഞ്ചുവർഷത്തെ സർവീസ് പൂർത്തിയാക്കുന്ന അദ്ധ്യാപകരെ സീനിയറാക്കാനുള്ള ഉത്തരവ് ആറു വർഷമായി മരവിപ്പിച്ചിരിക്കുകയാണ്.
'ജൂനിയർ തസ്തികയിൽ പ്രവേശിക്കാനിരിക്കുന്ന ഉദ്യോഗാർത്ഥികളോടു ചെയ്യുന്ന കൊടിയ അനീതിയാണിത്. ഹയർ സെക്കൻഡറി മേഖലയിലെ സേവന വേതന വ്യവസ്ഥകൾ തകിടം മറിക്കുന്ന തരത്തിൽ ജൂനിയർ തസ്തിക പാർട്ട് ടൈമാക്കിയുള്ള പി.എസ്.സി വിജ്ഞാപനം റദ്ദു ചെയ്ത് പുനഃപ്രസിദ്ധീകരിക്കണം'.
-അനിൽ എം. ജോർജ്
സംസ്ഥാന ജനറൽ സെക്രട്ടറി
ഹയർ സെക്കൻഡറി
സ്‌കൂൾ ടീച്ചേഴ്‌സ് അസോ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |